വിഎസ്സിനെ സൃഷ്ടിച്ചത് ഇന്ത്യാവിഷനല്ല, മീഡിയ വണ്ണിന് നല്‍കിയ മറുപടി കുറിപ്പ് വൈറല്‍

media one
media one

തിരുവന്തപുരം: നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ഇകഴ്ത്തിക്കാണിച്ച മീഡിയ വണ്ണിന് സോഷ്യല്‍ മീഡിയയുടെ മറുപടി. ഇന്ത്യാവിഷനാണ് വിഎസ്സിനെ ഉണ്ടാക്കിയതെന്ന തലക്കെട്ടോടുകൂടി മീഡിയ വണ്‍ നല്‍കിയ വാര്‍ത്തയ്ക്ക് മാധ്യമപ്രവര്‍ത്തകരായ ഇ സനീഷും, എംപി ബഷീറും മറുപടി നല്‍കി.

tRootC1469263">

സനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഇന്ത്യാവിഷനാണ് വി എസ്സിനെ ഉണ്ടാക്കിയത് എന്ന് ഒരു ചര്‍ച്ചാ തലക്കെട്ട് കണ്ട് രാവിലെ ആദ്യം ചിരിയും പിന്നെ അത്ഭുതവും ഉണ്ടായി. മാധ്യമങ്ങളാണ് വി എസ്സിനെ ഉണ്ടാക്കിയത് എന്ന് പറയുമ്പോള്‍ നമ്മളെത്ര ചരിത്രരഹിതരരായ മനുഷ്യരായിപ്പോകും എന്നോര്‍ത്തു.

1923ല്‍ വി എസ് ജനിച്ചു.രണ്ടായിരത്തി മൂന്നിലാണ് ഇന്ത്യാവിഷന്‍ വരുന്നത്. 2003ല്‍.ഇന്ത്യാവിഷന് മുമ്പ് 80 കൊല്ലത്തെ ജീവിതം ഉണ്ട് വി എസ്സിന് . എണ്‍പത് കൊല്ലം.ഒരു മനുഷ്യായുസ്സ് ഭൂമിയില്‍ അയാള് പൂര്‍ത്തിയാക്കിയ ശേഷമാണ് മാധ്യമങ്ങള് അയാളെ പ്രത്യേകമായി ക്യാമറയിലൂടെ നോക്കിത്തുടങ്ങുന്നത് പോലും. ആ എണ്‍പത് വര്‍ഷക്കാലത്തിനകം തന്നെ വി എസ് അച്യുതാനന്ദന്‍ എന്ന മനുഷ്യന്‍ അദ്ദേഹത്തിന്റേതായ എല്ലാ തീമുകളും ലോകസമക്ഷം അവതരിപ്പിക്കുകയും അതൊക്കെ വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പത്തോ പന്ത്രണ്ടോ വയസ്സ് തൊട്ട് ഒരു പക്ഷം പിടിക്കുകയും ആ പക്ഷത്തിന് വേണ്ടി ഹീറോയിക് ആയിത്തന്നെ നിരന്തരം പോരാടുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്.  

ഇന്ത്യ എന്ന നമ്മുടെയീ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ അയാളുണ്ട്, ഇന്ത്യ ഉണ്ടായി. കേരളത്തിന് വേണ്ടി പണിയെടുക്കുന്നതില്‍ അയാളുണ്ട്, കേരളം ഉണ്ടായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് വേണ്ടി അയാള്‍ പണിയെടുത്തു, കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായി. അത്ര തീക്ഷ്ണവും ഊര്‍ജ്ജസ്വലവുമായ എട്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം മാത്രമാണ്  അദ്ദേഹത്തിലേക്ക് നമ്മള്‍ക്ക് ക്യാമറ തിരിക്കാനവസരം കിട്ടിയത് എന്നോര്‍ക്കണം. ടിപ് ഓഫ് ദി ഐസ്ബെര്‍ഗിന്റെ പടമാണ് നമ്മളെടുത്ത് ഓഫീസിന്റെ ചുമരില്‍ തൂക്കി വെച്ചിരിക്കുന്നത്. 99 ശതമാനം ഫ്രെയ്മിന് പുറത്താണ്.  

തിരിച്ചാണ് യഥാര്‍ഥത്തില്‍ സംഗതി, ഇന്ത്യാവിഷനെ ഉണ്ടാക്കിയത് വി എസ്സാണ്. അക്കാലത്തെ മാധ്യമങ്ങളെ, നമ്മളടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ വിഎസ്സാണ് ഉണ്ടാക്കിയതെന്നും നമ്മുടെ വിഷയങ്ങളെ വിഎസ്സാണ്  നിര്‍ണയിച്ചതെന്നുമാണ് ശരിയാം വിധം മനസ്സിലാക്കേണ്ടത്.  മീഡിയാവണ്ണില്‍ ആ തലക്കെട്ടെഴുതിയ ആള് വിചാരിച്ചിരിക്കുന്നത്, മാധ്യമങ്ങള് നനഞ്ഞപ്പോ വി എസ്സും നനഞ്ഞെന്നാണ്.അങ്ങനെയല്ല കേട്ടോ, തിരിച്ചാണത്.


എംപി ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

മീഡിയ വണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഒരുദിവസം അതിന്റെ നടത്തിപ്പുകാരില്‍ ഒരാളായിരുന്ന സാജിദ് ഒരു കൂടിക്കാഴ്ചക്കിടെ പറഞ്ഞു, സാംകേതിക പരാധീനതകള്‍ ഇല്ലാത്തതും, സാംപത്തിക ഭദ്രതയുള്ളതുമായ ഒരു ഇന്ത്യാവിഷന്‍ ഉണ്ടാക്കലാണ് അവരുടെ ലക്ഷ്യമെന്ന്. അത് നടക്കില്ലെന്ന് ഞാന്‍ പറഞ്ഞു. ഉള്ളില്‍ നുരഞ്ഞ ചിരി പുറത്തുകാട്ടാതെയാണ് ബാക്കി പറഞ്ഞത്: 'ഞങ്ങളുടെ ഒന്നാമത്തെ മതം ജേര്‍ണലിസമാണ്. നിങ്ങള്‍ക്ക് മറ്റൊരു മതം സ്വന്തമായി വേറെയുണ്ടാവില്ലേ?..'

സാംകേതികത്തികവും സാംപത്തിക ഭദ്രതതയും മികച്ച ടീമും ഒക്കെ ഉണ്ടായിട്ടും, രാഷ്ട്രീയ ഇസ്ലാം ഒന്നാം മതമായിപ്പോയതിനാല്‍ പഴായിപ്പോയ ഒരു സംരംഭമാണ് മീഡിയ വണ്‍. അതവര്‍ ഇടക്കിടെ തെളിയിച്ചു കൊണ്ടിരിക്കും. ഒടുവിലത്തെ ഉദാഹരണമാണ് ഈ തലക്കെട്ട്. കേരളത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്തവരുടെ മനോവിചാരങ്ങള്‍. അവര്‍ക്ക് ഇപ്പോള്‍ വി. എസിനെ ഇസ്ലാമോഫോബ് ആക്കണം. അതാണ്.

വി. എസ് ആരുടെയും സൃഷ്ടിയല്ല. ഒരു രാഷ്ട്രീയ ഫിനമിനണ്‍ എന്ന് കരുതിയാല്‍ അത് കേരളത്തിലെ ഇടതു പക്ഷ രാഷ്ട്രീയ ത്തിന്റെ ചരിത്രപരമായ സൃഷ്ടിയായിരുന്നു. ആ കാലത്തിന്റെ രാഷ്ട്രീയത്തുടിപ്പുകള്‍ അയാള്‍ സൃഷ്ടിച്ചതും.

 

Tags