കണ്ണൂരിലും മാർക്കോ എഫക്റ്റ്; വിദ്യാലയങ്ങളിൽ റാഗിങ് കുത്തനെ ഉയർന്നു


കണ്ണൂർ :താമരശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിൽ പത്താം ക്ലസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ടതിന് സമാനമായ സാഹചര്യം കണ്ണൂരിലെ വിദ്യാലയങ്ങളിലും മാർച്ചിൽ പൂർത്തിയാകുന്ന ഈ അധ്യയന വർഷത്തിനിടെ നിരന്തരം ഏറ്റുമുട്ടലുകളാണ് കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങളിൽ നടന്നത്.
ഇതിനൊപ്പം റാഗിങ്ങും പിടി മുറുക്കി.തലശേരി ഉപജില്ലയിലെ ഒരു വിദ്യാലയത്തിൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിങിനിരയായ ഒരു വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞു. മറ്റിടങ്ങളിൽ ജൂനിയർ സീനിയർ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞു ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടായി. ചില സർക്കാർസ്കുളിലെ വിദ്യാർത്ഥി സംഘർഷം സോഷ്യൽ മീഡിയയിലും വൈറലായി. പരിയാരം മേഖലയിലെ ഒരു സ്കൂളിൽ പഠനം നടത്താൻ രക്ഷിതാക്കൾക്ക് കാവൽ നിൽക്കേണ്ടി വന്നു.

അധ്യാപകരും വിദ്യാലയ അധികൃതരും പലപ്പോഴും ഈ കാര്യങ്ങളിൽ ഇടപെടാതെ നോക്കുകുത്തിയായി നിൽക്കുകയാണ്. വിദ്യാലയങ്ങളിലും കോളേജുകളിലും ആൻ്റി റാഗിങ് സമിതികൾ രൂപീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശമുണ്ടെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല എസ്.എസ്.എൽ സി പ്ളസ് ടു പരീക്ഷമായതിനാൽ താൽക്കാലികമായി വിദ്യാലയങ്ങളിൽ ക്ളാസുകൾ അവസാനിച്ചതിനാൽ ശാന്തമാണ്.
എന്നാൽ വരും അധ്യയന വർഷം എങ്ങനെ നേരിടുമെന്ന ചോദ്യവും ഉയരുന്നുണ്ട് ഇൻസ്റ്റഗ്രാമിലെ വെല്ലുവിളികളും സംഘം ചേരലുമൊക്കെ വിദ്യാലയ അന്തരീക്ഷത്തെ കലുഷിതമാക്കുമ്പോൾ ഇടപെടാൻ മടിക്കുകയാണ് അധ്യാപകർ. തങ്ങളെ അക്രമിക്കുമോയെന്ന ഭയം ഇവർക്കുണ്ട്. ക്ളാസിൽ കയറി ഒരു വിദ്യാർത്ഥി മറ്റൊരു വിദ്യാർത്ഥിയെ തല്ലുമ്പോൾ തടയാൻ ചെന്ന അധ്യാപികയ്ക്ക് മുഖത്തടിയേറ്റത് ഏറെ വിവാദമായിരുന്നു.
വിദ്യാർത്ഥികളിലെ അക്രമവാസനയെ കുറിച്ചു സംസ്ഥാന തലത്തൻ പഠനം നടത്തുമെന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി മനോജ് കുമാർ പറഞ്ഞു. കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങളിൽ റാഗിങ്ങ് നിരക്ക് കുത്തനെ ഉയർന്നതിൻ്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം .