മോക്ഷപ്രാപ്തിക്കായി നൂറുകണക്കിന് ഭക്തർ തേടിയെത്തുന്ന ഉത്തര കേരളത്തിലെ മഹാവിഷ്ണുക്ഷേത്രം ; നവീകരണ പാതയിൽ തിരുനെല്ലി


പിതാവിന്റെ വിയോഗമറിഞ്ഞ രാമലക്ഷ്മണന്മാര്‍ പിതൃപൂജ നടത്തിയ ഉത്തര കേരളത്തിലെ പ്രസിദ്ധമായ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം . പുണ്യസ്‌നാനത്താല്‍ മോക്ഷപ്രാപ്തി നല്‍കുന്ന പാപനാശിനിയും പഞ്ചതീര്‍ത്ഥവുമുള്‍പ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തെ സ്മരിച്ചാല്‍ പോലും മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. വയനാടിന്റെ ഉത്തരദേശത്ത് കുടകുമലനിരകളോടു ചേർന്ന ബ്രഹ്മഗിരിയുടെ താഴ്വരയിലെ തിരുനെല്ലി ക്ഷേത്രം നവീകരണത്തിന്റെ പാതയിലാണ് .
tRootC1469263">ഭാരതത്തിലെ പഴക്കമാർന്ന പുണ്യക്ഷേത്രങ്ങളിലൊന്നാണിത് . ഇവിടെ സ്ഥിതിയുടെ കർത്താവായ മഹാവിഷ്ണുവിന്റെയൂം, സൃഷ്ടിയുടെ ദേവനായ ബ്രഹ്മാവിന്റെയും ചൈതന്യധാരകളും, പ്രകൃതിയുടെ മനോഹാരിതയും ഒത്തുചേര്ന്നു പരിലസിക്കുന്നു.
ഈ പുണ്ണ്യ ഭൂമിയിലാണ് മോക്ഷദായിനിയായി പാപനാശിനി ഒഴുകുന്നത്. ജമദ്ഗ്നി മഹർഷി തൊട്ട് എത്രയോ പുണ്യാത്മാക്കള്ക്ക് മോക്ഷശിലയായ വിശ്രുതമായ പിണ്ണപ്പാറയുള്ളത് പാപനാശിനിയാലാണ്. ബ്രഹ്മഗിരിയിലെ വിടെയോ പാപനാശിനി പിറവിയെടുക്കുന്നു. പാപനാശിനി കാളിന്ദിയിലാണ് ലയിക്കുന്നത്. കമ്പമല, കരിമല, വരഡിഗ മലകൾ എന്നീ ബ്രഹ്മഗിരി മലനിരകൾക്കു നാടുവിലായാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ സഹ്യമലക്ഷേത്രം, ആമലക ക്ഷേത്രം, ബ്രഹ്മഗിരി ക്ഷേത്രം എന്നൊക്കെ ഈ ക്ഷേത്രം അറിയപ്പെടുന്നു.

ക്ഷേത്രത്തിലെ പാപനാശിനിയും പഞ്ചതീര്‍ത്ഥവും ഏറെ പ്രസിദ്ധമാണ്. ബലി തര്‍പ്പണം നടത്തുന്ന പാപനാശിനിയില്‍ സ്‌നാനം ചെയ്താല്‍ മോക്ഷപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം. പിതാവിന്റെ വിയോഗമറിഞ്ഞ രാമലക്ഷ്മണന്മാര്‍ ഇവിടെ പിതൃപൂജ നടത്തി പഞ്ചതീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്തുവത്രെ. ബ്രഹ്മഗിരി മകുടത്തില്‍ നിന്ന് അന്തര്‍വാഹിനിയായി ഇവിടെ തീര്‍ത്ഥജലമെത്തുന്നുവെന്നാണ് സങ്കല്‍പ്പം. പഞ്ചതീര്‍ത്ഥത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന പാറയില്‍ ശംഖ് ചക്രഗദാപത്മവും നടുവില്‍ ശ്രീരാമപാദങ്ങളും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.
പാപനാശിനിക്കരയിലായി ഗുണ്ഡികാ ശിവക്ഷേത്രം കാണാം. അഗസ്ത്യമുനിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട ഗുഹാക്ഷേത്രമാണിത്. ഗുഹയുടെ മുന്നിലായി പളുങ്കുനീര്‍ പ്രദാനം ചെയ്യുന്ന ഗുണ്ഡികാതീര്‍ത്ഥവുമുണ്ട്.
ഗുണ്ഡികാസാന്നിധ്യം കൂടിയാവുമ്പോള്‍ ത്രിമൂര്‍ത്തികളുടെ സംഗമഭൂമിയായി തിരുനെല്ലി മാറുന്നു.തിരുനെല്ലി ക്ഷേത്രത്തിലേക്ക് അഭിഷേകത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി തീര്‍ത്ഥജലമെത്തിക്കുന്നത് ബ്രഹ്മഗിരി മകുടത്തില്‍ നിന്നെത്തുന്ന കരിങ്കല്‍ പാത്തി വഴിയാണ്. വയനാടന്‍ വനാന്തരത്തിലുള്ള ഈ പൗരാണിക ക്ഷേത്രം വിഷു ആഘോഷങ്ങളുടെ പേരിലും വിഖ്യാതമാണ്.ക്ഷേത്രം 30 കരിങ്കൽ തൂണുകളാൽ താങ്ങി നിർത്തിയിരിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
ദിവസവും നൂറുകണക്കിന് വിശ്വാസികളെത്തുന്ന തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിലെ ചുറ്റമ്പലനവീകരണപ്രവൃത്തി പുരോഗമിക്കുന്നു. ചുറ്റമ്പലത്തിന്റെ മേൽക്കൂരയിൽ ചെമ്പോലപതിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.
സദാശിവ ഗുഡികാറുടെ നേതൃത്വത്തിലാണ് കൽപ്പണികൾ നടത്തുന്നത്. ചെറുതാഴം ശങ്കരൻ ആചാരിയുടെ നേതൃത്വത്തിലാണ് മരപ്പണികൾ.ആറുമാസത്തിനകം ചുറ്റമ്പലനവീകരണപ്രവൃത്തി പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
തളിപ്പറമ്പ് കോപ്പർ ആൻഡ് ബ്രാസ് വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ചെമ്പോല പതിക്കുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂര വർഷങ്ങൾക്കുമുന്നേ ചെമ്പോല പതിച്ചിരുന്നു. 2018-ലാണ് ക്ഷേത്രത്തിലെ ചുറ്റമ്പലനവീകരണപ്രവൃത്തി തുടങ്ങിയത്. കോവിഡ് വ്യാപനത്തെത്തുടർന്ന് അല്പകാലം പണി നിർത്തിവെക്കേണ്ടിവന്നു. സംസ്ഥാനസർക്കാരിന്റെ ഫണ്ടുപയോഗിച്ച് ഒട്ടേറെ വികസനപ്രവൃത്തികളാണ് തിരുനെല്ലി ക്ഷേത്രത്തിൽ പൂർത്തിയാക്കിയത്.
വിനോദസഞ്ചാരവകുപ്പ് അനുവദിച്ച 3.8 കോടി രൂപയിൽനിന്നുള്ള തുക ഉപയോഗിച്ച് പാപനാശിനിയിലേക്കുള്ള വഴി നവീകരിച്ചിട്ടുണ്ട്. ബലിക്കടവ്, കല്പാത്തിയുടെ അറ്റകുറ്റപ്പണികൾ, ഗുണ്ഡികാ ക്ഷേത്രത്തിലേക്കുള്ള വഴി നവീകരണം, ഇരിപ്പിടങ്ങൾ നിർമിക്കൽ എന്നിവ ഇനി പൂർത്തിയാക്കാനുണ്ട്.ചെമ്പോല പതിക്കൽ പ്രവൃത്തിയും വിളക്കുമാടത്തിന്റെ പ്രവൃത്തികളും പൂർത്തിയാവുന്നതോടെ തന്നെ പൗരാണികത നിലനിർത്തിക്കൊണ്ടുതന്നെ ക്ഷേത്രം പുതുമോടിയിലാവും.