ഏവരുടെയും പ്രിയങ്കരനായിമാറി തളിപ്പറമ്പുകാരുടെ ‘എം വി ജി’

ഏവരുടെയും പ്രിയങ്കരനായിമാറി തളിപ്പറമ്പുകാരുടെ ‘എം വി ജി’

തളിപ്പറമ്പ: പാര്‍ട്ടി വൃത്തങ്ങള്‍ക്കിടയില്‍ മാത്രം ഒതുങ്ങിയ എം.വി.ജി എന്ന വിളിപ്പേര് ജനങ്ങള്‍ ഏറ്റെടുക്കുന്ന കാഴ്ച്ചകളാണ് തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ മുഴുവന്‍ ദൃശ്യമാവുന്നത്. 1996 മുതല്‍ 2001 വരെ 10 വര്‍ഷം തളിപ്പറമ്പിന്റെ ജനപ്രതിനിധിയെന്ന നിലയില്‍ പ്രവര്‍ത്തിച്ച്, 15 വര്‍ഷം പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ തിരക്കുകളില്‍ മുഴുകിയ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ കേന്ദ്ര കമ്മറ്റി അംഗമെന്ന നിലയില്‍ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലെത്തുമ്പോള്‍ കാണുന്നത് കര്‍ക്കശമായ കമ്യൂണിസ്റ്റ് ശരീരഭാഷയിലെ വ്യക്തമായ വ്യതിയാനമാണ്.

പിണറായി വിജയന്റെ അതേ കമ്യൂണിസ്റ്റ് കാര്‍ക്കശ്യം പ്രവര്‍ത്തനങ്ങളില്‍ പിന്തുടരുമ്പോഴും ജനകീയതയിലേക്ക് ഉയരുന്ന ശരീരഭാഷ സ്വീകരിക്കാന്‍ ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് സാധിക്കുന്നുവെന്നത് ചെറിയകാര്യമല്ല, ചിരിക്കാനും കൈ ഉയര്‍ത്തി ജനങ്ങളെ അഭിവാദ്യം ചെയ്യാനും പലപ്പോഴും മടികാണിച്ച 15 വര്‍ഷം മുമ്പുള്ള എം.വി.ഗോവിന്ദന്‍ മാസ്റ്ററല്ല ഇപ്പോൾ. ജനകീയ നേതാവായി എം.വി.ജി എന്ന മൂന്നക്ഷരത്തിലേക്ക് അദ്ദേഹം ഉയരുന്നതിന്റെ പ്രതിഫലനം ജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിലും വ്യക്തമാവുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചത്തെ എം.വി.ജിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും പര്യടനങ്ങളും നിരീക്ഷിച്ചാല്‍ ഇക്കാര്യങ്ങൾ വ്യക്തമാകും.

തളിപ്പറമ്പിന്റെ വികസന നായകനെന്ന നിലയിലേക്ക് പ്രതിഷ്ഠിക്കപ്പെട്ട നിലവിലെ എം എല്‍ എ ജയിംസ്മാത്യുവിനോടൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ട എം.വി.ജി വികസനം ഒരനുസ്യൂത പ്രവര്‍ത്തനമാണെന്ന് ഊന്നിപ്പറയാന്‍ ശ്രദ്ധ വെച്ചതോടൊപ്പം, ചപ്പാരപ്പടവില്‍ സര്‍ക്കാര്‍ കോളേജ് വരുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്ന് അറുത്ത്മുറിച്ച് പറയാനും മടികാണിച്ചില്ല. ഇത്രയേറെ കോളേജുകള്‍ തളിപ്പറമ്പ് മണ്ഡലത്തിലും പരിസരങ്ങളിലും പ്രവര്‍ത്തിക്കുമ്പോള്‍ വികസനപട്ടികയുടെ കനം കൂട്ടാന്‍ അനാവശ്യ വാഗ്ദാനങ്ങള്‍ നിരത്താന്‍ താന്‍ തയ്യാറല്ലെന്ന് അടിവരയിട്ട് പറയാനും സാധിച്ചതിലൂടെ കമ്യൂണിസ്റ്റ് വികസന സങ്കല്‍പ്പത്തോട് ചേര്‍ന്നുതന്നെയാണ് പ്രവര്‍ത്തനമെന്ന് വ്യക്തമാക്കുകയായിരുന്നു എം.വി.ജി.

എ.കെ.ജി, ഇ എം എസ് എന്നിവരിലൂടെ എം.വി.ആറിലെത്തിയ ശേഷം പാര്‍ട്ടിക്കുള്ളില്‍ മാത്രം ഒതുങ്ങിയ എം.വി.ജി എന്ന മൂന്നക്ഷര വിളിപ്പേര് ജനകീയതയുടെ അടയാളമായി മാറ്റാന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലൂടെ ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് സാധിച്ചിരിക്കുന്നു എന്നത് ഒരിക്കലും ചെറിയ കാര്യമല്ല, വിപ്ലവകേരളത്തിന്റെ മൂന്നക്ഷരമായ മോറാഴയുടെ മണ്ണില്‍ നിന്നും സി പി എം കേന്ദ്രകമ്മിറ്റിയിലേക്ക് ഉയര്‍ന്ന എം. വി. ജി എന്ന മൂന്നക്ഷരം ഇനി കേരള ജനതയുടെ സ്വന്തമായി മാറാന്‍ അധിക നാളുകളില്ലെന്നതാണ് തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് ഉയര്‍ത്തുന്ന തിളക്കമാര്‍ന്ന സന്ദേശം.

The post ഏവരുടെയും പ്രിയങ്കരനായിമാറി തളിപ്പറമ്പുകാരുടെ ‘എം വി ജി’ first appeared on Keralaonlinenews.

Tags