പാക് പതാകയെക്കുറിച്ച് സംഘപരിവാറിന്റെ വ്യാജപ്രചരണം, ലുലു മാളിലെ മാര്‍ക്കറ്റിംഗ് മാനേജറുടെ ജോലിതെറിച്ചു

Athira Nampiathiri
Athira Nampiathiri

കൊച്ചി: പാകിസ്ഥാന്‍ പതാക ഇന്ത്യന്‍ പതാകയേക്കാള്‍ മുകളിലും വലുപ്പത്തിലും ഉയര്‍ത്തിയെന്ന് ആരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ വ്യാജപ്രചരണത്തിനൊടുവില്‍ ഒരു പതിറ്റാണ്ടുകാലമായി ലുലുവിനുവേണ്ടി ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന മാര്‍ക്കറ്റിംഗ് മാനേജര്‍ ആതിര നമ്പ്യാതിരിയുടെ ജോലി തെറിപ്പിച്ചു.

tRootC1469263">

ലോകകപ്പ് ക്രിക്കറ്റ് ആവേശം ഏറ്റെടുത്താണ് കൊച്ചിയിലെ ലുലു മാളില്‍ ലോകകപ്പ് ഉദ്ഘാടന ദിവസം വിവിധ രാജ്യങ്ങളുടെ പതാക ഉയര്‍ത്തിയത്. എല്ലാ രാജ്യങ്ങളുടെ പതാകയും ഒരേ വലുപ്പത്തിലും ഉയരത്തിലുമാണ് കെട്ടിയതെങ്കിലും പാകിസ്ഥാന്‍ പതാക ഉയരത്തിലാണെന്നുകാട്ടി എം എ യൂസഫലിയുടെ ലുലുവിനെതിരെ വ്യാജ പ്രചരണം അഴിച്ചുവിടുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ യഥാര്‍ത്ഥ വസ്തുത മനസിലാക്കാതെയാണെന്ന് ലുലു അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. മാളിന്റെ മധ്യഭാഗത്ത് മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് ഒരേ അളവിലും വലുപ്പത്തിലുമാണ് വിവിധ രാജ്യങ്ങളുടെ പതാകകള്‍ തൂക്കിയിരുന്നത്. പതാകകളുടെ ചിത്രം മുകളിലത്തെ നിലയില്‍ നിന്ന് പകര്‍ത്തുമ്പോഴും, പാതകയുടെ വശത്തു നിന്നു ഫോട്ടോ എടുക്കുമ്പോഴും അതത് വശത്തുള്ള പതാകകള്‍ക്ക് കൂടുതല്‍ വലുപ്പം തോന്നും. ഈ രീതിയില്‍ ചിത്രം പകര്‍ത്തിയാണ് യൂസഫലിയുടെ ലുലു മാളില്‍ പാകിസ്ഥാന്‍ പതാകയ്ക്ക് വലുപ്പം കൂടുതലെന്ന നിലയില്‍ സംഘപരിവാര്‍ പ്രൊഫൈലുകള്‍ വിദ്വേഷം പ്രചരിപ്പിച്ചത്.

വിദ്വേഷ പ്രചരണം രൂക്ഷമായതോടെയാണ് സ്ഥാപനത്തിലെ ജീവനക്കാരിയെ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ട്. ലുലുവിലെ ജോലിനഷ്ടത്തെക്കുറിച്ച് ആതിര സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിട്ടുണ്ട്.

അചഞ്ചലമായ അഭിനിവേശത്തോടെ ഒരു പതിറ്റാണ്ട് കാലം കമ്പനിക്കായി ജോലി ചെയ്തയാളാണ് താനെന്ന് ആതിരയുടെ കുറിപ്പില്‍ പറയുന്നു. അടിസ്ഥാനരഹിതമായ അസത്യങ്ങളും സോഷ്യല്‍ മീഡിയ സെന്‍സേഷനലിസവും കാരണം പെട്ടെന്നൊരു ദിവസം അവിടെ ജോലി ചെയ്യുന്നില്ല എന്നത് എന്നെ ഏറെ വേദനിപ്പിക്കുന്നു.

സ്പോര്‍ട്സ്മാന്‍ഷിപ്പില്‍ പതാകകള്‍ അലങ്കാരമായി ഉപയോഗിച്ചത് നമ്മളില്‍ ആര്‍ക്കും ഊഹിക്കാന്‍ പോലും കഴിയാത്ത ഒരു പേടിസ്വപ്നമായി വളച്ചൊടിച്ചു. ഇന്ത്യക്കാരെന്ന നിലയില്‍ അഭിമാനിക്കുന്നവരാണ് നാം. ജോലി ചെയ്യുന്ന കമ്പനിയോട് അഗാധമായ പ്രതിജ്ഞാബദ്ധതയുള്ളവരുമാണ് നാം.  എന്നിരുന്നാലും, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ ഒരാളുടെ ഉപജീവനത്തെ നശിപ്പിച്ചേക്കും. ഒരു കമ്പനി അതിന്റെ പ്രശസ്തിയെയും സമഗ്രതയെയും വിലമതിക്കുന്നതുപോലെ ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയില്‍, ഞാന്‍ എന്റെ രാജ്യത്തോട് അഗാധമായ സ്‌നേഹം പുലര്‍ത്തുന്നു, അതിന്റെ ബഹുമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഞാന്‍ തയ്യാറുമാണ്.

വ്യാജവാര്‍ത്തയാണെന്ന് പറഞ്ഞതുകൊണ്ടോ അല്ലെങ്കില്‍ ഇതുപോലൊരു പോസ്റ്റുകൊണ്ടോ എന്റെ പ്രതിച്ഛായയും വര്‍ഷങ്ങളായുള്ള സമര്‍പ്പണവും നേട്ടങ്ങളും തിരിച്ചുകിട്ടില്ല.

വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ നിന്നും, വ്യക്തികളുടെ കരിയറും ജീവിതവും നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഈ ഡിജിറ്റല്‍ യുഗത്തില്‍ സത്യത്തിനും നീതിക്കും വേണ്ടി നമുക്ക് ഒരുമിച്ച് നില്‍ക്കാം. എന്റെ നഷ്ടം ഒരു നഷ്ടമാണ്, പക്ഷേ ഈ വിദ്വേഷം ഇനി മറ്റൊരാളെ ബാധിക്കരുതെന്നും ആതിര വ്യക്തമാക്കി. ഈ സന്ദേശം വൈറലാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നെന്ന് ചേര്‍ത്താണ് ആതിര തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

Tags