ഇനിയൊരു ബമ്പര്‍ ലോട്ടറി ഭാഗ്യവാനെ മലയാളികള്‍ കാണാന്‍ ഇടയില്ല

lottery winners name will not disclosed
lottery winners name will not disclosed

തിരുവനന്തപുരം: ഏറെ അഭ്യൂഹങ്ങള്‍ക്കുശേഷം വിഷു ബമ്പര്‍ ഭാഗ്യവാന്‍ ലോട്ടറി വകുപ്പിനെ സമീപിച്ച് പണം കൈപ്പറ്റിയതായ വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. നാളുകളായി മാധ്യമങ്ങള്‍ 12 കോടിയുടെ ഭാഗ്യവാനെ കാത്തിരിക്കുന്നു. എന്നാല്‍, പണം കൈപ്പറ്റാന്‍ ആരും എത്തിയില്ലെന്നും സര്‍ക്കാര്‍ ഖജനാവിലേക്ക് ആ പണം എത്തുമെന്നുമായിരുന്നു കരുതിയിരുന്നത്.

tRootC1469263">

കോഴിക്കോട് സ്വദേശിയാണ് ബമ്പര്‍ ഭാഗ്യവാനെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോടുള്ള ബാങ്ക് മുഖേന നികുതി കഴിച്ചുള്ള 7.58 കോടി രൂപ ഇയാള്‍ കൈപ്പറ്റുകയും ചെയ്തു. 12 കോടിയില്‍ 10 ശതമാനം ഏജന്‍സി കമ്മീഷനായും 30 ശതമാനം നികുതി ഇനത്തിലും പോയ ശേഷം ബാക്കിയാണ് ഭാഗ്യവാന് ലഭിക്കുക. എന്തുതന്നെയായാലും ഇത്രയും തുക ലഭിക്കുന്നത് അപൂര്‍വ ഭാഗ്യമാണെന്നതില്‍ സംശയമില്ല.

പതിവുപോലെ ഇത്തവണയും ബമ്പര്‍ ടിക്കറ്റിന് ഏറെ ആവശ്യക്കാരുണ്ടായിരുന്നു. മേയ് 24നായിരുന്നു നറുക്കെടുപ്പ്. നറുക്കെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ പണം കൈപറ്റണമെന്നാണ് ലോട്ടറി വകുപ്പിന്റെ നിബന്ധന. ഈ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഭാഗ്യവാന്‍ പണം കൈപ്പിറ്റിയതായുള്ള വിവരവും പുറത്തുവരുന്നത്. പക്ഷെ ഭാഗ്യവാന്റെ പേരുവിവരങ്ങള്‍ പുറത്തുവിടരുതെന്ന് അറിയിച്ചിരുന്നതിനാല്‍ ലോട്ടറി വകുപ്പ് അത് രഹസ്യമായി സൂക്ഷിക്കും.

ഓണം ബമ്പറും പുതുവര്‍ഷ ബമ്പറും വിഷു ബമ്പറുമെല്ലാം അടിച്ചവര്‍ നേരത്തെ മാധ്യമങ്ങിലെ വാര്‍ത്താ താരങ്ങളായിരുന്നു. എന്നാല്‍, ഇനിമുതല്‍ ബമ്പറടിക്കുന്ന ഭാഗ്യവാനെ കാണാനുള്ള ഭാഗ്യം മലയാളികള്‍ക്കുണ്ടാകില്ല. വലിയ തുകയുടെ ഭാഗ്യം തേടിയെത്തിക്കഴിഞ്ഞാല്‍ ജീവിതം മാറിമറിയുമെന്നാണ് പലരും കരുതിയിരുന്നതെങ്കിലും സമ്മാന ജേതാവിന്റെ പേര് പുറത്തുവരുന്നതോടെ അവരുടെ സമാധാനം നഷ്ടപ്പെടുന്ന അവസ്ഥയാണ്.

ഓണം ബമ്പറിന്റെ 25 കോടി രൂപ സമ്മാനം നേടിയ തിരുവനന്തപുരം സ്വദേശയായ അനൂപാണ് ഭാഗ്യവാന്മാരെ കാണാമറയത്ത് നിര്‍ത്തുന്നതില്‍ കാരണക്കാരനായത്. ബമ്പറടിച്ചശേഷം വാര്‍ത്തകളിലെ പ്രധാന താരമായി മാറിയ അനൂപ് ഒടുവില്‍ സ്വന്തം വീട്ടില്‍ കയറാന്‍ പറ്റാത്ത അവസ്ഥയാണെന്നും ബമ്പറടിച്ചാല്‍ പേര് പുറത്തറിയിക്കുന്നത് തിരിച്ചടിയാകുമെന്നും പറഞ്ഞിരുന്നു.

സഹായം ചോദിച്ചെത്തുന്നവര്‍ ശല്യമായതോടെയാണ് അനൂപിന് ഇക്കാര്യം തുറന്നുപറയേണ്ടിവന്നത്. സഹായം അവകാശം പോലെ ചോദിച്ചുവാങ്ങുന്നവരായിരുന്നു പലരും. 24 മണിക്കൂറും വീടിന്റെ വാതില്‍ക്കല്‍ ആളുകളാണ്. ലോട്ടറി അടിച്ചതോടെ ജീവിതത്തിലെ പല സ്വാതന്ത്ര്യവും നഷ്ടമായെന്നും രാത്രി വീട്ടില്‍ ഒളിച്ചെത്തേണ്ട സ്ഥിതിയിലാണെന്നും അനൂപ് പറയുകയുണ്ടായി. 12 കോടിയോളം രൂപയാണ് അനൂപിന് ലഭിച്ചത്. കുറച്ചു പണം വീടിനും പുതിയ ലോട്ടറി സ്റ്റാളിനുമായി ചെലവഴിച്ചശേഷം ബാക്കി പണം ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്ത് അതിന്റെ പലിശയില്‍ നിന്നുമാണ് അനൂപ് മറ്റുള്ളവരെ സഹായിക്കുന്നത്.

അനൂപിന്റെ അനുഭവം കേട്ടറിഞ്ഞതോടെ പിന്നീട് നടന്ന ബമ്പര്‍ നറുക്കെടുപ്പിലെ ഭാഗ്യവാനെ മലയാളികള്‍ കണ്ടിട്ടില്ല. ഇതിനുശേഷം നറുക്കെടുത്ത ക്രിസ്തുമസ് ബമ്പര്‍ അടിച്ച ആളും പരസ്യമായി രംഗത്തുവന്നതുമില്ല. വിഷു ബമ്പര്‍ ഭാഗ്യവാനും കാണാമറയത്തുതന്നെ. ബമ്പര്‍ സമ്മാനങ്ങളില്‍ മാത്രമല്ല, അടുത്തിടെ നടന്ന പല ലോട്ടറികളുടേയും ഒന്നാം സമ്മാനാര്‍ഹന്‍ പരസ്യമായി രംഗത്ത് വന്നിരുന്നില്ല.