അമിത ലൈംഗിക ആസക്തിയുണ്ടെന്ന് തുറന്നുപറഞ്ഞ് ചികിത്സ തേടിയ ടൈഗര്‍ വുഡ്‌സ്, കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ക്ക് പിന്തുടരാവുന്ന മാതൃക

tiger woods
tiger woods

അടുത്തുപെരുമാറുന്ന സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങളയക്കുകയും ബന്ധങ്ങളുണ്ടാക്കി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ഗര്‍ഭിണിയാകാന്‍ നിര്‍ബന്ധിച്ചശേഷം അബോര്‍ഷനായി ഭീഷണപ്പെടുത്തുകയുമെല്ലാം ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നത് അമിത ലൈംഗികാസക്തിയെന്ന മാനസിക രോഗത്തിലേക്കാണ്.

കൊച്ചി: ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഗോള്‍ഫ് താരമായിരുന്ന ടൈഗര്‍ വുഡ്സ് തന്റെ കാറുമായി ഒരിക്കല്‍ വീട്ടുമതിലില്‍ ഇടിച്ചുകയറി. അപകടം ചെറുതായിരുന്നെങ്കിലും അതിന്റെ പിന്നില്‍ നിന്ന് പുറത്തുവന്നത് ഒരു ലോകോത്തര താരത്തിന്റെ ഏറ്റവും സ്വകാര്യമായ ഇരുണ്ട ഭാഗമായിരുന്നു, അമിത ലൈംഗികാസക്തി. പിന്നീടുള്ള ആഴ്ചകളില്‍ പത്തോളം സ്ത്രീകള്‍ ടൈഗറുമായി ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി. സ്‌പോണ്‍സര്‍മാര്‍ പിന്‍മാറി, ഭാര്യ എലിന്‍ നോര്‍ഡെഗ്രെന്‍ വിവാഹമോചനം നേടി, ലോകം മുഴുവന്‍ അദ്ദേഹത്തെ കല്ലെറിഞ്ഞു.

tRootC1469263">

പക്ഷേ, ടൈഗര്‍ വുഡ്സ് ചെയ്ത ഒരൊറ്റ കാര്യം അദ്ദേഹത്തെ ഇന്നും വേറിട്ടു നിര്‍ത്തുന്നു. തന്റെ പ്രശ്‌നം തുറന്നുസമ്മതിച്ചു. 2010 ഫെബ്രുവരി 19-ന് ലോകമാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് തന്റെ മാനസികാവസ്ഥയെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും വെളിപ്പെടുത്തി.

എനിക്ക് ഒരു രോഗമുണ്ട്. ഞാന്‍ അമിത ലൈംഗികാസക്തനാണ്. അതിന് ചികിത്സ തേടിയിട്ടുണ്ട്. ഇനിയും തേടും. ഞാന്‍ എന്റെ ഭാര്യയോടും കുട്ടികളോടും ക്ഷമ ചോദിക്കുന്നു, എന്ന് ടൈഗര്‍ വുഡ്‌സ് പരസ്യമായി പറഞ്ഞു.

അതിനുശേഷം ആറാഴ്ച ഒരു ക്ലിനിക്കില്‍ അമിത ലൈംഗികാസക്തിക്ക് ചികിത്സയ്ക്കായി ഇന്‍-പേഷ്യന്റായി കഴിഞ്ഞു. ഇക്കാലയളവില്‍ Cognitive Behavioral Therapy (CBT), ഗ്രൂപ്പ് തെറാപ്പി  ഇവയെല്ലാം സ്വീകരിച്ചു. 2017-ല്‍ വീണ്ടും ചികിത്സ തേടി.

ഇതെല്ലാം പറയാനുള്ള കാരണം, കേരളത്തിലെ ചില രാഷ്ട്രീയക്കാര്‍ക്ക് ടൈഗര്‍ വുഡ്സ് ഒരു കണ്ണാടിയാണ്. അവര്‍ക്ക് അനുകരിക്കാവുന്ന മഹനീയ മാതൃക. അടുത്തുപെരുമാറുന്ന സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങളയക്കുകയും അടുപ്പമുണ്ടാക്കുന്നവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ഗര്‍ഭിണിയാകാന്‍ നിര്‍ബന്ധിച്ചശേഷം അബോര്‍ഷനായി ഭീഷണപ്പെടുത്തുകയുമെല്ലാം ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നത് അമിത ലൈംഗികാസക്തിയെന്ന മാനസിക രോഗത്തിലേക്കാണ്.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ കേരള രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന ലൈംഗിക ആരോപണങ്ങളുടെ പട്ടിക നീണ്ടതാണ്.  സോളാര്‍ കേസ്, ഐസ്‌ക്രീം പാര്‍ലര്‍ കേസ്, നടി ആക്രമിക്കപ്പെട്ട കേസ്, കോണ്‍ഗ്രസ് യുവ നേതാവിനെതിരായ യുവതികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍, നടിമാരുടെ ആരോപണങ്ങള്‍ തുടങ്ങി പട്ടിക നീളും. പക്ഷേ, ഒരൊറ്റ കേസിലും പ്രതിയായ രാഷ്ട്രീയക്കാരന്‍ എനിക്ക് ഒരു പ്രശ്‌നമുണ്ട്, ഞാന്‍ ചികിത്സ തേടുന്നു എന്ന് പറഞ്ഞതായി കേട്ടിട്ടില്ല.

തന്റെ പ്രശ്‌നങ്ങളെ തുറന്നുപറയുകയും തെറ്റ് സമ്മതിക്കുകയും ചെയ്തിരുന്നെങ്കില്‍ ഈ രാഷ്ട്രീയ നേതാക്കള്‍ പലര്‍ക്കും മാതൃകയാകുമായിരുന്നു. എന്നാല്‍, തനിക്കെതിരെയുള്ളത് രാഷ്ട്രീയ ഗൂഢാലോചന, മാധ്യമ ഗൂഢാലോചന എന്നൊക്കെ ആരോപിക്കുകയും പരാതിക്കാരെ ചളിവാരിയെറിയുകയുമാണ് ചെയ്യുന്നത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും ഈ നേതാക്കള്‍ക്കുണ്ട്.

അമിത ലൈംഗികത ഒരു മാനസികാരോഗ്യ പ്രശ്‌നമാണ്. വിജയകരമായി ഈ പ്രശ്‌നത്തില്‍ നിന്നും മോചിതരാകാന്‍ സാധിക്കും. രാഷ്ട്രീയക്കാര്‍ ഇക്കാര്യം തുറന്നുസമ്മതിക്കാത്തതിന് പ്രധാന കാരണം അധികാരമോഹമാണ്. അധികാരമുള്ളപ്പോള്‍ തെറ്റ് സമ്മതിക്കില്ലെന്ന ധാര്‍ഷ്ട്യം. ടൈഗര്‍ വുഡ്സിന് അധികാരമില്ലായിരുന്നു, അദ്ദേഹത്തിന് പണവും പ്രശസ്തിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ലോകത്തിന് മുന്നില്‍ തലകുനിച്ച് കുറ്റം സമ്മതിച്ചു.

Tags