'മന്ത്രി ഇടപെടണം', സുമയ്യയ്‌ക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ വീട്ടുകാര്‍ വീണ്ടും തട്ടിക്കൊണ്ടുപോയി

lesbian love afeefa was abducted by her family again
lesbian love afeefa was abducted by her family again

മലപ്പുറം: കൊണ്ടോട്ടി സ്വദേശികളായ അഫീഫയുടേയും സുമയ്യയുടേയും പ്രണയത്തെ വീണ്ടും എതിര്‍ത്ത് വീട്ടുകാര്‍. നേരത്തെ അഫീഫയെ കടത്തിക്കൊണ്ടുപോയ വീട്ടുകാര്‍ പെണ്‍കുട്ടിയെ വീണ്ടും ബലമായി പിടിച്ചുകൊണ്ടുപോയി. അഫീഫയെ വീട്ടുകാര്‍ തടവിലാക്കിയെന്നുകാട്ടി സുമയ്യ ഷെറീന്‍ നേരത്തെ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. വീട്ടുകാരുടെ കടുത്ത സമ്മര്‍ദ്ദമുണ്ടായതോടെ അഫീഫ അവര്‍ക്കൊപ്പം പോകാനാണ് താത്പര്യമെന്ന് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

tRootC1469263">

വീട്ടുകാരില്‍ നിന്നുള്ള പീഡനം കടുത്തതോടെ അഫീഫ സുമയ്യയ്‌ക്കൊപ്പം പോകാന്‍ ഒരുങ്ങവെയാണ് വീണ്ടും നാടകീയ സംഭവങ്ങളുണ്ടായത്. ഹൈക്കോടതിയില്‍ നിന്നും വീട്ടിലേക്ക് പോയശേഷം കഴിഞ്ഞ ദിവസങ്ങളില്‍ അഫീഫ സുമയ്യയ്ക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇതുപ്രകാരം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ അവരെ വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റാന്‍ ശ്രമിക്കവെ വീട്ടുകാര്‍ മറ്റൊരു വാഹനത്തില്‍ അഫീഫയെ കടത്തിക്കൊണ്ടുപോയി.

ഹൈക്കോടതിയില്‍ മൊഴി നല്‍കിയത് വീട്ടുകാരുടെ സമ്മര്‍ദ്ദം മൂലമാണെന്ന് അഫീഫ സന്ദേശം അയച്ചതിനെ തുടര്‍ന്ന് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ വീട്ടിലെത്തി അവരെ വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, വീട്ടുകാര്‍ ഇതിനെ എതിര്‍ക്കുകയും നാട്ടുകാരുടെ പിന്തുണയോടെ ഇത് തടയുകയും ചെയ്തു.

വണ്‍സ്റ്റോപ് സെന്ററിലേക്ക് കൊണ്ടും പോകുവഴി ഉദ്യോഗസ്ഥരെ ആക്രമിച്ച് അഫീഫയെ വീട്ടുകാര്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. പോലീസ് പിന്തുടര്‍ന്നെങ്കിലും ഇവരെ കണ്ടെത്താനായില്ല. അഫീഫയെ ഹോസ്പിറ്റലിലേക്ക് എന്ന് പറഞ്ഞ് വീട്ടുകാര്‍ മറ്റൊരു വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്നെന്ന് വനിതാ പ്രൊട്ടക്ഷന്‍ സെല്‍ മലപ്പുറം ജില്ലാ ഓഫീസര്‍ ശ്രുതി പ്രതികരിച്ചു.

വനിതാ ഓഫീസര്‍മാര്‍ അവിടെ എത്തിയത് മുതലേ അവിടെ ജനം തടിച്ചുകൂടി വലിയ പ്രശ്നങ്ങളായിരുന്നു. പോലീസിന്റെ സഹായത്തോടെയാണ് വീട്ടില്‍ നിന്ന് പുറത്തിറക്കിയത്. നിലവില്‍ അവര്‍ എവിടെയാണെന്ന് അറിയില്ലെന്നും ശ്രുതി പറഞ്ഞു. വീട്ടില്‍ ശാരീരിക മാനസിക അതിക്രമങ്ങള്‍ നേരിടുന്നു എന്നാണ് അഫീഫ അറിയിച്ചിരുന്നത്. സുമയ്യക്കൊപ്പം പോകണമെന്ന് അഫീഫ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയെങ്കിലും അഫീഫയെ വീട്ടില്‍ നിന്ന് കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു വീട്ടുകാരും തടിച്ച് കൂടിയ നാട്ടുകാരും.

എറണാകുളത്തായിരുന്നു ഇരുവരും നേരത്തെ താമസിച്ചിരുന്നത്. മെയ് 30ന് ഇരുവരും ജോലി ചെയ്തിരുന്ന കോഫീ ഷോപ്പിലേക്ക് അഫീഫയുടെ ബന്ധുക്കള്‍ അപ്രതീക്ഷിതമായി കടന്നുവരികയായിരുന്നു. അവിടെനിന്നും അഫീഫയെ ബന്ധുക്കള്‍ കാറില്‍ കയറ്റി കൊണ്ടുപോയി. ഇതോടെയാണ് സുമയ്യ ഹൈക്കോടതിയെ സമീപിച്ചത്.

പന്ത്രണ്ടാം ക്ലാസ് പഠനകാലത്ത് മുതല്‍ സുമയ്യയും അഫീഫയും പ്രണയത്തിലായിരുന്നു. ഒരേ നാട്ടിലുള്ള ഇരുവരുടേയും ബന്ധം വീട്ടിലറിഞ്ഞതോടെ പ്രശ്‌നം വഷളായി. തുടര്‍ന്ന് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഒരുമിച്ച് ജീവിക്കാന്‍ വീട് വിട്ടിറങ്ങുകയായിരുന്നു. പെണ്‍കുട്ടികള്‍ക്കായി വീട്ടുകാര്‍ മലപ്പുറം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഒരുമിച്ച് കഴിയാനുള്ള ഇരുവരുടെയും ഇഷ്ടം മലപ്പുറം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു.

അഫീഫയെ വീണ്ടും വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി ബിന്ദു ഇടപെടണമെന്ന് മാധ്യമപ്രവര്‍ത്തക ഷാഹിന കെകെ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്,

കേരളത്തിലാണ് ഇത് നടക്കുന്നത്. കൂട്ടുകാരിക്ക് ഒപ്പം പോയ അഫീഫ എന്ന പെണ്‍കുട്ടിയെ വീട്ടുകാര്‍ ബലമായി പിടിച്ച് കൊണ്ട് പോയി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വീട്ടുകാരുടെ സമ്മര്‍ദ്ദം മൂലം ഹഫീഫക്ക് അവരുടെ കൂടെ തന്നെ പോകേണ്ടി വന്നു.

വീട്ടുകാര്‍ തന്നെ ഉപദ്രവിക്കുകയാണെന്നും അവള്‍ക്ക് രക്ഷപ്പെടണം എന്നും അറിയിച്ചതനുസരിച്ച് അവിടെ പോയ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസരുടെ കണ്‍മുന്നില്‍ നിന്ന് അഫീഫയെ വീട്ടുകാര്‍ അവിടെ നിന്ന് ബലമായി കടത്തി. മറ്റേതോ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നു.   ' കണ്‍വേര്‍ഷന്‍ തെറാപ്പി ' എന്ന് ഓമനപ്പേര് ഇട്ട് വിളിക്കുന്ന നിയമ വിരുദ്ധമായ പീഡനത്തിന് ആ പെണ്‍കുട്ടിയെ വിധേയയാക്കുന്നു എന്നാണ് അവളെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. ഇത് ഒരു കാരണവശാലും അനുവദിച്ച് കൂടാത്തതാണ്.

ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയും എത്രയും പെട്ടെന്ന് ആ പെണ്‍കുട്ടിയെ മോചിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
മാസത്തില്‍ ഒരാള്‍ എന്ന മട്ടില്‍ ക്യുവര്‍ സഹോദരങ്ങള്‍ ആത്മഹത്യ ചെയ്യുന്ന നാടായി കേരളം മാറി കൊണ്ടിരിക്കുകയാണ്. കൂടുതല്‍ മനുഷ്യരെ ആത്മഹത്യയിലേക്ക് തള്ളി വിടാതെ ചേര്‍ത്ത് പിടിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. സമൂഹത്തിനുണ്ട്. ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജന സംഘടനകള്‍ ഈ വിഷയത്തില്‍ ഇടപെടേണ്ടതാണ്.

Tags