കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനം, മുന്‍നിരയില്‍ നുഴഞ്ഞുകയറാനുള്ള ടി സിദ്ധിഖിന്റെ ശ്രമം ബലമായി തടഞ്ഞ് കെസി അബു, കോമഡിയായി ഒരു വീഡിയോ, സോഷ്യല്‍ മീഡിയയിലെങ്ങും ട്രോള്‍

Kozhikode DCC Office
Kozhikode DCC Office

ഉദ്ഘാടനത്തിന് മുന്‍നിരയില്‍ നില്‍ക്കാനുള്ള നേതാക്കളുടെ ശ്രമം കോമഡി വീഡിയോയുടെ രൂപത്തില്‍ എത്തിയതോടെ ടി സിദ്ധിഖ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ട്രോളുകളുമെത്തി.

കോഴിക്കോട്: കോഴിക്കോട് ഡിസിസി ഓഫീസിനുവേണ്ടി നിര്‍മിച്ച കെ കരുണാകരന്‍ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഉദ്ഘാടനത്തിന് മുന്‍നിരയില്‍ നില്‍ക്കാനുള്ള നേതാക്കളുടെ ശ്രമം കോമഡി വീഡിയോയുടെ രൂപത്തില്‍ എത്തിയതോടെ ടി സിദ്ധിഖ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ട്രോളുകളുമെത്തി.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലായിരുന്നു ചടങ്ങില്‍ ഉദ്ഘാടകന്‍. നാടമുറിച്ച് ഉദ്ഘാടനം ചെയ്യേണ്ട സമയമായപ്പോള്‍ മുന്‍നിരയില്‍ നില്‍ക്കാന്‍ നേതാക്കള്‍ തിക്കും തിരക്കുമായി. കെസി അബുവും വേണുഗോപാലും നേരത്തെ മുന്‍നിരയിലെത്തിയിരുന്നു. ഇവര്‍ക്കിടയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന ടി സിദ്ദിഖിനെ അബു ബലമായി തടയുന്നത് വീഡിയോയില്‍ കാണാം. രമേശ് ചെന്നിത്തല മുന്‍നിരയിലെത്തിയപ്പോള്‍ കെപിസിസി പ്രസിഡന്റ് കെ സുധാരന്‍ രണ്ടാം നിരയിലായി.

അതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തിക്കിതിരക്കിയാണ് മുന്‍നിരയിലെത്തിയത്. കോണ്‍ഗ്രസ് പരിപാടികളില്‍ വേദികളിലും മറ്റും മുന്‍നിരയില്‍ നില്‍ക്കാന്‍ നേതാക്കളുടെ തിക്കും തിരക്കും നേരത്തെ തന്നെ കോമഡി വീഡിയോകളായി പ്രചരിക്കാറുണ്ട്. അത്തരത്തിലൊന്നായി മാറി കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനവും.

മുന്‍നിരയില്‍ എത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരക്കു കൂട്ടിയപ്പോള്‍ കെ കരുണാകരന്റെ മകന്‍ കെ മുരളീധരന്റെ അസാന്നിധ്യം ശ്രദ്ധേയമായി. ലീഡര്‍ കെ. കരുണാകരന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍നിന്ന് കെ മുരളീധരന്‍ വിട്ടുനിന്നത് നേതാക്കള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസമാണെന്നാണ് അഭ്യൂഹം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മനും പരിപാടിയില്‍ എത്തിയില്ല. പുതുപ്പള്ളിയില്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ എത്തിയില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിച്ചത്. എന്നാല്‍ പാര്‍ട്ടി വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന വിമര്‍ശം ചാണ്ടിക്കുണ്ട്. നേതാക്കളെല്ലാം പങ്കെടുക്കുന്ന പരിപാടിയില്‍നിന്ന് മാറിനിന്നത് ഈ അതൃപ്തി പ്രകടിപ്പിക്കാനെന്നാണ് വിവരം.

35 സെന്റ് സ്ഥലത്ത് ഏഴരക്കോടി രൂപ ചെലവഴിച്ചാണ് നാലുനില മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്. ലീഡര്‍ കെ. കരുണാകരന്‍ സ്മാരക മന്ദിരം എന്ന് നാമകരണം ചെയ്ത കെട്ടിടത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ 400 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ കെ. കരുണാകരന്റെയും ഉമ്മന്‍ ചാണ്ടിയുടേയും അര്‍ധകായ പ്രതിമയും സ്ഥാപിച്ചു.

 

Tags

News Hub