തന്നെ പുറത്താക്കിയ ബൗളര്‍ക്ക് ജഴ്‌സി നല്‍കി കോഹ്ലി, കണ്ണീരണിഞ്ഞ് നെതര്‍ലന്‍ഡ്‌സ് താരം

virat kohli van der merwe
virat kohli van der merwe

ബെംഗളുരു: ഏകദിന ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബെംഗളുരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ നെതര്‍ലാന്‍ഡ്സിനെ 160 റണ്‍സിന്റെ വമ്പന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തി വിജയക്കുതിപ്പ് തുടരുകയാണ്. ടൂര്‍ണമെന്റില്‍ അപരാജിതരായ ഇന്ത്യ ഒമ്പതാം വിജയമാണ് കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 410 റണ്‍സ് എടുത്തപ്പോള്‍ നെതര്‍ലന്‍ഡിനെ 250ന് പുറത്താക്കി.

tRootC1469263">

തോല്‍വിയാണെങ്കിലും, ശക്തമായ ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്കെതിരെ 47.5 ഓവര്‍ കളിച്ചാണ് നെതര്‍ലന്‍ഡ്സ് നാട്ടിലേക്ക് മടങ്ങുന്നത്. അവരുടെ ബാറ്റിംഗ് മികവ് ഇന്ത്യയെ ആറാമത്തെ ബൗളിംഗ് ഓപ്ഷനിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചു. ഇതോടെ ഇന്ത്യ പാര്‍ട്ട് ടൈമര്‍മാരെ ഉപയോഗിക്കുകയും ചെയ്തു.

മത്സരശേഷം വിരാട് കോഹ്ലി തന്നെ പുറത്താക്കിയ റോലോഫ് വാന്‍ ഡെര്‍ മെര്‍വെയ്ക്ക് ജഴ്‌സി സമ്മാനമായി നല്‍കി. നെതര്‍ലന്‍ഡ്സ് ഓള്‍റൗണ്ടര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പ്രതിനിധീകരിച്ച് ഈ മൈതാനത്ത് കളിച്ചിട്ടുണ്ട്. കോഹ്ലിയും മെര്‍വെയും തമ്മിലുള്ള സൗഹൃദത്തിന്റെ വീഡിയോ ഐസിസി പങ്കുവെച്ചത് ആരാധകര്‍ ഏറ്റെടുത്തു.

ബെംഗളുരുവിലെ കാണികളുടെ കൈയ്യടി മെര്‍വെയെ വികാരാധീനനാക്കി. ഒമ്പത് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി നെതര്‍ലന്‍ഡ്സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. സ്‌കോട്ട് എഡ്വേര്‍ഡ്‌സിന്റെ നേതൃത്വത്തിലുള്ള നെതര്‍ലന്‍ഡ്‌സ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് ലോകകപ്പിലുണ്ടായത്. 2022 ലെ ടി20 ലോകകപ്പിലും നെതര്‍ലന്‍ഡ്സ് സൗത്ത്ആഫ്രിക്കയെ പരാജയപ്പെടുത്തിയിരുന്നു. ബംഗ്ലദേശിനെതിരെയാണ് നെതര്‍ലന്‍ഡ്സിന്റെ രണ്ടാം ജയം.

300 റണ്‍സുമായി സൈബ്രാന്‍ഡ് എംഗല്‍ബ്രെക്റ്റ് ടൂര്‍ണമെന്റില്‍ നെതര്‍ലന്‍ഡ്സിന്റെ ഏറ്റവും വലിയ റണ്‍സ് സ്‌കോററായി. ബാസ് ഡി ലീഡ് 16 വിക്കറ്റുകള്‍ വീഴ്ത്തി. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ ഒരാളാണ് ലീഡ്.

Tags