മന്ത്രിയല്ലെങ്കിലും മലയാളികൾ ഇപ്പോഴും ‘ടീച്ചറമ്മ’യെ നെഞ്ചിലേറ്റുന്നു..

ഭരണം മാറി… ആരോഗ്യ വകുപ്പിന്റെ തലപ്പത്ത് പുതിയ മന്ത്രിയുമെത്തി. എന്നിട്ടും കേരളക്കരയുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നത് ആ ടീച്ചറമ്മയാണ്. വനിതാ കമ്മീഷന്റെ മോശം പെരുമാറ്റം ചർച്ചയാകുന്നതിനിടയിലാണ് ടീച്ചറമ്മ സോഷ്യൽ മീഡിയയിൽ വീണ്ടും ഇടംപിടിക്കുന്നത്. ഒരു ഭരണാധികാരി എങ്ങനെയായിരിക്കണമെന്ന് ചൂണ്ടിക്കാട്ടി തന്നോട് സഹായം അഭ്യർത്ഥിച്ച് വിളിച്ച ആളുമായി ടീച്ചറമ്മ നടത്തിയ ഫോൺ സംഭാഷണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം പ്രചരിക്കുന്നത്.
കേരളക്കര കണ്ട ഏറ്റവും മികച്ച ആരോഗ്യമന്ത്രിയായിരുന്നു കെ കെ ശൈലജ ടീച്ചർ. തന്നോട് സഹായമഭ്യർത്ഥിച്ചുവരുന്നവരോട് വളരെ ബഹുമാനത്തോടെയും ലാളിത്യത്തോടെയും ഇടപെട്ടിരുന്ന ടീച്ചർ വളരെപ്പെട്ടെന്നാണ് എല്ലാവരുടെയും ടീച്ചറമ്മയായത്. മനുഷ്യനെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ കെല്പുള്ള നിപ എന്ന മഹാമാരിയിൽ നിന്ന് നാടിനെ രക്ഷിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച ടീച്ചറിന്റെ നേതൃപാടവമാണ് ഏറെ ശ്രദ്ധേയം.പിന്നീട് കോറോണയെന്ന മഹാമാരിയുടെ കാലത്തും അതെ മനഃസാന്നിധ്യത്തോടെയുള്ള പ്രവർത്തനം നാം കണ്ടതാണ്.

ഓരോ വിഷയങ്ങൾക്കും ടീച്ചർ നൽകുന്ന ശ്രദ്ധയും കരുതലും സോഷ്യൽ മീഡിയയിൽ എന്നും ചർച്ചയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ടീച്ചറോട് സഹായം അഭ്യര്‍ഥിച്ചപ്പോള്‍ ഉടന്‍ പരിഹാരം കണ്ടെത്തിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തൃശൂര്‍ സ്വദേശിനി ആവണി പ്രിന്‍സും മലപ്പുറം എടക്കര സ്വദേശിയായ ജിയാസ് മാടശ്ശേരിയുമെല്ലാം അത്തരത്തിൽ ടീച്ചറുടെ നന്മയുടെ കരം തൊട്ടറിഞ്ഞവരാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതും അങ്ങനെ സഹായം അഭ്യർത്ഥിച്ച് വിളിച്ച ആളുമായി സംസാരിച്ച് ഉടൻ തന്നെ നടപടിയെടുക്കുന്ന മന്ത്രിയുടെ ഫോൺ സംഭാഷണങ്ങൾ ആണ്.
എറണാകുളം തൃപ്പുണിത്തുറ സ്വദേശിയാണ് സഹായമഭ്യര്ഥിച്ചു വിളിക്കുന്നത്. മകളെ പട്ടികടിച്ചത്തിന്റെ വാക്‌സിനുമായി ബന്ധപ്പെട്ട വിഷയത്തിൽ പരാതി പറയാനായിരുന്നു അദ്ദേഹം മന്ത്രിയെ വിളിച്ചത്.വളരെ സ്നേഹത്തോടെയും സംയമനത്തോടെയുമാണ് മന്ത്രി പ്രശ്നത്തിൽ ഇടപെട്ടത്. സംഭാഷണങ്ങൾക്കൊടുവിൽ അദ്ദേഹത്തിന്റെ മകളെ മന്ത്രി ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത മാടത്തി എന്ന ഗ്രാമത്തിൽ 1956 നവംബര്‍ 20ന് കെ. കുണ്ടന്‍ – കെ.കെ. ശാന്ത ദമ്പതികളുടെ മകളായിട്ടായിരുന്നു കെ കെ ശൈലജയുടെ ജനനം. ഇടത്തരം കുടുംബത്തില്‍ ജനിച്ച് പോരാട്ടവഴികളിലൂടെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അമരത്തെത്തിയ കരുത്തുള്ള വനിതയാണ് ശൈലജ . മട്ടന്നൂര്‍ പഴശിരാജ, എന്‍എസ്എസ് കോളജില്‍ ബിരുദപഠനവും പൂര്‍ത്തിയാക്കി ശിവപുരം ഹൈസ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. കെമിസ്ട്രിയിലായിരുന്നു ബിരുദം. തുടര്‍ന്ന് ബിഎഡും പാസായി. കുറെ കാലം സ്‌കൂളില്‍ ടീച്ചറായി ജോലി ചെയ്തു. ഫിസിക്‌സാണ് സ്‌കൂളില്‍ പഠിപ്പിച്ചിരുന്നത്. ഭർത്താവ് കെ. ഭാസ്കരനും അദ്ധ്യാപകനായിരുന്നു.
ഇക്കാലയളവില്‍ ഇടതുപക്ഷ മഹിളാ സംഘടനയുടെയും യുവജന സംഘടനയുടെയും യൂണിറ്റ് ഭാരവാഹിയായി. സമരപോരാട്ട രംഗങ്ങളില്‍ സജീവമായി ഇടപ്പെതോടെ മേല്‍കമ്മിറ്റികളിലേക്ക് ഉയര്‍ത്തപ്പെട്ടു. ഏഴു വര്‍ഷത്തെ സര്‍വീസ് ബാക്കി നില്‍ക്കെ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി 2004 ല്‍ ജോലിയിൽ നിന്നും സ്വയം വിരമിക്കുകയായിരുന്നു . ഇങ്ങനെ ജീവിതം മുഴുവൻ സമൂഹത്തിനായി ഉഴിഞ്ഞ് വച്ച ടീച്ചർക്ക് രാജ്യാന്തര പുരസ്‌ക്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളാണ് ലഭിച്ചത്.