മുരളി മണ്ഡലം മാറിയതില്‍ കടുത്ത അതൃപ്തി അറിയിച്ച് കെകെ രമ, പേടിച്ചോടിയെന്ന പ്രചാരണം ശക്തം, ഷാഫിക്ക് ജയസാധ്യത കുറവ്

k muraleedharan
k muraleedharan

കോഴിക്കോട്: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ തുടര്‍ന്ന് തൃശൂര്‍ മണ്ഡലത്തില്‍ കരുത്ത് വര്‍ധിപ്പിക്കാന്‍ കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയത് വടകരയില്‍ തിരിച്ചടിയായേക്കുമെന്ന ആശങ്കയില്‍ കെകെ രമയും ആര്‍എംപിയും. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി വിധി വന്ന് ആഴ്ചകള്‍ക്കകം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ആര്‍എംപിയെ സംബന്ധിച്ച് നിര്‍ണായകമാണ്.

tRootC1469263">

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി ജയരാജനെ നേരിടാന്‍ അവസാന നിമിഷം സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായെത്തിയ മുരളീധരന് വന്‍ സ്വീകരണമാണ് ആര്‍എംപി നല്‍കിയത്. മികച്ച പ്രചരണത്തിലൂടെ മുരളീധരനെ ജയിപ്പിക്കാനും സാധിച്ചു. ആര്‍എംപിയുടെ പിന്‍ബലത്തിലാണ് കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് ഇവിടെ ജയിക്കുന്നത്.

വടകരയില്‍ ഇത്തവണയും മുരളി മത്സരിക്കുന്നതിനെ കെകെ രമ നേരത്തെ പിന്തുണച്ചിരുന്നു. അതിനായി പ്രചാരണവും ആരംഭിച്ചു. എന്നാല്‍, മുരളി അപ്രതീക്ഷിതമായി തൃശൂരിലേക്ക് മാറിയതോടെ ഷാഫി പറമ്പിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുക. പാലക്കാട് എംഎല്‍എ ആയ ഷാഫിക്ക് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ശൈലജ ടീച്ചര്‍ക്കെതിരെ മികച്ച പോരാട്ടം കാഴ്ചവെക്കാനാകുമോ എന്നതില്‍ ആര്‍എംപിക്ക് സംശയമുണ്ട്.

ശൈലജ ടീച്ചര്‍ സ്ഥാനാര്‍ത്ഥിയെത്തുമ്പോഴും മുരളീധരനിലായിരുന്നു പ്രതീക്ഷയെല്ലാം. എന്നാല്‍, വടകരയിലേക്ക് പുതുമുഖം വരുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ജയിക്കുക എളുപ്പമല്ലെന്ന് ആര്‍എംപി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മുരളി മണ്ഡലം വിടുന്നതില്‍ രമ യുഡിഎഫ് നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിക്കുകയും ചെയ്തു.

ശൈലജ ടീച്ചറോട് തോല്‍ക്കുമെന്ന് ഭയന്നാണ് മുരളി മണ്ഡലം വിട്ടതെന്ന് ഇടതു പ്രൊഫൈലുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണവും ആരംഭിച്ചിട്ടുണ്ട്. ശൈലജ ടീച്ചറിലൂടെ വടകര തിരിച്ചുപിടിക്കാനാകുമെന്ന സിപിഎം പ്രതീക്ഷയും ഇതോടെ സജീവമായി. ആര്‍എംപിയുടെ പൂര്‍ണ പിന്തുണ യുഡിഎഫിന് കിട്ടിയാലും അതിനെ മറികടക്കാനുള്ള വ്യക്തിപ്രഭാവം ശൈലജയ്ക്ക് ഉണ്ടെന്നാണ് ഇടത് ക്യാമ്പിലെ കണക്കുകൂട്ടല്‍.

Tags