അമേരിക്കയില്‍ മലയാളി കുടുംബത്തിന്റെ മരണം, ദമ്പതികള്‍ 16 കോടിയുടെ വീട് വാങ്ങി, പോലീസ് പറയുന്നതിങ്ങനെ

indian family
indian family

 

കൊച്ചി: യുഎസിലെ കാലിഫോര്‍ണിയയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആനന്ദ് സുജിത്ത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക (40), അവരുടെ 4 വയസ്സുള്ള ഇരട്ട മക്കളായ നോഹ, നാഥന്‍ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു.

ആനന്ദിനെയും ആലീസിനെയും കുളിമുറിയില്‍ വെടിയേറ്റ് മരിച്ച നിലയിലും ഇരട്ടക്കുട്ടികളെ കിടപ്പുമുറിയില്‍ മരിച്ച നിലയിലുമാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്. വീട്ടില്‍ നിന്നും പ്രതികരണമില്ലാത്തതിനാല്‍ പോലീസ് എത്തി ബലംപ്രയോഗിച്ച് വാതില്‍ തുറക്കുകയായിരുന്നു. ആനന്ദ് ഭാര്യയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുളിമുറിയില്‍ നിന്ന് 9 എംഎം പിസ്റ്റളും ലോഡ് ചെയ്ത മാഗസിനും കണ്ടെടുത്തിരുന്നു.

tRootC1469263">

2020ല്‍ ആനന്ദും ഭാര്യയും ചേര്‍ന്ന് 2.1 മില്യണ്‍ ഡോളറിന് (ഏകദേശം 16 കോടി രൂപ) വീട് വാങ്ങിയതായുള്ള രേഖകള്‍ കണ്ടെടുത്തു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി അമേരിക്കയിലാണ് ഇവരുടെ താമസം. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ആനന്ദും സീനിയര്‍ അനലിസ്റ്റായ ആലീസും രണ്ട് വര്‍ഷം മുമ്പ് ന്യൂജേഴ്സിയില്‍ നിന്ന് സാന്‍ മാറ്റിയോ കൗണ്ടിയില്‍ താമസം മാറ്റുകയായിരുന്നു.

കോടതി രേഖകള്‍ പ്രകാരം 2016 ഡിസംബറില്‍ ആനന്ദ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെങ്കിലും വേര്‍പിരിയല്‍ കോടതിയില്‍ നടന്നില്ല. പിന്നീടാണ് ഇവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്.

വീട്ടിനുള്ളില്‍ മറ്റാരും കടന്നതായുള്ള യാതൊരു തെളിവും കിട്ടിയില്ലെന്ന് പോലീസ് അറിയിച്ചു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മരണത്തിന് ഉത്തരവാദിയായ വ്യക്തി വീടിനുള്ളില്‍ തന്നെ ഉള്ളയാളാണ്. തെളിവുകള്‍ ശേഖരിക്കാനും സാക്ഷികളോടും കുടുംബാംഗങ്ങളോടും സംസാരിക്കാനും ഡിറ്റക്ടീവുകള്‍ ശ്രമിച്ചുവരികയാണ്. അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

നേരത്തെ തലവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതായി കുടുംബം പരാതിപ്പെട്ടിരുന്നതിനാല്‍ എയര്‍കണ്ടീഷണറില്‍ നിന്നോ ഹീറ്ററില്‍ നിന്നോ കാര്‍ബണ്‍ മോണോക്സൈഡ് വിഷബാധയേറ്റാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആദ്യം സംശയിച്ചിരുന്നു. എന്നാല്‍, വീട്ടുപകരണങ്ങള്‍ തകരാറിലായതിന്റെ തെളിവുകളൊന്നും പൊലീസിന് ലഭിച്ചില്ല.

കഴിഞ്ഞ ഒരു മാസത്തിനിടെ ഏഴ് ഇന്ത്യന്‍ വംശജരെയാണ് യുഎസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ ലക്ഷ്യസ്ഥാനമായി തുടരുമെന്ന് ഉറപ്പാക്കാന്‍ യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യയിലെ യുഎസ് പ്രതിനിധി എറിക് ഗാര്‍സെറ്റി ഉറപ്പുനല്‍കി.

 

Tags