കംബോഡിയയില്‍ വന്‍ തൊഴില്‍ തട്ടിപ്പ്, അടച്ചിട്ട മുറിയില്‍ ആടുജീവിതം, ഇലക്ട്രിക് ഷോക്കും ഇരുണ്ട മുറികളും, തട്ടിപ്പു സംഘ തലവനായി മലയാളി യുവതി


കണ്ണൂര്‍: വമ്പന്‍ തുക ശമ്പളം വാഗ്ദാനം ചെയ്ത് കംബോഡിയയിലേക്ക് കൊണ്ടുപോയ മലയാളി യുവാക്കള്‍ക്ക് ക്രൂരമായ പീഡനം. രക്ഷപ്പെട്ട് നാട്ടിലെത്തിയ കണ്ണൂര്‍ സ്വദേശികളാണ് തൊഴില്‍ തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്ത്, അവരെ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഇന്ത്യക്കാരുടെ പണം തട്ടിയെടുക്കുന്ന സംഘത്തിന്റെ കെണിയില്‍ നിന്നാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് പോലീസില്‍ നല്‍കി പരാതിയില്‍ പറയുന്നു.
ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ രക്ഷപ്പെട്ട മട്ടന്നൂര്‍ സ്വദേശിയാണ് തട്ടിപ്പിന്റെ കഥ പുറത്തെത്തിച്ചത്. ഫേസ്ബുക്ക് പരസ്യത്തിലൂടെയാണ് തട്ടിപ്പുസംഘം ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്തത്. ഡേറ്റ എന്‍ട്രി ജോലിക്ക് 800 ഡോളര്‍ ശമ്പളം വാഗ്ദാനം ചെയ്തായിരുന്നു പരസ്യം. കൊല്ലത്തുള്ള റിക്രൂട്ടിങ് ഏജന്‍സി മുഖേന യാത്രാരേഖകള്‍ ശരിയാക്കിയാണ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ഡിപ്ലോമയുള്ള യുവാവ് കംബോഡിയയില്‍ ജോലിയില്‍ കയറിയത്.

സമൂഹ മാധ്യമങ്ങളിലുൂടെയും മാട്രിമോണിയല്‍ സൈറ്റുകളിലൂടെയും ആളുകളെ ചാറ്റ് ചെയ്ത് ബന്ധം സൃഷ്ടിക്കുകയാണു ജോലി. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തേയും പ്രാദേശിക ഭാഷ അറിയാവുന്നവരെ അതത് സംസ്ഥാനത്തുള്ളവരുമായി ബന്ധം സ്ഥാപിക്കാന്‍ നിയോഗിക്കും. ഇവരെ പാട്ടിലാക്കി പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചായിരുന്നു തട്ടിപ്പ്. നിക്ഷേപത്തിന് ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യും. തുടക്കത്തില്‍ പലിശ കൃത്യമായി നല്‍കുമെങ്കിലും പിന്നീട് വന്‍ തുക നിക്ഷേപിക്കുന്നതോടെ നിക്ഷേപകനെ കബളിപ്പിക്കുകയുമാണ് തട്ടിപ്പിന്റെ രീതി.
തട്ടിപ്പു പരിപാടിയാണെന്നു മനസ്സിലായപ്പോള്‍ ജോലിയില്‍ തുടരാന്‍ കഴിയില്ലെന്ന് മട്ടന്നൂര്‍ സ്വദേശി പറഞ്ഞു. സ്വന്തം നാട്ടുകാരെ പറ്റിക്കുകയാണെന്ന് അറിഞ്ഞതോടെ ജോലി ഉപേക്ഷിക്കാന്‍ തുനിഞ്ഞു. എന്നാല്‍, ഇതിന് കടുത്ത ശിക്ഷയാണ് ലഭിച്ചത്. ശമ്പളം വെട്ടിക്കുറച്ചു. ഇരുട്ടു മുറിയില്‍ അടച്ചിടുകയും കിലോമീറ്ററുകളോളം ഓടിക്കുകയുമായിരുന്നു ശിക്ഷ.
കംബോഡിയന്‍ സ്ഥാപനം ചൈനക്കാരുടേതാണ്. ഉത്തരേന്ത്യക്കാര്‍ ഉള്‍പ്പെടെ 70 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ ടീം ലീഡര്‍ പൂജ ശര്‍മ എന്ന മലയാളിയാണെന്നും വ്യാജ പേരാണ് ഉപയോഗിക്കുന്നതെന്നും രക്ഷപ്പെട്ടയാള്‍ പറഞ്ഞു. നാട്ടുകാരെ പറ്റിക്കുന്നവര്‍ക്കുവേണ്ടി ജോലി ചെയ്യാന്‍ തോന്നിയില്ല. നിക്ഷേപം നടത്താന്‍ തയ്യാറായവരുടെ മെസേജുകള്‍ കമ്പനി അറിയാതെ ഡിലീറ്റ് ചെയ്തു.
ആന്ധ്രപ്രദേശുകാരായ 2 പേര്‍ നാട്ടിലെ ബന്ധുക്കള്‍ വഴി എംബസിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കംബോഡിയന്‍ പൊലീസ് എത്തിയപ്പോഴാണ് മട്ടന്നൂര്‍ സ്വദേശിയും ഇവര്‍ക്കൊപ്പം രക്ഷപ്പെട്ടത്.
തളിപ്പറമ്പിന് സമീപമുള്ള രണ്ട് യുവാക്കളും ഇതേ തട്ടിപ്പുകാരുടെ വലയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. തടവിന് സമാനമായിരുന്നു ജീവിതം. ആടു ജീവിതം പോലെ വലിയ മതില്‍ക്കെട്ടിനകത്തു പുറത്തിറങ്ങാന്‍ അനുവാദമില്ലാതെ തുടര്‍ച്ചയായി 14 മണിക്കൂര്‍ ജോലി. മാസത്തില്‍ 2 പകുതി ദിവസ അവധി മാത്രം. പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ കഠിനമായ ശിക്ഷകള്‍.
എറണാകുളം സ്വദേശിയായ റെജി എന്ന സ്ത്രീ സാമൂഹിക മാധ്യമത്തില്‍ നല്‍കിയ പരസ്യം വഴിയാണ് ഇവര്‍ പറ്റിക്കപ്പെട്ടത്. ഇവര്‍ ആവശ്യപ്പെട്ട 85000 രൂപ ഇരുവരും പലതവണയായി നല്‍കി. ജനുവരി 11 നാണ് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരും കംബോഡിയയില്‍ എത്തിയത്. കാസര്‍കോട്, കൊല്ലം, തിരുവനന്തപുരം സ്വദേശികളായി വേറെയും ആളുകളുണ്ടായിരുന്നു. റെജിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
500 യുഎസ് ഡോളറാണ് (42000 രൂപയോളം) ശമ്പളമായി പറഞ്ഞത്. പാസ്‌പോര്‍ട്ട് വാങ്ങി വച്ച കമ്പനി ഒരു വര്‍ഷത്തെ കരാറും വ്യവസ്ഥ ചെയ്തു. ഇതിനിടയില്‍ ജോലി മതിയാക്കി പോവുകയാണെങ്കില്‍ 2000 മുതല്‍ 3000 ഡോളര്‍ വരെ പിഴയായി നല്‍കണം. ഇരകളോട് ചാറ്റ് ചെയ്യാന്‍ സ്ത്രീകളുടെ പേരിലുള്ള വ്യാജ പ്രൊഫൈലുകള്‍ കമ്പനി അധികൃതര്‍ നിര്‍മിച്ചു നല്‍കിയിരുന്നു.
ഇംഗ്ലിഷിലും ഇരകള്‍ക്ക് അറിയാവുന്ന ഭാഷയിലുമായി കുശലാന്വേഷണങ്ങളിലൂടെയാണ് ചാറ്റിങ് ആരംഭിക്കേണ്ടത്. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്നവരോട് തുടര്‍ച്ചയായി ബന്ധപ്പെട്ട് സൗഹൃദം വളര്‍ത്തിയെടുക്കണം. ക്രമേണ ബന്ധം വളര്‍ന്ന ശേഷം താന്‍ ഓണ്‍ലൈന്‍ ബിസിനസ് നടത്തുന്നയാളാണെന്നും വ്യാജ പ്രൊഫൈലിലെ വനിത ഇരകളോട് പറയുന്നു. ഇവര്‍ മുഖേന പണം നിക്ഷേപിച്ചാല്‍ 15 മുതല്‍ 20 % വരെ പലിശയും വാഗ്ദാനം ചെയ്യും.
800 ഡോളര്‍ മുതലാണ് കമ്പനി നിര്‍ദേശിക്കുന്ന അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിക്കേണ്ടത്. നിശ്ചിത കാലത്തിന് ശേഷം ഈ തുക പലിശ അടക്കം തിരിച്ച് നല്‍കുകയും ചെയ്യും. ഇടപാടില്‍ വിശ്വാസം വന്നതോടെ കൂടുതല്‍ തുക ഇവരില്‍ നിന്ന് നിക്ഷേപിപ്പിക്കാലാണ് അടുത്ത ജോലി. ഇത്തരത്തില്‍ നിക്ഷേപിക്കുന്ന തുക നിക്ഷേപകനു നഷ്ടമാവുകയും ചെയ്യും.
മാസം 10000 ഡോളര്‍ വരെ വാങ്ങിയെടുക്കണെമെന്ന ടാര്‍ഗറ്റും ഇവര്‍ക്കു നല്‍കിയിരുന്നു. ഇതിന്റെ കമ്മിഷനും നല്‍കും. ടാര്‍ഗറ്റ് തികച്ചില്ലെങ്കില്‍ ശമ്പളത്തില്‍ നിന്ന് 50 ഡോളര്‍ പിഴ ഈടാക്കും. കൂടാതെ ശിക്ഷയായി ഓട്ടം, പുഷ്അപ് എന്നിവയുമുണ്ട്. ഇരുണ്ട മുറികളും ഇലക്ട്രിക് ഷോക്ക് നല്‍കാനുള്ള സംവിധാനങ്ങളും കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെന്നു യുവാക്കള്‍ പറയുന്നു.