തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം; ആരോപണ-പ്രത്യാരോപണങ്ങളുമായി പോരടിച്ച് നേതാക്കൾ; വിവാദങ്ങളിൽ മുങ്ങി എൽഡിഎഫും ട്വന്റി ട്വന്റി ഉറപ്പിച്ച് യുഡിഎഫും

vd satheeshan pinarayi
vd satheeshan pinarayi

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ്  ഉള്ളത്. ചൂടുപിടിച്ച പ്രചാരണ തിരക്കിലാണ് ഇപ്പോൾ ഓരോ മുന്നണികളും. അതോടൊപ്പം തന്നെ നേതാക്കന്മാർ തമ്മിലുള്ള വാക്പോരുകളും ശക്തമായിക്കഴിഞ്ഞു. ഇടവിടാതെ എൽഡിഎഫിനെ  വിവാദങ്ങൾ പിന്തുടരുമ്പോൾ ട്വന്റി ട്വന്റി പ്രതീക്ഷിച്ചു തന്നെ മുന്നോട്ട് പോവുകയാണ് യുഡിഎഫ്.     

ബി.ജെ.പി സ്ഥാനാർത്ഥികൾ മികച്ചതാണെന്ന ഇടതു കൺവീനർ ഇ.പി ജയരാജൻ്റെ പ്രസ്താവനയും രാജീവ് ചന്ദ്രശേഖർ – ഇ.പി ജയരാജൻ കൂട്ടുകെട്ടിൻ്റെ ബിസിനസ് തെളിവ് സഹിതം വി.ഡി. സതീശൻ പുറത്ത് വിട്ടതും ഇടതുമുന്നണിക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട്. മാത്രമല്ല പാനൂർ ബോംബ് സ്ഫോടനത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ   കൂട്ടത്തോടെ അറസ്റ്റിലായതും അവർ പാർട്ടിക്കാരല്ല എന്ന് പാർട്ടി സെക്രട്ടറി തള്ളിക്കളഞ്ഞപ്പോൾ തന്നെ പാർട്ടി നേതാക്കന്മാർ മരിച്ച മുഖ്യപ്രതിയുടെ വീട് സന്ദർശിച്ചതും എൽഡിഎഫിന് പാരയായി മാറിയിട്ടുണ്ട്. 

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയ്ക്കെതിരെ സൈബർ ആക്രമണം നടക്കുന്നു എന്ന പരാതിയും ഇപ്പോൾ അവർക്കു തന്നെ തിരിച്ചടിയായി മാറിയിരിക്കുകയാണ്. മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു എന്ന് നേതാക്കളായ എംവി ഗോവിന്ദനും വൃന്ദാ കാരാട്ടും പറയുമ്പോഴും തനിക്കെതിരെ മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ അല്ല പോസ്റ്ററുകളാണ് പ്രചരിപ്പിച്ചത് എന്ന് കെ.കെ ശൈലജ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയത്, ഈ പരാതികൾ കെട്ടി ചമച്ചതാണോ എന്ന സംശയവും ജനങ്ങളിൽ സൃഷ്ടിക്കുന്നുണ്ട്.

ഈ വിവാദങ്ങളെല്ലാം തന്നെ യുഡിഎഫ് തങ്ങളുടെ പ്രചാരണ ആയുധമാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോൾ. വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ കൊണ്ടുവന്ന നുണ ബോംബ് പൊട്ടി ചീറ്റി പോയെന്നായിരുന്നു വി ഡി സതീശന്‍ പരിഹസിച്ചത്. ഒപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുഴുവന്‍ സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും ദേശീയ തലത്തില്‍ വിസ്മയകരമായ മാറ്റം ഉണ്ടാവുമെന്നും വി ഡി സതീശന്‍ ഉറപ്പിച്ചു പറയുകയും ചെയ്യുന്നു.

സ്വർണ്ണകടത്ത്, മാസപ്പടി , ലൈഫ് തുടങ്ങിയ പത്തോളം അഴിമതികളാണ് കേന്ദ്ര ഏജൻസികൾ പിണറായിക്കും സംഘത്തിനും എതിരെ അന്വേഷിക്കുന്നത്. മദ്യ നയം എന്ന ഒറ്റ അഴിമതിയുടെ പേരിൽ കേജരിവാളിനെ ജയിലിൽ ഇട്ട മോദിയെ പിണക്കിയാൽ അത് തന്നെയും ബാധിക്കുമോ ഭയം പിണറായിക്കുണ്ട്. അതിനുദാഹരണമാണ്  രാഹുലിനെതിരെ പിണറായിയുടെ കടന്നാക്രമണം. ഇതെല്ലാം മോദിയെ തൃപ്തിപ്പെടുത്താനാണെന്നത് വ്യക്തമാണ്.

പാർട്ടിക്കും മകൾക്കും ഇടയിൽ പെട്ട് ദയനീയമായ അവസ്ഥയിലാണ് പിണറായി. എന്ത് വിലകൊടുത്തും മകളെ സംരക്ഷിക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. അതേസമയം ട്വന്റി ട്വന്റി എന്ന ലക്ഷ്യത്തിലെത്താൻ എൽ ഡി എഫിനെതിരെ വീണു കിട്ടുന്ന എല്ലാ വിവാദങ്ങളും വജ്രായുധങ്ങളാക്കി പ്രയോഗിക്കുകയാണ് യുഡിഎഫ്.