ഒരു മാസം ചായക്കടയില്‍ നിന്നുള്ള വരുമാനം 3,000 രൂപ മാത്രം, ടീ സ്റ്റാള്‍ ഉടമ ക്രോര്‍പതിയിലൂടെ നേടിയത് 25 ലക്ഷം രൂപ

Kaun Banega Crorepati
Kaun Banega Crorepati

ബച്ചന്റെ പ്രോത്സാഹനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തന്റെ പ്രശ്‌നങ്ങളെ മറികടന്നാണ് മിന്റുവിന്റെ കെബിസിയിലെ യാത്ര ആരംഭിച്ചത്. ആദ്യ ചോദ്യത്തിന് 10,000 രൂപ സമ്മാനം നേടി.

മുംബൈ: കോന്‍ ബനേഗ ക്രോര്‍പതി 16-ന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ 25 ലക്ഷം രൂപ നേടി പശ്ചിമ ബംഗാളിലെ റായ്ഗഞ്ചില്‍ നിന്നുള്ള ടീ സ്റ്റാള്‍ ഉടമയായ മിന്റു സര്‍ക്കാര്‍. പരിപാടിക്കിടെ മിന്റെ തന്റെ ജീവിതകഥ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചു.

പത്താം ക്ലാസില്‍ പഠനം ഉപേക്ഷിച്ച മിന്റു വര്‍ഷങ്ങളായി ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അമിതാഭ് ബച്ചനുമായി തന്റെ ജീവിതകഥ പങ്കുവെച്ച മിന്റു, 2024 ജനുവരിയില്‍ തന്റെ പിതാവിന്റെ വിയോഗം കുടുംബ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി. പ്രതിമാസം 3,000-3,500 രൂപ മാത്രം സമ്പാദിക്കുന്ന ഇയാള്‍ ഒരു ചായക്കടയും റേഷന്‍ കടയും നടത്തുന്നു.

ബച്ചന്റെ പ്രോത്സാഹനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തന്റെ പ്രശ്‌നങ്ങളെ മറികടന്നാണ് മിന്റുവിന്റെ കെബിസിയിലെ യാത്ര ആരംഭിച്ചത്. ആദ്യ ചോദ്യത്തിന് 10,000 രൂപ സമ്മാനം നേടി. 'ഓഡിയന്‍സ് പോള്‍' എന്ന ലൈഫ്ലൈന്‍ ഉപയോഗിച്ച്, മഗധ സാമ്രാജ്യത്തെക്കുറിച്ചുള്ള 40,000 രൂപയുടെ ചോദ്യത്തിന് ശരിയായി ഉത്തരം നല്‍കി.

പരിപാടിക്കിടെ, കൊടുങ്കാറ്റിനെത്തുടര്‍ന്ന് അവരുടെ തകര വീട് പുനര്‍നിര്‍മിക്കുന്നത് മുതല്‍ പിതാവിന്റെ ചികിത്സാ ചെലവിനായി കുടുംബ ഭൂമി പണയപ്പെടുത്തുന്നത് വരെയുള്ള ജീവിത പോരാട്ടങ്ങള്‍ മിന്റു പങ്കുവച്ചു. പിതാവിന്റെ പൈതൃകമായി കരുതുന്ന ഭൂമി തിരിച്ചുപിടിച്ച് വീട് പണിയുക എന്നതാണ് മിന്റുവിന്റെ ആത്യന്തിക സ്വപ്നം. പരിപാടിയിലൂടെ നേടിയ 25 ലക്ഷം രൂപകൊണ്ട് തന്റെ കട പുനര്‍നിര്‍മിക്കാനും കുടുംബത്തിന്റെ ഭൂമി തിരിച്ചുപിടിക്കാനും മിന്റു പദ്ധതിയിടുന്നു.

 

Tags