കണ്ണൂരിൽ കാറ്റാടി യന്ത്രത്തിൽ നിന്ന് കോടികൾ വരുമാനം ഉണ്ടാക്കി നൽകാമെന്ന് 'നന്ദിനി മാഡത്തിൻ്റെ' വാഗ്ദാനം, ഒടുവിൽ കോടികളുമായി മുങ്ങി : തട്ടിപ്പിന് ഇരയായവർ 14,000ത്തിലധികം പേർ


നിക്ഷേപം തിരികെ ചോദിച്ച് ഗ്രൂപ്പ് അഡ്മിൻമാരായ സ്ത്രീകളോട് ലൈംഗിക അവയവങ്ങളുടെ വീഡിയോ ദൃശ്യം ആവശ്യപ്പെട്ടതോടെയാണ് 'നന്ദിനിമാഡം' പുരുഷനാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. തട്ടിപ്പിന് വിധേയരായവരിൽ ഭൂരിപക്ഷവും സാധുക്കളായ വീട്ടമ്മമാരാണ്.
കണ്ണൂർ : തളിപ്പറമ്പിൽ കാറ്റാടി യന്ത്രത്തിൽ നിന്ന് വരുമാനം ഉണ്ടാക്കി നൽകാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്.
മോഹന വാഗ്ദാനത്തിൽ തട്ടിപ്പിന് ഇരയായത് 14,000ത്തിലധികം പേരാണ്. 'നന്ദിനി മാഡം' എന്ന പേരിലാണ് മൊബൈൽ ഫോൺ വഴി പാലക്കാട്, മലപ്പുറം ,കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വ്യാപക തട്ടിപ്പ് നടന്നത്. പലർക്കും ലക്ഷങ്ങളാണ് നഷ്ടമായത്.
പണം നിക്ഷേപിക്കുന്നതിന് റീ ചാർജ് എന്നാണ് ഇവർ വിളിക്കാറ്. ആദ്യം 2000രൂപ റീ ചാർജ് ചെയ്തവർക്ക് ദിവസേന 19
രൂപ ബോണസായി നൽകുന്നതാണ് പദ്ധതി . ഒരു സ്ത്രീയുടെ ചിത്രമുള്ള വാട്സ് ആപ്പിൽ നിന്നാണ് മെസേജുകൾ വന്നത്. 2000 നിക്ഷേപിച്ചവരോട് പിന്നീട് ഇഷ്ടമുള്ള തുക പദ്ധതിയിൽ അയക്കാനും 15 ദിവസം കൊണ്ട് ഇരട്ടിയായി തിരിച്ചു നൽകുമെന്നുമാണ് വാഗ്ദാനം ചെയ്തത്. തുടക്കത്തിൽ 2000 ത്തിന് 19 രൂപ വീതം ലഭിച്ചതിനാൽ പലരും 10,000 രൂപ മുതൽ ലക്ഷങ്ങൾ വരെ നിക്ഷേപിക്കുകയായിരുന്നു.

ഏപ്രിൽ 13നാണ് പദ്ധതി പൂട്ടി ഇവർ മുങ്ങിയത് . 14 ഓളം വാട്സ് ആപ്പ് ഗ്രൂപ്പിൽ 14,000 ത്തിലധികം പേരാണ് ഉണ്ടായിരുന്നത്. 13ന് വീണ്ടും നന്ദിനി യുടെ മെസേജ് വന്നു. കൂടുതൽ ആകർഷകമാക്കാൻ സൈറ്റ് ബ്ലോക്ക് ചെയ്തതാണ്. ഉടൻ പ്രവർത്തനക്ഷമമാകുമെന്നും ഒരാഴ്ച കഴിഞ്ഞ് വീണ്ടും മെസേജ് വന്നു. എല്ലാവരും 2000രൂപ കൂടി നിക്ഷേപിക്കണ മെന്നും സന്ദേശത്തിലുണ്ട്.
സംശയം തോന്നിയതിനാൽ വിരലിലെണ്ണാവുന്നവർ മാത്രം 2000 രൂപ നിക്ഷേപിച്ചു. പിന്നീട് വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇവരെ
കാണാതായി. അതിനിടെ 'നന്ദിനി മാഡം' ഒരു സാങ്കൽപ്പിക കഥാപാത്രമാണെന്നാണ് കരുതുന്നത്. ഒരിക്കൽ പോലും ഇവർ ശബ്ദസന്ദേശം അയച്ചിട്ടില്ല. ടെക്സ്റ്റ് മെസേജാണ് അയക്കാറ്. ഇതിന് പിന്നിൽ പുരുഷനാണന്നാണ് പ്രാഥമിക വിവരം.
പണം നഷ്ടപ്പെട്ടവർ പരസ്പരം ബന്ധപ്പെട്ടാണ് പരാതി നൽകാൻ തീരുമാനിച്ചത്. കഴിഞ്ഞദിവസമാണ് പരാതി നൽകിയത്. പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ പണം അയച്ച ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
അതെ സമയം നിക്ഷേപം തിരികെ ചോദിച്ചവരോട് ലൈംഗികദൃശ്യം ആവശ്യപ്പെട്ടെന്നും പരാതിയുയരുന്നുണ്ട്. നിക്ഷേപം തിരികെ ചോദിച്ച് ഗ്രൂപ്പ് അഡ്മിൻമാരായ സ്ത്രീകളോട് ലൈംഗിക അവയവങ്ങളുടെ വീഡിയോ ദൃശ്യം ആവശ്യപ്പെട്ടതോടെയാണ് 'നന്ദിനിമാഡം' പുരുഷനാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. തട്ടിപ്പിന് വിധേയരായവരിൽ ഭൂരിപക്ഷവും സാധുക്കളായ വീട്ടമ്മമാരാണ്. ഇവരെ പദ്ധതിയിൽ ചേർത്ത ഗ്രൂപ്പ് അഡ്മിൻമാരായ സ്ത്രീകൾ പണം എത്രയും വേഗം തിരികെ തരണമെന്ന് നന്ദിനി മാഡത്തോട് ആവശ്യപ്പെട്ട് മെസേജ് അയച്ചിരുന്നു.
ഇതിന് മറുപടിയായാണ് നിങ്ങളെ സഹായിക്കാം, അതിനുപകരം ശരീരത്തിന്റെ നഗ്നദൃശ്യം പകർത്തി അയക്കാൻ ആവശ്യപ്പെട്ടത്. ഞങ്ങൾ അത്തരക്കാരല്ലെന്നും ജീവിക്കാൻ വേണ്ടിയാണ് ഈ പദ്ധതിയിൽ ചേർന്നതെന്നും ഞങ്ങളുടെ പണം തിരികെ അയക്കൂ എന്നും മറുപടി അയച്ചതോടെ സൈറ്റ് തന്നെ പൂട്ടി ഇവർ സ്ഥലം വിടുകയായിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന പാവപ്പെട്ട വീട്ടമ്മമാരാണ് ഈ പദ്ധതിയിൽ ചേർന്നതിൽ ഭൂരിഭാഗവും.