ഹാപ്പി എന്‍ഡിനായി കേരളത്തിലെ സ്പാകളില്‍ ബംഗ്ലാദേശി യുവതികളെ എത്തിക്കുന്നത് അന്താരാഷ്ട്ര റാക്കറ്റ്, ലൈംഗിക ചൂഷണം വ്യപകം

Bangladeshi women arrest
അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റും ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട വലിയ ശൃംഖല ഇതിന് പിന്നിലുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

കണ്ണൂര്‍: പാസ്പോര്‍ട്ടോ വിസയോ ഇല്ലാതെ കണ്ണൂരിലെ സ്പാ മസാജ് പാര്‍ലറുകളില്‍ ജോലി ചെയ്ത ബംഗ്ലാദേശ് യുവതികളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിലേക്ക് പോലീസ് കടക്കുന്നു.

അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റും ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട വലിയ ശൃംഖല ഇതിന് പിന്നിലുണ്ടെന്ന് പോലീസ് സംശയിക്കുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന റെയ്ഡുകളില്‍ അഞ്ച് യുവതികളെ പിടികൂടിയതോടെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ ഇടപെട്ടേക്കും.

സെപ്റ്റംബര്‍ 14ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഒരു സ്പായില്‍ നിന്ന് സലീന അക്തര്‍ (29, ഫരീദ്പൂര്‍) എന്ന യുവതിയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് നാലുപേരെ കൂടി പിടികൂടിയത്. നസ്മ അക്തര്‍ (40), തസ്ലിമ ഖാത്തൂണ്‍ (25), മോയ്‌ന ഖാത്തൂണ്‍ (29), നസ്‌റിന്‍ (24) എന്നിവരാണ് പിടിയിലായത്.

കക്കാട് സാധു കമ്പനി റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് നഗരത്തിലെ സ്പാകളില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് ബംഗ്ലാദേശ് ദേശീയ ഐഡി കാര്‍ഡുകളുടെ ഫോട്ടോകളും വ്യാജ ഇന്ത്യന്‍ ഐഡി രേഖകളും കണ്ടെത്തി.

ബംഗ്ലാദേശ് അതിര്‍ത്തി വഴി പശ്ചിമബംഗാളിലെത്തി, അസമില്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡും സിം കാര്‍ഡും സംഘടിപ്പിച്ച്, ബെംഗളൂരു വഴി കണ്ണൂരിലെത്തിയതാണെന്നാണ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. മുംബൈ കേന്ദ്രീകരിച്ചുള്ള ഏജന്റ് ശൃംഖലയാണ് പ്രധാന റിക്രൂട്ട്‌മെന്റ് നടത്തുന്നത്. പ്രത്യേക സംഘങ്ങള്‍ ഇവരെ കൊണ്ടുവരുന്നു. ജോലിസ്ഥലവും താമസസ്ഥലവും വിട്ട് പുറത്തേക്ക് പോകാത്ത രീതിയിലാണ് ജീവിതം.

കേരളത്തിലെ സ്പാ-മസാജ് കേന്ദ്രങ്ങളില്‍ ബംഗ്ലാദേശി യുവതികളെ വ്യാപകമായി എത്തിക്കുന്നുണ്ടെന്നാണ് വിവരം. ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ശമ്പളത്തിന് പുറമെ ലഭിക്കുന്ന 'ടിപ്പ്' തുകയാണ് പ്രധാന ആകര്‍ഷണം.

മുമ്പ് തിരുവനന്തപുരത്തും കാര്യവട്ടത്തും സമാന അറസ്റ്റുകള്‍ ഉണ്ടായിരുന്നു. അവിടെയും സെക്സ് റാക്കറ്റ് ശൃംഖലയുമായി ബന്ധമുണ്ടായിരുന്നതായാണ് വിവരം. 'ഹാപ്പി എന്‍ഡി' പോലുള്ള സേവനങ്ങള്‍ക്കായി യുവതികളെ ഉപയോഗിക്കുന്ന രീതി പല സ്പാകളിലും നിലനില്‍ക്കുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബംഗ്ലാദേശില്‍ നിന്ന് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരേയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന വലിയ ഏജന്‍സി ശൃംഖലയുണ്ടെന്ന് പൊലീസ് കരുതുന്നു. കൊല്‍ക്കത്ത വഴി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി ബെംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് അയയ്ക്കുന്നു. ഷവര്‍മ-മന്തി റസ്റ്റോറന്റുകള്‍, ഇറച്ചിക്കടകള്‍, നിര്‍മ്മാണ മേഖല എന്നിവിടങ്ങളിലും ഇത്തരം അനധികൃത തൊഴിലാളികളുണ്ട്. കൂടുതലും യുവാക്കളാണ്.

കണ്ണൂരിലെ അറസ്റ്റില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് അന്വേഷണ റിപ്പോര്‍ട്ട് നല്‍കും. സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് ഭാരത് റെഡ്ഡി അറിയിച്ചത്, റിമാന്‍ഡ് കാലാവധി കഴിഞ്ഞാല്‍ അവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്നാണ്. ജില്ലയിലെ എല്ലാ സ്പാ-മസാജ് പാര്‍ലറുകളിലും അതിഥി തൊഴിലാളികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കാന്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
 

Tags