സംഘാടനമികവിൽ കണ്ണൂർ കോർപറേഷൻ: മൈസൂരിനെ വെല്ലുന്നു കണ്ണൂർ ദസറ

kannur dasara
kannur dasara

കണ്ണൂർ: എല്ലാ അതിരുകളും മായ്ച്ചു കൊണ്ടു മനുഷ്യരെ ഒന്നിപ്പിക്കാനുള്ളതാണ് സാംസ്കാരിക, കലാ പരിപാടികളെങ്കിൽ ആ അർത്ഥത്തിൽ വൻ വിജയകരമായി പുരോഗമിക്കുകയാണ് കണ്ണൂർ ദസറ. കേരളത്തിൽ ഒരു മുൻസിപ്പൽ കോർപറേഷൻ ആദ്യമായാണ് ഒൻപതു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾ ഏറ്റെടുത്തു നടത്തുന്നത് എന്ന ഖ്യാതിയും കണ്ണൂർ ദസറയ്ക്കുണ്ട്. തദ്ദേശിയരും പുറമേ നിന്നുമെത്തുന്ന കലാപ്രതിഭകളും ആടിയും പാടിയും പുതു ചിന്തകൾ പകർന്നും ചിരിപ്പിച്ചും മുന്നേറുന്ന കണ്ണൂർ ദസറയിൽ എല്ലാവരും ഒരേ മനസോടെ പങ്കുചേരുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

tRootC1469263">

മൈസൂരിന് വർണപ്രപഞ്ചമായി ദസറയെങ്ങനെയാണോ അങ്ങനെ തന്നെയായിരിക്കുകയാണ് കണ്ണൂരിനും ദസറയുടെ ഭാഗമായി നടക്കുന്ന ആഘോഷങ്ങൾ മുൻ മേയർ ടി.ഒ മോഹനൻ്റെ കാലത്ത് തുടങ്ങിയ ദസറ പുതിയ മേയർ മുസ്ലിഹ് മഠത്തിലിൻ്റെ കാലത്തും എഡിഷനുകൾ ഓരോന്നായി പിന്നിട്ടു വരുമ്പോൾ കൂടുതൽ പൂർണ്ണതയിലേക്ക് പ്രയാണം നടത്തി കൊണ്ടിരിക്കുകയാണ്. ദസറയിലൂടെ ലഭിക്കുന്ന വരുമാനത്തിൻ്റെ വലിയൊരു ഭാഗം മാരക രോഗങ്ങൾ ബാധിച്ചു ജീവിതത്തിൻ്റെ ഇരുട്ടിൽ കഴിയുന്നവർക്ക് വേണ്ടി ചെലവഴിക്കുന്നുവെന്നാണ് ഏറ്റവും മഹത്തരമായിട്ടുള്ളത്. 

Ramya dancing

ഇതോടൊപ്പം പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ദൃഡമാക്കാനും പുതു തലമുറയെ ബോധവൽക്കരിക്കാനും കാണാം ദസറ , കരുതാം ഭൂമിയെയെന്ന സന്ദേശവാക്യവും ഏറെ പ്രസക്തമാണ്. കണ്ണൂരിനെ സുന്ദരവും ശുചിത്വവുമുള്ള നഗരമായി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കോർപറേഷൻ ഇത്തരമൊരു പ്രമേയം മുൻപോട്ടു വയ്ക്കുന്നത്. കണ്ണൂർ ദസറയിൽ കക്ഷിരാഷ്ട്രീയത്തിൻ്റെ കൊടിയോ മറ്റു ചിഹ്നങ്ങളോ ഉപയോഗിക്കാതെ വിശാലമായ ജനസഞ്ചയത്തെ ചേർത്തു നിർത്താൻ കോർപറേഷന് കഴിയുന്നുണ്ടെന്നത് വലിയ കാര്യമാണ്. 

നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് കണ്ണൂരിലെ നവരാത്രി മഹോത്സവങ്ങൾക്ക്. കോവിലുകളുടെ കോവിലായ മുനീശ്വരൻ കോവിൽ കണ്ണൂരിൻ്റെ അഭിമാനങ്ങളിലൊന്നാണ്. ഇന്ത്യയിലെ പ്രശസ്തരായ സംഗീതജ്ഞർ മുനീശ്വരൻ്റെ സന്നിധിയിൽ പാടി കൃതാർത്ഥരായിട്ടുണ്ട്. ഇപ്പോഴും ശുദ്ധ സംഗീതപ്രേമികൾക്കായി അതു അഭംഗുരം തുടരുന്നു. അരങ്ങേറ്റത്തിന് ഇവിടെ എത്തുന്നത് കേരളത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള സംഗീത പ്രതിഭകളാണ്.

dasara kannur

മുനീശ്വരൻ കോവിൽ മാത്രമല്ല കാഞ്ചി കാമാക്ഷിയമ്മൻ കോവിൽ, പിള്ളയാർ കോവിൽ തുടങ്ങി ചെറുതും വലുതുമായ കോവിലുകൾ നവരാത്രി കാലത്ത് പ്രകാശം പരത്തുന്നവയാണ്. ജാതി മത ഭേദമന്യേ എല്ലാവരെയും അന്നമൂട്ടുന്ന കോവിലുകളും ഇതിലുണ്ട്. തെക്കി ബസാർ കാഞ്ചി കാമാക്ഷിയമ്മൻ കോവിലിൽ ഒൻപതു ദിവസങ്ങളിലും ആയിരങ്ങളാണ് പ്രസാദസദ്യ കഴിച്ചു തൃപ്തിയടയുന്നത്. നവരാത്രി നാളിൽ അതിവിപുലമായ പ്രസാദസദ്യയിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് ഇവിടെ എത്തിച്ചേരുന്നത്. 

തങ്ങളെ തേടിയെത്തുന്ന ഒരാളെപ്പോലും ഭക്ഷണം ഇല്ലെന്ന് പറഞ്ഞ് മടക്കി അയച്ച പാരമ്പര്യമില്ല നഗരഹൃദയത്തിലെ കോവിലിന്. നൂറുകണക്കിനാളുകളാണ് കൈ മെയ്യ് മറന്ന് എണ്ണയിട്ട യന്ത്രം പോലെ ഇതിനായി അണിയറയിൽ പ്രവർത്തിക്കുന്നത്. പണ്ട് എപ്പോഴോ നടന്ന ചില രാഷ്ട്രീയ സംഘർഷങ്ങളൊഴിച്ചാൽ കണ്ണൂർ നഗരം സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഭാഷ സംസാരിക്കുന്ന ഇടങ്ങളിലൊന്നാണ്. അറിയപ്പെടാത്ത അത്ഭുതങ്ങൾ ഇനിയും ഇവിടെയുണ്ട്. എല്ലാ മേഖലയിലും ലോക പ്രശസ്തരായവർ ഇവിടെ ജനിച്ചു വളർന്നവരാണ്.

kannur dasara

ആദ്യ ഒളിംപ്യൻ മുതൽ ഇന്ത്യൻ പാർലമെൻ്റിലെ ആദ്യ പ്രതിപക്ഷ നേതാവ് വരെ കണ്ണൂരിന്റെ പ്രതിനിധികളാണ്. ഇപ്പോൾ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും പാർട്ടികളുടെ അമരത്തുള്ള നേതാക്കളും കണ്ണൂരിൻ്റെ മണ്ണിൽ ജനിച്ചു വളർന്നവരാണ്. ഇത്തരത്തിൽ എല്ലാ മേഖലയിലും മഹത്തായ സംഭാവനകൾ നൽകിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന കണ്ണൂർ അതിൻ്റെ മഹത്തായ പാരമ്പര്യം ഉയർത്തി പിടിക്കുകയാണ് കണ്ണൂർ ദസറയിലൂടെ. 

ദക്ഷിണേന്ത്യയിൽ ദസറയ്ക്ക് ഖ്യാതി കേട്ടത് മൈസുരാണെങ്കിലും വരും വർഷങ്ങളിൽ അതിനെ കവച്ചു വയ്ക്കാനുള്ള ഗതിവേഗം കണ്ണൂർ ദസറയും കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കണ്ണൂർ ദസറ കാണാനും ആസ്വദിക്കാനും കേരളത്തിൽ നിന്നു മാത്രമല്ല ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും കലാസ്വാദകരെ ത്തിയേക്കാം. കണ്ണൂർ ടൂറിസത്തിൻ്റെ ബ്രാൻഡ് ഐക്കണായി കണ്ണൂർ ദസറയെ ഇനിയും വളർത്തിയെടുക്കേണ്ടതുണ്ട്. ഒരേ മനസോടെ പ്രയത്നിച്ചാൽ അതും അസാധ്യമായ കാര്യമല്ല. കണ്ണൂരിന് പോയ കാലത്തെ മുറിവുകൾ ഉണയ്ക്കാൻ ഇനിയും ഇത്തരം കൂടിച്ചേരലുകൾ വേണം. 

അന്ധമായ രാഷ്ട്രിയത്തിൻ്റെയും അക്രമത്തിൻ്റെയും നാടല്ല കണ്ണൂരെന്നും ആയുധമല്ല, ആശയമാണ് നമ്മുടെ നാടിൻ്റെ നെറ്റിപ്പട്ടമെന്ന് ഈ ലോകത്തിനോട് വിളിച്ചു പറയാൻ ഇത്തരം മഹത്തരമായ കാര്യങ്ങൾ ഇനിയും ആവർത്തിക്കേണ്ടതുണ്ട്. മികച്ച സംഘാടകത്വത്തിലൂടെ കുറ്റമറ്റ രീതിയിൽ ഒരു പരാതിക്കും ഇടം നൽകാതെ വിശാല സമീപനവുമായി കോർപറേഷൻ നടത്തുന്ന കണ്ണൂർ ദസറ എല്ലാ അർത്ഥത്തിലും അഭിനന്ദനം അർഹിക്കുന്നതാണ്.