കടപ്ര - വീയപുരം ലിങ്ക് ഹൈവേ നവീകരണം വൈകുന്നു; ദുരിതം പേറി യാത്രക്കാർ


പത്തനംതിട്ട: പത്തനംതിട്ട - ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് കടപ്ര നിരണം പഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്ന പ്രധാന റോഡായ കടപ്ര - വീയപുരം ലിങ്ക് ഹൈവേയുടെ നവീകരണം വൈകുന്നത് യാത്രാ ദുരിതത്തിന് ഇടയാക്കുന്നു. റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
അപ്പർ കുട്ടനാടൻ മേഖലയിലെ പ്രധാന യാത്രാ മാർഗമാണ് കടപ്ര - വീയപുരം ലിങ്ക് ഹൈവേ. ഏതാണ്ട് 20 വർഷക്കാലം മുമ്പ് നിർമ്മിച്ച റോഡിൽ നാളിതുവരെയായി നാമമാത്രമായ അറ്റകുറ്റപ്പണികൾ മാത്രമാണ് നടത്തിയിട്ടുള്ളത്. പ്രതിദിനം നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡ് കൂടിയാണ് ഇത്. ചെറിയ മഴയിൽപോലും റോഡിൽ വെള്ളം നിറയുന്ന അവസ്ഥയാണ് ഉള്ളത്. ഇതോടെ വാഹനഗതാഗതം നിലയ്ക്കുന്ന രീതിയിൽ പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടും. വെള്ളപ്പൊക്ക കാലത്താണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ദുരിതം ഇരട്ടിയാവുന്നത്.

മഴക്കാലമായാൽ രോഗികളെ ആശുപത്രികളിലേക്ക് എത്തിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. വെള്ളപ്പൊക്ക കാലത്ത് അത്യാസന്ന നിലയിലുള്ള രോഗികളെ ടോറസുകളിലും ട്രാക്ടറിലും ആശുപത്രിയിൽ എത്തിക്കേണ്ട നിരവധി സാഹചര്യങ്ങൾ ഉണ്ടായിട്ടുള്ളതായാണ് പ്രദേശവാസികൾ പറയുന്നത്.
വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന തരത്തിൽ റോഡ് ഉയർത്തി നിർമ്മിക്കുന്നതിന് കഴിഞ്ഞ അഞ്ചു വർഷക്കാലമായി സംസ്ഥാന ബഡ്ജറ്റിൽ തുക വകയിരുത്താറുണ്ട്. റോഡിൻറെ വീതി വർദ്ധിപ്പിക്കുന്നതിനായി സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുത്ത് കല്ല് സ്ഥാപിക്കുന്ന ജോലികൾ മൂന്നുവർഷം മുമ്പ് നടത്തിയിരുന്നു. എന്നാൽ ഇതിനുശേഷം തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. റോഡ് വെള്ളം കെട്ടിനിൽക്കാത്ത വിധം മണ്ണിട്ട് ഉയർത്തി ബി എം സി ടാറിങ് ചെയ്യണം എന്നും നാട്ടുകാർ പറയുന്നു.
റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം എന്നതാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. അതേ സമയം റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കുന്നതിന് പത്തു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നുമാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്.