ഉമ തോമസിന്റെ അപകടം, ദിവ്യ ഉണ്ണിയും സംഘവും നടത്തിയത് കോടികളുടെ തട്ടിപ്പ്? അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം

Divya Unni Uma Thomas
Divya Unni Uma Thomas

ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമാക്കി 12,000 നര്‍ത്തകിമാരെ ഒരുമിച്ച് ഭരതനാട്യം അവതരിപ്പിക്കുന്ന പരിപാടിയിലൂടെ കോടികള്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

കൊച്ചി: ഉമാ തോമസ് എംഎല്‍എക്ക് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍വെച്ച് അപകടമുണ്ടായ സംഭവത്തില്‍ നടിയും നര്‍ത്തികിയുമായ ദിവ്യാ ഉണ്ണിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമാക്കി 12,000 നര്‍ത്തകിമാരെ ഒരുമിച്ച് ഭരതനാട്യം അവതരിപ്പിക്കുന്ന പരിപാടിയിലൂടെ കോടികള്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഉമാ തോമസിന് പരിക്കേറ്റ സംഭവത്തില്‍ ദിവ്യ ഉണ്ണിയെയും സിജോയ് വര്‍ഗീസിനെയും അന്വേഷണസംഘം ചോദ്യം ചെയ്യലിനായ വിളിപ്പിക്കും. പരിപാടിയുടെ സാമ്പത്തിക ഇടപാടുകളെല്ലാം അന്വേഷണ സംഘം പരിശോധിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നേക്കും.
 
ദിവ്യ ഉണ്ണിയുടെ നേതൃത്ത്വത്തിലായിരുന്നു ഗിന്നസ് റെക്കോഡിനായുള്ള നൃത്ത പരിപാടി കലൂരില്‍ നടന്നത്. നൃത്തപരിപാടിയുടെ സംഘാടനത്തില്‍ ചുമതലയുണ്ടായിരുന്ന സുജോയ് വര്‍ഗീസിനേയും ചോദ്യം ചെയ്യും.

ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു വീണാണ് ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേല്‍ക്കുന്നത്. വേദിയിലെ കസേരയിലിരുന്നശേഷം പരിചയമുള്ള ഒരാളെക്കണ്ട് മുന്നോട്ടു നടക്കുന്നതിനിടെ അരികിലെ താത്കാലിക റെയിലിലെ റിബ്ബണില്‍ പിടിച്ചപ്പോള്‍ നിലതെറ്റി വീഴുകയായിരുന്നു.

പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി ഉള്‍പ്പെടെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത പ്രമുഖര്‍ എത്തിയിരുന്നു. 12,000 നര്‍ത്തകിമാരില്‍നിന്നും 3,500 രൂപവീതം ഈടാക്കിയിരുന്നെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കൂടാതെ വസ്ത്രാലങ്കാരത്തിനായി 600 രൂപയും വാങ്ങി. 150 രൂപയാണ് 20,000ത്തോളം വരുന്ന കാണികളില്‍ നിന്നും ടിക്കറ്റ് ഇനത്തില്‍ ഇടാക്കിയത്.

പരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തിലും ലക്ഷങ്ങളുടെ വരുമാനം സംഘാടകര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സംഘാടകരെ സംബന്ധിച്ച് പുറത്തുവരുന്ന പല റിപ്പോര്‍ട്ടുകളും ദുരൂഹതയുണ്ടാക്കുന്നതാണ്. സംഭവത്തില്‍ ശക്തമായ അന്വേഷണമുണ്ടാകണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.

Tags