മൊസാദിനെ വാഴ്ത്തുന്നവരോടാണ്, ആരുടെ കൈയ്യിലിരുന്നും പൊട്ടാം, ചൈനീസ് ഫോണുകളില്‍ സ്‌ഫോടക വസ്തു നിറച്ചാല്‍ എന്തുചെയ്യും? തീവ്രവാദികള്‍ക്ക് കിട്ടിയ പുതിയ ആയുധം

Israel pager attack
Israel pager attack

ന്യൂഡല്‍ഹി: ലെബനനിലെ തീവ്രവാദികളായ ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേല്‍ ചാര സംഘടനയായ മൊസാദ് നടത്തിയ പേജര്‍ സ്‌ഫോടന ആക്രമണം ലോകമെങ്ങും ചര്‍ച്ചയാവുകയാണ്. തീവ്രവാദികളുടെ കൈയ്യിലുണ്ടായിരുന്ന പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയും ഒട്ടേറെപേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. തൊട്ടുപിന്നാലെ സമാനരീതിയില്‍ വാക്കിടോക്കികളും ചില ഇലട്രോണിക് ഉപകരണങ്ങളും സ്‌ഫോടനത്തിലൂടെ തകര്‍ത്തും മൊസാദ് ഹിസ്ബുള്ളയെ ഞെട്ടിച്ചിരിക്കുകയാണ്.

tRootC1469263">

തീവ്രവാദികള്‍ക്കെതിരായ പുതിയ യുദ്ധ തന്ത്രമായി ഇതിനെ ഒരുവിഭാഗം വാഴ്ത്തുന്നുണ്ട്. എന്നാല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക് ഉപകരണങ്ങള്‍ ഇല്ലാതെ ജീവിക്കാനാകാത്ത ലോകത്ത് ഇത്തരമൊരു ആക്രമണ രീതി ഉയര്‍ത്തുന്ന ആശങ്ക ചെറുതല്ല. തീവ്രവാദികള്‍ ഇത് സാധാരണക്കാരില്‍ തിരിച്ചുപരീക്ഷിച്ചാല്‍ എന്തുചെയ്യും ചോദ്യമാണ് ഉയരുന്നത്. മൊബൈല്‍ ഫോണുകളും ഉപകരണങ്ങളുമെല്ലാം മറ്റേതെങ്കിലും രാജ്യത്തുനിന്നും നിയന്ത്രിച്ച് ഒരേസമയം പൊട്ടിത്തെറിപ്പിക്കാന്‍ കഴിയുമെന്ന് മൊസാദ് തെളിയിച്ചതോടെ ആര്‍ക്കെതിരേയും എപ്പോള്‍ വേണമെങ്കിലും ആക്രമണം ഉണ്ടായേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സാങ്കേതികവിദ്യാ ഉപകരണങ്ങള്‍ക്ക് വിദേശത്തെ ആശ്രയിക്കുന്ന ഇന്ത്യയ്ക്കും ഇപ്പോഴത്തെ ആക്രമണം മുന്നറിയിപ്പാണ്. ചൈനയ്ക്കും പാകിസ്ഥാനും തീവ്രവാദികള്‍ക്കുമെല്ലാം ഈ രീതിയില്‍ ആക്രമണം നടത്താന്‍ സാധിക്കും. അത്യാധുനിക പരിശോധനയില്‍ പോലും കണ്ടെത്താനാകാത്ത തരത്തില്‍ സ്‌ഫോടന വസ്തുക്കള്‍ മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടെ ഒളിപ്പിക്കാമെന്നത് ഭാവിയില്‍ ലോകത്ത് നടന്നേക്കാവുന്ന പുതിയ യുദ്ധത്തിന്റെ സൂചന നല്‍കുന്നു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെജെ ജേക്കബ് പറയുന്നത് ഹിസ്ബുള്ളക്കാരുടെ കാലിനിടയില്‍ ഇരുന്നു പൊട്ടാമെങ്കില്‍ നിങ്ങളുടെ കൈയിലിരുന്നും പൊട്ടാമെന്നാണ്. നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് മാത്രം ലഭ്യമായിട്ടുള്ള ഒരു ടെക്‌നൊളജിയുമില്ല. ലോകത്തില്‍ ഒരുത്തനും സമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കാന്‍ കഴിവുള്ള ഒരു ഭീകര സാങ്കേതിക വിദ്യയുടെ ആഘോഷമാണ് ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ഫോണ്‍ ഫാക്ടറികളുള്ള രാജ്യങ്ങളിലൊന്നാണ് ചൈന. ഏറെക്കുറെ എല്ലാ ബ്രാന്‍ഡുകള്‍ക്കും ചൈനയില്‍ ഫാക്ടറികളുണ്ട്. മൊബൈല്‍ ഫോണ്‍ മാത്രമല്ല ലോകമെങ്ങും ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ വലിയൊരു പങ്കും ചൈനയില്‍ നിര്‍മിക്കുന്നു. ഇന്ത്യയുമായി അടുത്തിടെ പലതവണ യുദ്ധത്തിന്റെ വക്കിലെത്തിയ ഒരു രാജ്യത്തിന് സമാനരീതിയിലുള്ള ആക്രമണം നടത്താന്‍ വളരെ എളുപ്പമാണ്.

ഇസ്രായേലിന്റെ ഇപ്പോഴത്തെ യുദ്ധതന്ത്രം ലോകത്തെ എത്രമാത്രം ബാധിക്കുമെന്നത് കണ്ടറിയേണ്ടതാണ്. ഇലക്ടോണിക്‌സ് ഉപകരണങ്ങള്‍ ആയുധങ്ങളായി മാറുമ്പോള്‍ മനുഷ്യര്‍ നിസ്സഹായരായി മാറും. ലോകത്തെ ഏതുകോണിലിരുന്നും ഒരാളെ ആക്രമിക്കാമെന്ന രീതിയിലേക്ക് സാങ്കേതികവിദ്യ വളര്‍ന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ മൊസാദ് നടത്തിയിട്ടുള്ള ആക്രമണം തീവ്രവാദികള്‍ക്കെതിരെ ആണെങ്കിലും അതേ സാങ്കേതികവിദ്യ തീവ്രവാദികളും ശത്രുരാജ്യങ്ങളും ഇനി സാധാരണക്കാരനുനേരെ ഉപയോഗിക്കുമെന്ന കാര്യം ഉറപ്പാണ്.

Tags