അതിബുദ്ധിമാന്മാരായ ഇസ്രായേലിന്റെ മൊസാദ്, പേജറുകള്‍ നിയന്ത്രിച്ച് സ്‌ഫോടനം നടത്തിയതിന് പിന്നിലെ രഹസ്യം ഇതാ, മൊബൈലുകളും പൊട്ടിത്തെറിപ്പിക്കാം, ഇറാന് ഞെട്ടല്‍

Israels Mossad
Israels Mossad

ബെയ്‌റുത്ത്: ലോകത്ത് ഇന്നേവരെ നടന്നിട്ടില്ലാ രീതിയില്‍ സ്‌ഫോടനം നടത്തി അമ്പരപ്പിച്ചിരിക്കുകയാണ് ഇസ്രായേലിന്റെ ചാര സംഘടനയായ മൊസാദ്. ലെബനനിലെ തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണമുണ്ടാകുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ പേജറുകള്‍ പൊട്ടിത്തെറിപ്പിച്ചാണ് മൊസാദ് ലോകത്തെ ഞെട്ടിച്ചത്. ഒട്ടേറെ പേര്‍ക്ക് ജീവഹാനിയുണ്ടാക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്ത പേജര്‍ സ്‌ഫോടനം എങ്ങിനെ നടത്തിയെന്നതിന് കുറിപ്പ് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

ഇറാനാണ് ഹിസ്ബുള്ളയുടെ ജീവനാഡിയെന്ന് പറയാം. ആളും അര്‍ത്ഥവും ആയുധങ്ങളും നല്‍കുന്ന ഇറാന്‍ തന്നെയാണ് ഹിസ്ബുള്ളയ്ക്ക് പേജറുകളും വിതരണം ചെയ്തത്. ഈ പേജറുകള്‍ നിയന്ത്രിച്ചാണ് സ്‌ഫോടനം നടത്തിയത്. പെട്ടെന്ന് ചൂടാവുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.

ആക്രമണത്തിന് പൂര്‍ണ ഉത്തരവാദി ഇസ്രയേലാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. അവര്‍ക്ക് തക്കശിക്ഷ നല്‍കുമെന്നും പറഞ്ഞു. ഇസ്രയേല്‍ ട്രാക്ക് ചെയ്യുമെന്ന് പറഞ്ഞ് സെല്‍ഫോണുകളുപയോഗിക്കരുതെന്ന് സംഘാംഗങ്ങള്‍ക്ക് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. അതാണ് പേജര്‍ ഉപയോഗം വ്യാപകമാകാനുള്ള കാരണമെന്നു കരുതുന്നു.

മൊബൈല്‍ ഫോണുകള്‍ പ്രചാരത്തിലാകുന്നതിന് തൊട്ടു മുന്‍പാണ് പേജറുകള്‍ ഉപയോഗിച്ച് തുടങ്ങിയത്. സന്ദേശങ്ങള്‍ അയക്കാന്‍ ഉപയോഗിച്ചിരുന്ന ഈ പേജറുകള്‍ തൊണ്ണൂറുകളിലെ ആദ്യ വര്‍ഷങ്ങളില്‍ ബിസിനസ് പ്രമുഖരുടെ ആര്‍ഭാട വസ്തുവായിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ മൊബൈല്‍ ഫോണുകളെത്തിയതോടെ പേജറുകള്‍ അപ്രത്യക്ഷമായി. തീവ്രവാദി സംഘടനകളും മറ്റുമാണ് രഹസ്യമായി സന്ദേശമയക്കാന്‍ ഇവ ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്.

പേജറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചാണ് മൊസാദ് സ്‌ഫോടനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ അതീവ രഹസ്യമായി വിതരണം ഈ പേജറുകളില്‍ മൊസാദ് എങ്ങിനെ സ്‌ഫോടക വസ്തുക്കള്‍ നിറച്ചു എന്നത് അമ്പരപ്പിക്കുന്നതാണ്. ഉപകരണങ്ങളില്‍ സന്ദേശം എത്തിയപ്പോഴാണ് അവ അതിവേഗം ചൂടാവുകയും പൊട്ടിത്തെറിക്കുകയും ചെയ്തത്. സന്ദേശം വായിക്കാനായി ഇത് കൈയ്യിലെടുത്തവര്‍ സ്‌ഫോടനത്തിനിരയായി.

തായ്വാന്‍ ആസ്ഥാനമായുള്ള ഗോള്‍ഡ് അപ്പോളോ ആണ് പേജറുകള്‍ നിര്‍മിച്ചതെന്ന് പറയുന്നു. ഉല്‍പ്പാദന ഘട്ടത്തില്‍ തന്നെ ഈ ഉപകരണങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ തിരുകാന്‍ ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞു. തുടര്‍ന്ന് സ്റ്റാന്‍ഡേര്‍ഡ് ഉപകരണങ്ങളുടെ മറവില്‍ ഇറാനിലൂടെ പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് വിതരണം ചെയ്തു.

ഇസ്രയേലിന്റെ മൊസാദാണ് പേജറുകള്‍ രൂപകല്‍പ്‌ന ചെയ്തത്. ഈ ഉപകരണങ്ങളില്‍ ചെറിയ അളവിലുള്ള സ്ഫോടകവസ്തുക്കള്‍ ഉള്‍പ്പെടുത്തിയിരുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഒരു റിമോട്ട്-ട്രിഗര്‍ മെക്കാനിസം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് പേജറുകളില്‍ ലഭിച്ച സന്ദേശം വഴി സ്‌ഫോടനത്തിന് കാരണമായി.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ്, തീവ്രവാദികള്‍ക്ക് ഹിസ്ബുള്ളയുടെ നേതൃത്വത്തില്‍ നിന്നുള്ള ഒരു കോഡ് സന്ദേശം ലഭിച്ചു. നിര്‍ദ്ദേശങ്ങള്‍ കൈമാറുന്നതിനുപകരം, സന്ദേശം ഉപകരണങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ പ്രവര്‍ത്തനക്ഷമമാക്കി. ഒരേസമയം നടന്ന സ്‌ഫോടനം വ്യാപകമായ നാശത്തിന് കാരണമായി, ഇത് ഹിസ്ബുള്ള അംഗങ്ങളെ മാത്രമല്ല, ബെയ്‌റൂട്ടിലെ ഇറാന്റെ പ്രതിനിധിയെയും ബാധിച്ചു.

സമീപ വര്‍ഷങ്ങളില്‍ ഹിസ്ബുള്ളയുടെ ഏറ്റവും പ്രധാനപ്പെട്ട ഇന്റലിജന്‍സ് പരാജയങ്ങളിലൊന്നായി ഇതിനെ വിലയിരുത്തുന്നു. ചൊവ്വാഴ്ചത്തെ സ്‌ഫോടനങ്ങള്‍ക്ക് അഞ്ച് മാസം മുമ്പാണ് ഹിസ്ബുള്ള ഓര്‍ഡര്‍ ചെയ്ത 5000 തായ്വാന്‍ നിര്‍മ്മിത പേജറുകളില്‍ ഇറാനിലൂടെ എത്തിയത്. ഈ പേജറുകളിലെ സ്‌ഫോടന വസ്തുക്കള്‍ കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഏതെങ്കിലും ഉപകരണമോ സ്‌കാനറോ ഉപയോഗിച്ച് പോലും അവ കണ്ടെത്താനാകില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഓരോ ഉപകരണത്തിലും സ്ഥാപിച്ചിരിക്കുന്ന സ്‌ഫോടകവസ്തുവിന്റെ ഭാരം 20 ഗ്രാമില്‍ താഴെയാണ്. ബാറ്ററികള്‍ക്ക് ഉള്ളിലായിരിക്കാം ഇവയെന്നും സൂചനയുണ്ട്. എങ്ങനെയാണ് സ്ഫോടകവസ്തു ചാര്‍ജ്ജ് ആക്റ്റിവേറ്റ് ചെയ്തത് എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

മുമ്പും സമാനമായ തന്ത്രങ്ങള്‍ ഇസ്രായേല്‍ പ്രയോഗിച്ചിട്ടുണ്ടെന്നാണ് ആരോപണം. മുന്‍ യുഎസ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ഇന്റലിജന്‍സ് അനലിസ്റ്റായ ഡേവിഡ് കെന്നഡിയുടെ അഭിപ്രായത്തില്‍. 1996-ല്‍ ഹമാസ് നേതാവ് യഹ്യ അയ്യാഷിനെ കൊല്ലാന്‍ ഇസ്രായേല്‍ മൊബൈല്‍ ഫോണില്‍ 15 ഗ്രാം ആര്‍ഡിഎക്‌സ് സ്‌ഫോടകവസ്തു വെച്ചിരുന്നു. പിതാവിനെ വിളിച്ചപ്പോള്‍ ഉപകരണം പൊട്ടിത്തെറിച്ചു.

Tags