അയണ്‍ ബീം, തകര്‍പ്പന്‍ മിസൈല്‍ പ്രതിരോധ സംവിധാനവുമായി ഇസ്രായേല്‍, ശത്രുക്കളെ വരുതിയിലാക്കുന്ന വമ്പന്‍ ആയുധം

Iron beam
Iron beam

അയണ്‍ ബീം ചെറിയ പ്രൊജക്ടൈലുകളെ പോലും വെടിവെച്ച് വീഴ്ത്തുമെന്നും ബാലിസ്റ്റിക് മിസൈലുകള്‍ പോലുള്ള വലിയ ലക്ഷ്യങ്ങളെ ആരോ 2, ആരോ 3 ഇന്റര്‍സെപ്റ്ററുകള്‍ നേരിടുമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള രാജ്യങ്ങളെ അതിശയിപ്പിച്ച് മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍ പുതിയ മാറ്റത്തിന് ഒരുക്കംകൂട്ടുകയാണ് ഇസ്രായേല്‍. പശ്ചിമേഷ്യയില്‍ വിവിധ രാജ്യങ്ങളുമായി ഒരേസമയം യുദ്ധംചെയ്യുന്ന വമ്പന്‍ സൈനിക ശക്തികളിലൊന്നായ ഇസ്രായേല്‍ അയണ്‍ ബീം എന്ന പേരില്‍ ലേസര്‍ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുത്തു. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് പ്രവര്‍ത്തനക്ഷമമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

500 മില്യണ്‍ ഡോളറിലധികം ചിലവ് പ്രതീക്ഷിക്കുന്ന അയണ്‍ ബീം മിസൈലുകള്‍, ഡ്രോണുകള്‍, റോക്കറ്റുകള്‍, മോര്‍ട്ടറുകള്‍ എന്നിവ ഒരേസമയം പ്രതിരോധിക്കും. പലസ്തീനിലെ ഹമാസും ഇറാനിലെ ഹിസ്ബുള്ളയുമായും ഒരേസമയം യുദ്ധം ചെയ്യുന്ന സമയത്ത് ഇവരുടെ ആക്രമണങ്ങള്‍ നിര്‍വീര്യമാക്കുകയാണ് പ്രതിരോധ സംവിധാനത്തിന്റെ ലക്ഷ്യം. നേരത്തെ ഹമാസിന്റെ റോക്കറ്റുകള്‍ ഇസ്രായേലില്‍ കാര്യമായ നാശനഷ്ടത്തിനിടയാക്കിയത് രാജ്യത്തിന് നാണക്കേടായിരുന്നു.

ഇസ്രായേലിന്റെ അയണ്‍ ഡോമിന്റെ ആര്‍ക്കിടെക്റ്റായ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ്, എല്‍ബിറ്റ് സിസ്റ്റംസ് എന്നിവ വികസിപ്പിച്ചെടുത്ത അയണ്‍ ബീം ലേസറുകള്‍ക്ക് നൂറു മീറ്റര്‍ മുതല്‍ കിലോമീറ്ററുകള്‍ വരെ പ്രകാശവേഗതയില്‍ സഞ്ചരിച്ച് ലക്ഷ്യം തകര്‍ക്കാന്‍ കഴിയും. അണ്‍ലിമിറ്റഡ് മാഗസിന്‍ ആണ് ഇതിന്റെ പ്രത്യേകത.

അയണ്‍ ബീം ചെറിയ പ്രൊജക്ടൈലുകളെ പോലും വെടിവെച്ച് വീഴ്ത്തുമെന്നും ബാലിസ്റ്റിക് മിസൈലുകള്‍ പോലുള്ള വലിയ ലക്ഷ്യങ്ങളെ ആരോ 2, ആരോ 3 ഇന്റര്‍സെപ്റ്ററുകള്‍ നേരിടുമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ സംവിധാനം ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ടാര്‍ഗെറ്റിനെ ലക്ഷ്യമാക്കുമെന്നതാണ് ശ്രദ്ധേയം. അയേണ്‍ ഡോമുകള്‍ക്ക് കഴിയാത്ത ലക്ഷ്യങ്ങളെ അയണ്‍ ബീം പ്രതിരോധിക്കും.

അയണ്‍ ഡോം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചെലവിന്റെ ഒരു അംശത്തില്‍ പുതിയ സിസ്റ്റം പ്രവര്‍ത്തിക്കും. അയണ്‍ ഡോം വിക്ഷേപിക്കുന്ന ഓരോ ഇന്റര്‍സെപ്റ്റര്‍ മിസൈലിനും ഏകദേശം 50,000 ഡോളര്‍ വിലവരും. അതേസമയം, മോശം കാലാവസ്ഥ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളില്‍ സിസ്റ്റം നന്നായി പ്രവര്‍ത്തിച്ചേക്കില്ലെന്ന ന്യൂനത ഇതിനുണ്ട്.

 

Tags