പത്ത് മിനിറ്റ് പരിപാടിക്ക് 5 ലക്ഷം രൂപ ആവശ്യപ്പെട്ടത് നവ്യ നായരോ? ആശ ശരത്തിനെ കണ്ടു പഠിക്കണം

Asha Sharat
Asha Sharat

കലോത്സവ വേദികളിലൂടെ വന്ന് സിനിമയില്‍ പേരും പ്രശസ്തിയുമായപ്പോള്‍ നടിക്ക് അഹങ്കാരമായെന്നും കേരളത്തോട് ഉത്തരവാദിത്തമില്ലാതായെന്നുമാണ് മന്ത്രിയുടെ വിമര്‍ശനം.

കൊച്ചി: സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരണഗാനം പഠിപ്പിക്കാന്‍ പ്രമുഖ നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ വിവാദത്തിന് തിരികൊളുത്തുകയാണ്. കലോത്സവ വേദികളിലൂടെ വന്ന് സിനിമയില്‍ പേരും പ്രശസ്തിയുമായപ്പോള്‍ നടിക്ക് അഹങ്കാരമായെന്നും കേരളത്തോട് ഉത്തരവാദിത്തമില്ലാതായെന്നുമാണ് മന്ത്രിയുടെ വിമര്‍ശനം.

വിഷയത്തില്‍ ചര്‍ച്ച കടുത്തതോടെ മന്ത്രി പരാമര്‍ശം പിന്‍വലിച്ചിരുന്നു. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച വാക്‌പോര് തുടരുകയാണ്. നവ്യ നായരാണ് കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടിക്ക് 5 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രചരണമുണ്ടായി. ഏതു നടിയാണ് ആരോപണ വിധേയയായത് എന്ന് വ്യക്തമല്ലെങ്കിലും യുവജനോത്സവം പോലെ സംസ്ഥാന സര്‍ക്കാരിന്റെ ഒരു കലാമേളയ്ക്ക് ഇത്രയും തുക ആവശ്യപ്പെട്ടത് കടുത്തതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

വന്‍തുക പ്രതിഫലം ആവശ്യപ്പെട്ടത് മന്ത്രി ഉള്‍പ്പെടെയുള്ളവരെ അമ്പരപ്പിച്ചു. തുക കുറയ്ക്കാന്‍ അപേക്ഷിച്ചെങ്കിലും നടി തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് മന്ത്രി പരാമര്‍ശവുമായെത്തിയത്. സ്വകാര്യ പരിപാടികള്‍ക്ക് വാങ്ങുന്നതിനേക്കാള്‍ ഏറെ കലോത്സവത്തിന് ചോദിച്ചു വാങ്ങുന്നത് എന്തിനെന്നത് വ്യക്തമല്ല. സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കാനെത്തിയാല്‍ മുന്‍നിര നടീനടന്മാര്‍ പോലും പ്രതിഫലം വാങ്ങാതിരിക്കുകയാണ് പതിവ്. അത്യപൂര്‍വം സംഭവങ്ങളില്‍ ചെറിയ തുക യാത്രാ ചെലവിനായി മാത്രം കൈപ്പറ്റും.

സ്‌കൂള്‍ കലോത്സവത്തില്‍ കഴിഞ്ഞവര്‍ഷം അവതരണഗാനം അവതരിപ്പിച്ചത് നടി ആശ ശരത്താണ്. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ദുബായില്‍ നിന്നും സ്വന്തം ചിലവില്‍ എത്തിയാണ് പരിപാടി അവതരിപ്പിച്ചതെന്ന് ആശ പറയുന്നു.
 
കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നല്‍കുന്ന കാര്യമാണ്. കലാകാരന്മാരുടെയും കലാകാരികളുടെയും സ്വപ്ന വേദിയാണ് കലോത്സവം. ഏറെ സന്തോഷത്തോടെയായിരുന്നു അന്ന് പരിപാടി അവതരിപ്പിച്ചത്. പ്രതിഫലം ചോദിച്ചതാരെന്നോ എന്താണ് സംഭവിച്ചതെന്നോ എനിക്കറിയില്ല. പണം വേണ്ട എന്നത് ഞാന്‍ തന്നെ സ്വയം തീരുമാനിച്ചതായിരുന്നു. എന്തെങ്കിലും ഡിമാന്‍ഡ്‌സ് ഉണ്ടോ എന്ന് അവര്‍ ചോദിച്ചപ്പോള്‍ ഒന്നുമില്ല, ഞാന്‍ സ്വയം വന്നു ചെയ്യാം എന്നത് ഞാന്‍ മുന്നോട്ടുവച്ച കാര്യമായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

കലോത്സവത്തിന് വന്‍ തുക പ്രതിഫലം ആവശ്യപ്പെട്ടത് ശരിയല്ലെന്ന് നടന്‍ സുധീര്‍ കരമനയും അഭിപ്രായപ്പെട്ടു. സര്‍ക്കാരിന് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന പരിപാടിയല്ല കലോത്സവങ്ങള്‍. കുട്ടികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന കലോല്‍സവത്തിന് പ്രതിഫലം ആഗ്രഹിക്കാതെ സ്വമേധയാ പങ്കെടുക്കുന്ന കലാപ്രവര്‍ത്തകരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Tags