ശിരോവസ്ത്രത്തിന്റെ പേരില്‍ ഇറാനില്‍ സദാചാര പോലീസിന്റെ പീഡനം, വസ്ത്രങ്ങളഴിച്ച് പ്രതിഷേധിച്ച് യുവതി, അറസ്റ്റിലായശേഷം വിവരമില്ല

Iranian Woman
Iranian Woman

1980-കള്‍ മുതല്‍ നിലവിലിരുന്ന ശിരോവസ്ത്ര നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാന്‍ ഇറാന്‍ സദാചാര പോലീസ് അഥവാ ഗാഷ്-ഇ-എര്‍ഷാദ് എന്ന ഉദ്യോഗസ്ഥരെ നിയോഗിക്കുകയുണ്ടായി.

ടെഹ്‌റാന്‍: ശിരോവസ്ത്രത്തിന്റെ പേരില്‍ സദാചാര പോലീസ് നിരന്തരം പീഡിപ്പിച്ചതിനെ തുടര്‍ന്ന് അടിവസ്ത്രത്തില്‍ പ്രതിഷേധം നടത്തി യുവതി. ഇറാനിലെ ടെഹ്റാനിലെ ഒരു സര്‍വ്വകലാശാലയിലാണ് സംഭവം. പ്രതിഷേധിച്ച യുവതിയെ പോലീസ് ബലമായി കാറില്‍ക്കയറ്റിക്കൊണ്ടുപോയി. രണ്ടുദിവസത്തിനുശേഷവും ഇവരെക്കുറിച്ച് വിവരമില്ല.

ടെഹ്റാനിലെ പ്രശസ്തമായ ഇസ്ലാമിക് ആസാദ് സര്‍വ്വകലാശാലയില്‍ വെച്ചായിരുന്നു യുവതിയുടെ പ്രതിഷേധം. ബാസിജ് അര്‍ദ്ധസൈനിക സേനാംഗങ്ങള്‍ ശിരോവസ്ത്രവും വസ്ത്രങ്ങളും വലിച്ചുകീറി ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് വസ്ത്രമഴിച്ച് പ്രതിഷേധിച്ചത്. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഇറാന്‍ ചാപ്റ്റര്‍ അവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

ആസാദ് സര്‍വകലാശാലയുടെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ അമീര്‍ മഹ്ജോബ്, സ്ത്രീക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് വിശദീകരിച്ചത്. തന്റെ ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ വിദ്യാര്‍ത്ഥിക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന രീതിയിലാണ് ഇറാന്‍ ഭരണകൂടത്തിന്റേയും പ്രതികരണം.

ഇറാനിലെ സ്ത്രീകള്‍ പൊതുസ്ഥലത്ത് ശിരോവസ്ത്രവും അയഞ്ഞ വസ്ത്രവും ധരിക്കേണ്ടത് നിര്‍ബന്ധമാണ്. ഇത് ലംഘിച്ചതിനെത്തുടര്‍ന്ന് 2022-ല്‍ ഇറാനിയന്‍-കുര്‍ദിഷ് മഹ്സ അമിനി അറസ്റ്റിലാവുകയും പിന്നീട്, കസ്റ്റഡിയില്‍ വെച്ച് അവര്‍ മരിക്കുകയും ചെയ്തത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. 500ല്‍ ഏറെപ്പേര്‍ ഈ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടു. സ്ത്രീകള്‍ ശിരോവസ്ത്രം നീക്കം ചെയ്യുകയും കത്തിക്കുകയും ചെയ്ത് രാജ്യമെങ്ങും പ്രതിഷേധിച്ചു. ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ഹിജാബ് നീക്കം ചെയ്തതിന് ഇറാനിയന്‍ നടി ഹെന്‍ഗമേ ഗാസിയാനിയും അറസ്റ്റിലായി.

1980-കള്‍ മുതല്‍ നിലവിലിരുന്ന ശിരോവസ്ത്ര നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാന്‍ ഇറാന്‍ സദാചാര പോലീസ് അഥവാ ഗാഷ്-ഇ-എര്‍ഷാദ് എന്ന ഉദ്യോഗസ്ഥരെ നിയോഗിക്കുകയുണ്ടായി. അവര്‍ പൊതു സ്ഥലങ്ങളില്‍ പട്രോളിംഗ് നടത്തുകയും സ്‌കൂളുകളിലും കോളേജുകളിലും ഹാജരാകുന്ന സ്ത്രീകളുടെ വസ്ത്രധാരണം നിരീക്ഷിക്കുകയും ചെയ്യുന്നു.

Tags