ഫിഫ്റ്റി അടിച്ച് ടീമിനെ തോല്‍പ്പിച്ച നായകന്‍, 27 കോടി രൂപയ്ക്ക് നഷ്ടമോ? പന്തിനെതിരെ ആരാധകരുടെ രോഷം

sanjiv goenka
sanjiv goenka

ഈ സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ നിന്ന് 8 റണ്‍സ് ശരാശരിയില്‍ 40 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. അതുകൊണ്ടുതന്നെ സിഎസ്‌കെയ്‌ക്കെതിരായ ബാറ്റിങ് പന്തിന് ആശ്വാസമായി.

ലഖ്‌നൗ: ഐപിഎല്‍ 2025 സീസണിലെ ആദ്യ അര്‍ദ്ധസെഞ്ച്വറി നേടിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് ഫോമിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. തകര്‍ച്ചയിലായ ടീമിനെ ഒരറ്റത്ത് കാത്ത പന്ത് സിഎസ്‌കെയ്‌ക്കെതിരെ 63 റണ്‍സ് നേടിയാണ് പുറത്തായത്.

ഈ സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ നിന്ന് 8 റണ്‍സ് ശരാശരിയില്‍ 40 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. അതുകൊണ്ടുതന്നെ സിഎസ്‌കെയ്‌ക്കെതിരായ ബാറ്റിങ് പന്തിന് ആശ്വാസമായി. മെഗാ ലേലത്തില്‍ എല്‍എസ്ജി നല്‍കിയ 27 കോടി രൂപ പന്തിന് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇത് മറികടക്കാന്‍ താരത്തിന് സാധിച്ചു.

സീസണിലെ ആദ്യ അര്‍ദ്ധസെഞ്ച്വറി നേടിയിട്ടും പന്തിന്റെ സ്‌ട്രൈക്ക് റേറ്റ് കുറവായത് ആരാധകരുടെ രോഷത്തിന് കാരണമായി. സോഷ്യല്‍ മീഡിയയില്‍ പലരും മന്ദഗതിയിലുള്ള ബാറ്റിംഗിനെ വിമര്‍ശിച്ചു. 49 പന്തുകള്‍ നേരിട്ടാണ് പന്ത് 63 റണ്‍സ് നേടിയത്.

പതിനേഴാം ഓവറില്‍ പന്ത് 38 റണ്‍സുമായി ബാറ്റ് ചെയ്യുകയായിരുന്നു, സിഎസ്‌കെ ഇടംകൈയ്യന്‍ റിസ്റ്റ് സ്പിന്നര്‍ നൂര്‍ അഹമ്മദ് തുടര്‍ച്ചയായി ആറ് ഡോട്ടുകള്‍ പന്തിനെതിരെ എറിഞ്ഞു. തല്‍ഫലമായി, എല്‍എസ്ജിക്ക് 18-ാം ഓവറിന്റെ അവസാനം 140 റണ്‍സ് കടക്കാന്‍ കഴിഞ്ഞില്ല.

ഒരുവസരത്തില്‍ 38 പന്തില്‍ 38 റണ്‍സായിരുന്നു പന്തിനെന്ന് ഒരു ആരാധകന്‍ ചൂണ്ടിക്കാട്ടി. പന്തിന്റെ ഇന്നിങ്‌സാണ് ടീമിനെ തോല്‍പ്പിച്ചതെന്ന് പറയുന്നവരുമുണ്ട്. കെ എല്‍ രാഹുല്‍ ആയിരുന്നു ഈ ഇന്നിംഗ്‌സ് കളിച്ചിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന പ്രതിഷേധം ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ടി20 ഇന്നിംഗ്‌സുകളില്‍ ഒന്നാണിതെന്ന് അറിഞ്ഞിട്ടും ഋഷഭ് പന്തിന്റെ പിആര്‍ എങ്ങനെയെങ്കിലും അദ്ദേഹത്തെ രക്ഷിക്കുമെന്ന് ആരാധകര്‍ പറയുന്നു.

പന്തിന്റെ ഇന്നിംഗ്സില്‍ 21 ഡോട്ട് ബോളുകള്‍ ഉള്‍പ്പെടുന്നു. ഈ സീസണില്‍ കുറഞ്ഞത് 50 പന്തുകളെങ്കിലും നേരിട്ടവരില്‍ പന്തിന്റെ ഡോട്ട്-ബോള്‍ ശതമാനം 48.48 ആണ്, ഏറ്റവും മോശം.

 

Tags