തുടര്‍ഭരണം സിപിഎം നേതാക്കളെ ജീര്‍ണിപ്പിക്കുന്നു, പണക്കൊതിയും അധികാരമോഹവും, കോണ്‍ഗ്രസിനെപ്പോലെ തെരുവില്‍ത്തല്ലുന്നത് നാണക്കേടെന്ന് അണികള്‍, അവസരം മുതലെടുത്ത് ബിജെപി

CPM Kerala
CPM Kerala

സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പലവട്ടം ചൂണ്ടിക്കാട്ടിയതുപോലെ നേതാക്കള്‍ക്കിടയില്‍ പണക്കൊതിയും അധികാരമോഹവും വര്‍ദ്ധിച്ചുരുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.

തിരുവനന്തപുരം: കൃത്യമായ ഇടവേളകളില്‍ സമ്മേളനങ്ങള്‍ നടത്തി എണ്ണയിട്ടയന്ത്രം പോലെ സംഘടനാ സംവിധാനം ചലിപ്പിക്കുന്ന പാര്‍ട്ടിയായിരുന്നു സിപിഎം. ആ സിപിഎമ്മിന് ഇപ്പോള്‍ എന്തുപറ്റിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം. ഇക്കുറി ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ചത് മുതല്‍ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും തമ്മില്‍ത്തല്ലും വിഭാഗീയതയും മറനീക്കി പുറത്തുവന്നു. പാര്‍ട്ടി എത്തിനില്‍ക്കുന്ന ജീര്‍ണത അടിവരയിടുന്നതാണ് നേതാക്കള്‍ക്കിടയിലെ പരസ്യമായ പോര്‍വിളി.

സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പലവട്ടം ചൂണ്ടിക്കാട്ടിയതുപോലെ നേതാക്കള്‍ക്കിടയില്‍ പണക്കൊതിയും അധികാരമോഹവും വര്‍ദ്ധിച്ചുരുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. തുടര്‍ഭരണം നേതാക്കളില്‍ പണക്കൊതിയുണ്ടാക്കി. എല്ലാറ്റിനും മുകളില്‍ പാര്‍ട്ടിയാണെന്ന ചിന്താഗതി മാറ്റിവെച്ച് തനിക്ക് എന്തുകിട്ടുമെന്ന ചിന്തയാണ് ഇപ്പോള്‍ പല നേതാക്കളേയും നയിക്കുന്നത്.

ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ തുടങ്ങിയ അസ്വാരസ്യം ഏരിയാ സമ്മേളനത്തിലേക്ക് എത്തിനില്‍ക്കുമ്പോള്‍ പരസ്യമായ കൈയ്യാങ്കളിയും വെല്ലുവിളുയുമായി സിപിഎമ്മിലെ വിഭാഗീയത മാറി. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുകളില്‍ മാത്രം കണ്ടിരുന്ന പരസ്യമായ കൈയ്യേറ്റമാണ് കഴിഞ്ഞ ചില ദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇരുവിഭാഗം നേതാക്കള്‍ സമ്മേളന സ്ഥലത്ത് സംഘടിക്കുകയും തമ്മില്‍ത്തല്ല് നടത്തുകയും ചെയ്യുന്ന രീതിയിലേക്ക് സിപിഎം മാറിക്കഴിഞ്ഞു.

ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ പാര്‍ട്ടിക്കുള്ളിലെ അനൈക്യം ഇല്ലാതാക്കാനുള്ള ഓട്ടത്തിലാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ട്രബിള്‍ഷൂട്ടര്‍ എന്നറിയപ്പെടുന്ന സംസ്ഥാന സെക്രട്ടറിയുടെ ഇടപെടല്‍ എത്രമാത്രം ഫലംചെയ്യുമെന്നത് കണ്ടറിയേണ്ടതാണ്.

സംസ്ഥാന സമ്മേളനത്തിന് വേദിയാവുന്ന കൊല്ലം ജില്ലയിലാണ് ഏറ്റവും വലിയ വിഭാഗീയത നേരിടുന്നത്. നേതാക്കള്‍ പരസ്യമായി തമ്മിലടിച്ചതിനെതുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ ഏരിയാ കമ്മിറ്റി തന്നെ പിരിച്ചുവിടേണ്ടിവന്നു. പാലക്കാട്ടും പത്തനംതിട്ടയിലും തിരുവനന്തപുരത്തുമെല്ലാം നേതൃത്വത്തിനെതിരേ ഒരുവിഭാഗം കലാപക്കൊടിയുയര്‍ത്തി.

തുരുവനന്തപുരം മംഗലപുരത്ത് ജില്ലാ സെക്രട്ടറി വി ജോയിയുമായി ഉടക്കി ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയി. ഇയാള്‍ പാര്‍ട്ടി പുറത്താക്കിയതിന് പിന്നാലെ ബിജെപിയിലേക്ക് ചേക്കാറാനും മടികാണിച്ചില്ല.

40 വര്‍ഷത്തിലേറെക്കാലമായി സിപിഎം അംഗവും, നേതാവുമായ മധു മുല്ലശ്ശേരി പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകുമ്പോള്‍ പറയുന്നത് ഞാന്‍ വലിയ നായര്‍ തറവാട്ടിലെ അംഗമാണെന്നാണ്. കമ്യൂണിസ്റ്റ് ചിന്താഗതിയോ പാര്‍ട്ടി അച്ചടക്കമോ ലവലേശം മനസിലാക്കാതെയാണ് ഇത്രയും കാലം ഇയാള്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതെന്ന അറിവ് ഞെട്ടിക്കുന്നതാണെന്നാണ് സോഷ്യല്‍മീഡിയയുടെ പ്രതികരണം.

ആലപ്പുഴയില്‍ ജില്ലാപഞ്ചായത്തംഗവും സിപിഎം ഏരിയാ കമ്മിറ്റിയംഗവുമായ ബിപിന്‍ സി ബാബു കഴിഞ്ഞദിവസമാണ് ബിജെപിയിലേക്ക് പോയത്. സിപിഎം സമ്മേളനങ്ങളില്‍ അതൃപ്തി പ്രകടിപ്പിക്കുന്നവരെയെല്ലാം ബിജെപി നേതാക്കള്‍ ബന്ധപ്പെടുകയും പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്യുകയാണ്.

പാര്‍ട്ടിയില്‍ വിഭാഗീയതയില്ലെന്നും പ്രാദേശിക പ്രശ്‌നങ്ങളാണെന്നാണ് എംവി ഗോവിന്ദന്റെ നിലപാട്. എന്നാല്‍, വരാനിരിക്കുന്ന തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുക്കം നടക്കാനിരിക്കെ ഈ രീതിയില്‍ ഭിന്നിപ്പുള്ളത് സിപിഎമ്മിന് തിരിച്ചടിയായേക്കും.

അച്ചടക്ക നടപടി ദുര്‍ബലമാകുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തെരുവിലേക്കെത്താന്‍ ഇടയാക്കുന്നതെന്ന വിലയിരുത്തലുകളുണ്ട്. അതേസമയം, കടുത്ത അച്ചടക്ക നടപടി ബിജെപി ഉള്‍പ്പെടെയുള്ളവര്‍ക്ക് കടന്നുകയറ്റത്തിന് ഇടയാക്കുമെന്ന് സിപിഎം കരുതുന്നു. പദവികളുടെയും സ്ഥാനങ്ങളുടെയും അധികാരത്തിന്റെയും പേരില്‍ നേതാക്കള്‍ തര്‍ക്കിക്കുമ്പോള്‍ ഇവ എങ്ങനെ കൈകാര്യം ചെയ്യുമെന്നതായിരിക്കും സംസ്ഥാന നേതൃത്വത്തിന് മുന്നിലെ പ്രധാന വെല്ലുവിളി.


mv govindan

Tags