ഇന്തോനേഷ്യയില്‍ പോലും അതിവേഗ ട്രെയിന്‍, നിര്‍മിച്ചത് ചൈന, നമുക്കിവിടെ വന്ദേഭാരത് മതിയോ?


ന്യൂഡല്‍ഹി: ലോകത്ത് അതിവേഗ ട്രെയിനുകളുടെ രാജ്യങ്ങളിലൊന്നായി ഇന്തോനേഷ്യയും. കഴിഞ്ഞദിവസം രാജ്യ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ഹലിം റെയില്‍വേ സ്റ്റേഷനില്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയും പ്രഥമ വനിത ഐറിയാനയും ഒപ്പം കാബിനറ്റ് മന്ത്രിമാരും പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് നടന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ കൂടിയാണിത്.
7.3 ബില്യണ്‍ ഡോളറിന്റെ പദ്ധതി നടപ്പാക്കിയത് ചൈനയാണ്. ചൈന സാമ്പത്തികമായും സാങ്കേതികമായും പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഇന്തോനേഷ്യയ്‌ക്കൊപ്പം നിന്നു. ജപ്പാന്‍ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ചൈനയാണ് നിര്‍മാണക്കരാര്‍ സ്വന്തമാക്കിയത്.
മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയുള്ള ദി ഹൂഷ് എന്ന് പേരിട്ട ട്രെയിന്‍ സര്‍വീസ് ഇന്തോനേഷ്യയിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങളായ ഗ്രേറ്റര്‍ ജക്കാര്‍ത്ത ഗ്രേറ്റര്‍ ബന്ദുങ് എന്നിവയെ ബന്ധിപ്പിക്കുന്നു. നേരത്തെ ഈ നഗരങ്ങള്‍ക്കിടയിലെ യാത്രയ്ക്ക് 3 മണിക്കൂര്‍ വേണ്ടിവന്നിരുന്നെങ്കില്‍ ഇനി അത് 30 മിനിറ്റ് മാത്രമായി ചുരുങ്ങും. 601 യാത്രക്കാര്‍ക്ക് ഒരേസമയം യാത്രചെയ്യാം.

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി 2015 ലാണ് ട്രെയിന്‍ കരാര്‍ ഒപ്പുവെച്ചത്. ആ വര്‍ഷം അവസാനം നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. 2019 ല്‍ പൂര്‍ത്തിയാകുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നുവെങ്കിലും കോവിഡ് 19 പാന്‍ഡെമിക്കിന്റെയും ഭൂമി ഏറ്റെടുക്കാനുള്ള കാലതാമസത്തിന്റേയും ഫലമായാണ് പദ്ധതി നീണ്ടുപോയത്.
അതിവേഗ തീവണ്ടി വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ നേരിട്ട് കാര്‍ബണ്‍ പുറന്തള്ളുന്നില്ല. ഇന്തോനേഷ്യയിലെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമായാണ് ഇതിന്റെ നിര്‍മാണം. ട്രെയിനുകളില്‍ ഭൂകമ്പം, വെള്ളപ്പൊക്കം, മറ്റ് അടിയന്തര സാഹചര്യങ്ങള്‍ എന്നിവയോട് പ്രതികരിക്കാന്‍ കഴിയുന്ന സുരക്ഷാ സംവിധാനമുണ്ട്.
കിഴക്കന്‍ ജാവ പ്രവിശ്യയുടെ പ്രധാന തുറമുഖവും തലസ്ഥാനവുമായ സുരബായയിലേക്ക് അതിവേഗ ലൈന്‍ നീട്ടാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രമായ ബോറോബുദൂരിലേക്കുള്ള കവാടമായ സെമരംഗ് തുടങ്ങിയ മറ്റ് പ്രധാന നഗരങ്ങളിലും ട്രെയിനിന് സ്റ്റോപ്പുകള്‍ ഉണ്ടാകും.
ലോകത്തിലെ പതിനാലാമത്തെ വലിയ രാജ്യവും തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയുമായ ഇന്തോനേഷ്യയുടെ അടുത്ത നിക്ഷേപ പങ്കാളികളാണ് ചൈന. ഇന്തോനേഷ്യയിലെ റിയാവു ദ്വീപ് ദ്വീപസമൂഹത്തിലെ റെംപാങ് ദ്വീപില്‍ ഒരു ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഗ്ലാസ് ഫാക്ടറി നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ഉള്‍പ്പെടെ ഒട്ടേറെ പദ്ധതികള്‍ക്ക് ഇരു രാജ്യങ്ങളും അടുത്തിടെ കരാറിലെത്തിയിട്ടുണ്ട്.
ഇന്തോനേഷ്യപോലും ബുള്ളറ്റ് ട്രെയിനില്‍ കുതിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഇന്ത്യ പതിറ്റാണ്ടുകള്‍ പിന്നിലാണ്. ചൈനയും ജപ്പാനും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ അതിവേഗ ട്രെയിനുകളിലൂടെ യാത്രാ സൗകര്യം എളുപ്പമാക്കി ടൂറിസ്റ്റുകളെ ആകര്‍ഷക്കുമ്പോള്‍ ഇന്ത്യയിലെ മുംബൈ അഹമ്മദാബാദ് ഹൈ സ്പീഡ് പദ്ധതി എന്ന് തീരുമെന്ന് വ്യക്തമല്ല. കേരളത്തില്‍ അതിവേഗ ട്രെയിനിനായി സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. പദ്ധതിക്കെതിരെ പ്രതിപക്ഷം വ്യാപകമായ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ ശരാശരി 100 കി.മീ. വേഗതിയിലും താഴെ ഓടുന്ന വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തില്‍ മതിയെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്.