അയല്‍ രാജ്യങ്ങളുമായെല്ലാം ഉടക്കി മോദി സര്‍ക്കാര്‍, പാകിസ്ഥാനെതിരായ യുദ്ധത്തില്‍ ഇന്ത്യയെ സഹായിക്കില്ല, ആരാണ് സഹായത്തിനെത്തുക?

India vs Pakistan
India vs Pakistan

അയല്‍ രാജ്യങ്ങള്‍ സഹായത്തിനെത്തിയില്ലെങ്കിലും യുഎസ്, ഇസ്രായേല്‍, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും.

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. യുദ്ധത്തിന് അടുത്തെത്തി നില്‍ക്കുന്ന സംഘര്‍ഷം അയവുവരുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ ഇടപെടലുകളുണ്ട്.

തീവ്രവാദി ആക്രമണം ഏതു രീതിയിലും അമര്‍ച്ച ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പാകിസ്ഥാനിലെ ഭീകരവാദകളുടെ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണമുണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇത് പാകിസ്ഥാനെ തിരിച്ചടിക്കാന്‍ പ്രേരിപ്പിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തില്‍ കലാശിക്കും.

2020-ലെ ലഡാക്ക് സംഘര്‍ഷത്തിന് ശേഷം ഇന്ത്യ ചൈന ബന്ധം താറുമാറായി. പാകിസ്ഥാനുമായുള്ള ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക, സൈനിക ബന്ധങ്ങള്‍ ഇസ്ലാമാബാദിനെ ശക്തിപ്പെടുത്തിയേക്കാം. പാകിസ്ഥാനും ചൈനയും ഒരേസമയം യുദ്ധം ചെയ്യുന്ന ഒരു ഇരട്ട-മുന്നണി യുദ്ധം ഇന്ത്യയുടെ സൈനിക നേതൃത്വത്തിന് ഒരു പ്രധാന ആശങ്കയാണ്.

അടുത്തിടെയുണ്ടായ ഇന്ത്യ-വിരുദ്ധ വികാരം, ആഭ്യന്തര രാഷ്ട്രീയ മാറ്റങ്ങള്‍, ഇന്ത്യയുടെ ഇടപെടലിനെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ എന്നിവയാണ് ബംഗ്ലാദേശുമായുള്ള ബന്ധം ഉലയാന്‍ കാരണമായത്. ബംഗ്ലാദേശിന്റെ അസ്ഥിരത ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയുടെ സുരക്ഷയെ പരിമിതപ്പെടുത്തിയേക്കാം, എങ്കിലും അവര്‍ പാകിസ്ഥാനെ നേരിട്ട് സഹായിക്കാന്‍ സാധ്യതയില്ല.

നേപ്പാള്‍, ശ്രീലങ്ക, മാലദ്വീപ് എന്നിവരുമായി സാമ്പത്തിക നയങ്ങള്‍, ചൈനയുമായുള്ള ബന്ധം എന്നിവയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ രാജ്യങ്ങള്‍ സൈനികമായി ഇടപെടാന്‍ സാധ്യതയില്ലെങ്കിലും ഇന്ത്യയെ നയതന്ത്രപരമോ ലോജിസ്റ്റിക്‌സ് വഴിയോ പിന്തുണയ്ക്കാതിരിക്കാം. മേഖലയിലെ ഒറ്റപ്പെടല്‍ ഇന്ത്യയുടെ തന്ത്രങ്ങളെ പരിമിതപ്പെടുത്തിയേക്കും.

1971-ലെ യുദ്ധത്തില്‍ ലഭിച്ച സോവിയറ്റ് പിന്തുണ ഇക്കുറി ഇന്ത്യയ്ക്ക് ലഭിച്ചേക്കില്ല. അടുത്ത സുഹൃത്തായി യുഎസ് മാറിയതോടെ റഷ്യ നിഷ്പക്ഷ നിലപാട് സ്വീകരിക്കാനാണ് സാധ്യത. യുദ്ധം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ തടസ്സപ്പെടുത്തും. പാകിസ്ഥാന്‍ വ്യോമപാതകളും വ്യാപാര മാര്‍ഗങ്ങളും അടച്ചത്, ഇന്ത്യ സിന്ധു ജല ഉടമ്പടി റദ്ദാക്കിയത് എന്നിവ സാമ്പത്തിക പ്രത്യാഘാതങ്ങളെ വര്‍ദ്ധിപ്പിക്കുകയും, ദീര്‍ഘകാല യുദ്ധം തുടരാനുള്ള ഇന്ത്യയുടെ കഴിവിനെ ബാധിക്കുകയും ചെയ്യും.

പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയുടെ സൈന്യം പാകിസ്ഥാനെക്കാള്‍ ഏറെ ശക്തമാണ്. ഇത് പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്നു. വ്യോമ മേധാവിത്വം, ഉപഗ്രഹ ഇന്റലിജന്‍സ്, ഡ്രോണ്‍ യുദ്ധം എന്നിവയില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം ഉണ്ട്. ചൈനയെ ചെറുക്കാനുള്ള സൈനിക ആധുനികവല്‍ക്കരണവും ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുന്നതാണ്.

നയതന്ത്ര തലത്തിലെ പരാജയമാണ് അയല്‍രാജ്യങ്ങളിലേക്ക് ചൈനയുടെ കടന്നുകയറ്റത്തിന് ഇടയാക്കിയത്. യുദ്ധം പോലുള്ള സാഹചര്യങ്ങളിലായിരിക്കും ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുക. അതേസമയം, അയല്‍ രാജ്യങ്ങള്‍ സഹായത്തിനെത്തിയില്ലെങ്കിലും യുഎസ്, ഇസ്രായേല്‍, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ സൈനിക ശക്തികളുടെ പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും.

Tags