പത്ത് വര്‍ഷത്തിനിടെ ഇന്ത്യയുടെ കരുത്തറിയിച്ച മൂന്നാമത്തെ തിരിച്ചടി; നിയന്ത്രണരേഖ മറികടന്ന് നടത്തിയ 2016ലെ സർജിക്കൽ സ്ട്രൈക്ക്, പുൽവാമയ്ക്ക് മറുപടി ബാലാകോട്ട്, ഇപ്പോഴിതാ ഓപ്പറേഷൻ സിന്ദൂർ


ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകവെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പാകിസ്താന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ 'ഓപ്പറേഷൻ സിന്ദൂരി'ലൂടെയാണ് ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്. ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.
സൈനിക നീക്കം ബുധനാഴ്ച പുലര്‍ച്ചെ 1.44നാണ് നടത്തിയത്. . കണക്കുകള്‍ തീര്‍ക്കപ്പെടാതെ പോവില്ലെന്ന ഇന്ത്യയുടെ ശക്തമായ നിലപാട് കൂടിയാണ് സൈനിക നടപടിയിലൂടെ വ്യക്തമാവുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയുടെ കരുത്തറിയിച്ച മൂന്നാമത്തെ തിരിച്ചടിയാണിത്. 2016ല്‍ നടന്ന ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റേയും 2019ല്‍ നടന്ന ബാലാക്കോട്ട് വ്യോമാക്രമണത്തിന്റേയും അതേ വീര്യത്തോടെയാണ് പഹല്‍ഗാം ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയിരിക്കുന്നത്.

2016 സെപ്തംബര്‍ 29നാണ് ഉറി ആക്രമണത്തിന് സൈന്യം മറുപടി നല്‍കിയത്. സെപ്തംബര്‍ 18ന് ജമ്മു കശ്മീരിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിരുന്നു ഇത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നാണ് ഇതിനെ സൈന്യം വിശേഷിപ്പിച്ചത്. നിയന്ത്രണരേഖ മറികടന്ന് പാക് അധീന കശ്മീരില്‍ കടന്നായിരുന്നു ഇന്ത്യ തിരിച്ചടി നല്‍കിയത്.
സെപ്റ്റംബര്‍ 18-ന് പുലര്‍ച്ചെ വടക്കന്‍ കശ്മീരിലെ ഉറി സൈനികക്യാമ്പില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് പരിക്കേറ്റു. പാകിസ്താനും ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായിരുന്നു ആക്രമണത്തിനു പിന്നില്‍. ആക്രമണം നടത്തിയ നാലു ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഉറി നഗരത്തില്‍ സൈന്യത്തിന്റെ 12-ബ്രിഗേഡ് ആസ്ഥാനത്തിന് മീറ്ററുകള്‍ അകലെയുള്ള ഭരണകാര്യ ക്യാമ്പിനു നേരെയായിരുന്നു ആക്രമണം. ക്യാമ്പില്‍ വിശ്രമിക്കുകയായിരുന്ന ജവാന്മാരുടെ കൂടാരങ്ങള്‍ക്കെതിരെ ഭീകരര്‍ ഗ്രനേഡുകള്‍ എറിയുകയായിരുന്നു.
ആക്രമണം നടന്ന് കൃത്യം പത്ത് ദിവസത്തിനുശേഷം ഇന്ത്യ തിരിച്ചടിച്ചു. പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങളില്‍ നിയന്ത്രണരേഖ മറികടന്നാണ് സൈന്യം മിന്നലാക്രമണം നടത്തിയത്. സെപ്തംബര്‍ 29ന് അര്‍ധരാത്രിയോടെ നടത്തിയ ആക്രമണത്തില്‍ 38 ഭീകരരേയും രണ്ട് ജവാന്മാരേയുമാണ് സൈന്യം വധിച്ചത്.
ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാനായി സ്ഥാപിച്ച ഭീകരരുടെ ക്യാമ്പുകള്‍ സൈന്യം തകര്‍ക്കുകയായിരുന്നു. കരസേനയുടെ വടക്കന്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ രാത്രി പന്ത്രണ്ടരയോടെയാണ് അപ്രതീക്ഷിത ആക്രമണം തുടങ്ങിയത്. ഭിംബേര്‍, ഹോട്ട്‌സ്പ്രിങ്, കേല്‍, ലിപ തുടങ്ങിയ ഏഴ് കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. പുലര്‍ച്ചെ 4.30ന് സൈനിക നടപടികള്‍ അവസാനിപ്പിച്ച് സൈന്യം മടങ്ങുകയും ചെയ്തു. നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിക്കുന്ന ആദ്യസംഭവമായിരുന്നു ഇത്.
2019 ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണുണ്ടായത്. അവന്തിപുരക്കടുത്തുള്ള ലെത്തപ്പോരയില്‍ വച്ച് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു മഹീന്ദ്ര സ്‌കോര്‍പിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് അക്രമി ഇടിച്ചു കയറ്റുകയായിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാര്‍ തത്ക്ഷണം കൊല്ലപ്പെട്ടു. അവധി കഴിഞ്ഞ് ഉദ്യോഗത്തില്‍ തിരികെ പ്രവേശിക്കാന്‍ എത്തിയവരായിരുന്നു കൊല്ലപ്പെട്ടവരില്‍ ഏറേയും. പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മനുഷ്യബോംബായിരുന്ന ആദില്‍ അഹമ്മദ് ദര്‍ എന്ന തീവ്രവാദിയുടെ വീഡിയോയും അവര്‍ പുറത്തു വിട്ടിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയായിരുന്നു ബാലാകോട്ട് വ്യോമാക്രമണം. ഫെബ്രുവരി 26നായിരുന്നു ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പുലര്‍ച്ചെ മൂന്നേമുക്കാല്‍ മുതല്‍ 21 മിനിട്ട് നീണ്ടുനില്‍ക്കുന്നതായിരുന്നു ആക്രമണം. പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രമായിരുന്നു ബാലാകോട്ടിലേത്.
ഇന്ത്യന്‍ വ്യോമസേനയുടെ പന്ത്രണ്ട് മിറാഷ് 2000 പോര്‍വിമാനങ്ങള്‍ കശ്മീരിലെ നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തി. അന്ന് റിപ്പോട്ട് ചെയ്തനുസരിച്ച് പന്ത്രണ്ട് മിറാഷ് 2000 വിഭാഗത്തില്‍പ്പെട്ട പോര്‍ വിമാനങ്ങളില്‍നിന്നായി ഏകദേശം 1000 കിലോ ബോംബുകള്‍ പാക് അധീനതയിലുള്ള നിയന്ത്രണരേഖയിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് മേല്‍ പെയ്തു.
ഏകദേശം 21 മിനിട്ട് സമയം നീണ്ടു നിന്ന ആക്രമണത്തില്‍ 350 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.ബാലാകോട്ട് വ്യോമാക്രമണം നടന്ന് കൃത്യം ആറ് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് പഹല്‍ഗാം ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യയുടെ പ്രത്യാക്രമണം.
ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു.