ലോകകപ്പ് കാണാന്‍ കാണികളില്ല, പക്ഷിക്കാഷ്ടം നിറഞ്ഞ ഈ സീറ്റുകളില്‍ ആരാണ് ഇരിക്കുക, നാണംകെട്ട് ജെയ് ഷാ

jay shah
jay shah

അഹമ്മാദാബ്: ലോകത്തിലെ ഏറ്റവും സമ്പന്നരായ കായിക സംഘടനകളിലെ മുന്‍നിരക്കാരാണ് ബിസിസിഐ. ഓരോ വര്‍ഷവും സഹസ്രകോടികള്‍ ക്രിക്കറ്റിലൂടെ ലാഭമുണ്ടാക്കുന്ന ബിസിസിഐയ്ക്ക് പക്ഷെ ഒരു ലോകകപ്പ് പോലും ഭംഗിയായി നടത്താന്‍ കഴിയില്ലെന്ന ആരോപണം ഉയരുകയാണ്.

2023ലെ ഐസിസി ഏകദിന ലോകകപ്പിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തുടക്കമായപ്പോള്‍ ആരാധകര്‍ കളികാണാനെത്താത്തത് ബിസിസിഐയേയും സെക്രട്ടറി ജെയ് ഷായേയും നാണംകെടുത്തി. സ്വന്തം നാട്ടില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തിനുപോലും ജയ് ഷായ്ക്ക് ആളെ എത്തിക്കാനായില്ലെന്നത് നാണക്കേടിന്റെ ആഴംകൂട്ടുന്നു.
 
ഇന്നേവരെ നടന്ന ലോകകപ്പ് ഉദ്ഘാടന മത്സരങ്ങളിലെ കാണികളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ഏറ്റവും മോശം തുടക്കമാണ് ഇത്തവണ ലഭിച്ചതെന്ന് വിദേശ കളി വിദഗ്ധര്‍ പോലും ചൂണ്ടിക്കാട്ടുന്നു. ഏതു മത്സരമായാലും ഇന്ത്യയിലെ സ്‌റ്റേഡിയം നിറയ്ക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന ബിസിസിഐയുടെ അമിത ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയാണിത്.

2015, 2019 ലോകകപ്പ് ഉദ്ഘാടന മത്സരങ്ങളില്‍ ഒരു ലക്ഷത്തോളം ആരാധകരാണ് കാണാനെത്തിയത്. എന്നാല്‍, അഹമ്മദാബാദില്‍ നടന്ന ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് ഉദ്ഘാടന മത്സരത്തിന് ഇതിന്റെ നാലിലൊന്നുപോലും ആരാധകരെത്തിയില്ല. ക്രിക്കറ്റിനോട് ഇത്രയും ഭ്രാന്തമായ ആരാധനയുള്ള ഒരു രാജ്യത്ത് ഈ രീതിയില്‍ കാണികള്‍ കൈയ്യൊഴിഞ്ഞത് ബിസിസിഐയുടെ സംഘാടനത്തിലെ പിഴവ് എടുത്തുകാട്ടുന്നു.

ഉദ്ഘാടന മത്സരത്തിന് ആളുകളെത്താതിരുന്നതിന് പല കാരണങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. ആദ്യ മത്സരത്തില്‍ ഇന്ത്യ കളിക്കാത്തതും അവധിദിനം അല്ലാത്തതും കടുത്ത ചൂടുമെല്ലാം കാരണമായി പറയുന്നു. എന്നാല്‍, സംഘാടനത്തിലെ പിഴവാണ് ഇതിന് കാരണമെന്ന് വ്യക്തം. ബിസിസിഐ സെക്രട്ടറിയായി ചുമതലയേറ്റശേഷം ഏകാധിപത്യത്തോടെ കാര്യങ്ങള്‍ നീക്കുന്ന ജെയ് ഷായ്ക്കാണ് ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വമെന്നാണ് ആരാധകര്‍ പറയുന്നത്.

ലോകകപ്പ് ഒരുക്കത്തിന് വര്‍ഷങ്ങള്‍ ലഭിച്ചെങ്കിലും മത്സരം തുടങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പോലും സ്‌റ്റേഡിയം വൃത്തിയാക്കിയിട്ടില്ല. ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ചില ഇരിപ്പിടങ്ങളുടെ കാഴ്ച ഞെട്ടിക്കുന്നതാണ്. പക്ഷിക്കാഷ്ടവും ചപ്പുചവറുകളും നിറഞ്ഞിരിക്കുകയാണ് ഈ സ്റ്റേഡിയത്തില്‍. 3 നിര്‍ണായക ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഈ സ്റ്റേഡിയത്തിലേക്ക് ആളുകള്‍ എങ്ങിനെയെത്തുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഉപ്പല്‍ സ്റ്റേഡിയത്തിലെ സീറ്റുകളുടെ ദയനീയാവസ്ഥ ബിസിസിഐക്ക് വലിയ തലവേദനയുണ്ടാക്കും. സ്റ്റേഡിയത്തിലെ മോശം ഇരിപ്പിടങ്ങളുടെ അവസ്ഥയ്ക്ക് ജയ് ഷായെ കുറ്റപ്പെടുത്തുന്ന ആരാധകരുടെ രോഷം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു.

Tags