മലിനീകരണം ഒട്ടുമില്ല, പ്ലാറ്റ്‌ഫോം ടിക്കറ്റിനേക്കാള്‍ കുറഞ്ഞ തുകയ്ക്ക് യാത്ര ചെയ്യാം, ഇന്ധന ചെലവ് ഉയര്‍ന്നത്, ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ തീവണ്ടിയുടെ പ്രത്യേകതകള്‍ അറിയാം

Hydrogen Train

ഒറ്റ തവണ നിറച്ചാല്‍ ഏകദേശം 250 മുതല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. ദിവസവും 356 കിലോമീറ്റര്‍ ദൂരം ട്രെയിന്‍ സഞ്ചരിക്കും. സാധാരണ വേഗത മണിക്കൂറില്‍ 75 കിലോമീറ്റര്‍.

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ഒരു മഹത്തായ നാഴികക്കല്ലായി മാറിയിരിക്കുകയാണ് 2026 ജൂലൈ 17-ന് ഹരിയാനയിലെ ജിന്ദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്ത ഹൈഡ്രജന്‍ തീവണ്ടി. 5 രൂപ മുതല്‍ 25 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.

ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കുന്ന ഈ യാത്രാവണ്ടി ജിന്ദ്-സോനിപത് പാതയിലാണ് ഓടുന്നത്. ലോകത്തിലെ ഏറ്റവും നീളമേറിയതും ഏറ്റവും ശക്തവുമായ ഹൈഡ്രജന്‍ യാത്രാവണ്ടി എന്ന ഖ്യാതി ഇതിനുണ്ട്.

യാത്രാവണ്ടിയുടെ പ്രധാന സവിശേഷതകള്‍

രൂപകല്‍പ്പനയും നിര്‍മാണവും ചെന്നൈയിലെ കോച്ച് നിര്‍മാണശാലയിലാണ്. രണ്ട് ഡ്രൈവിങ് യൂണിറ്റുകള്‍, ഓരോന്നും 1200 കിലോവാട്ട് പവര്‍ ഉത്പാദിപ്പിക്കുന്നു. മൊത്തം 2400 കിലോവാട്ട്. ഹൈഡ്രജന്‍ ഇന്ധന സെല്‍ സാങ്കേതികവിദ്യയും ബാറ്ററി സംവിധാനവും സംയോജിപ്പിച്ചിരിക്കുന്നു.

ഒറ്റ തവണ നിറച്ചാല്‍ ഏകദേശം 250 മുതല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. ദിവസവും 356 കിലോമീറ്റര്‍ ദൂരം ട്രെയിന്‍ സഞ്ചരിക്കും. സാധാരണ വേഗത മണിക്കൂറില്‍ 75 കിലോമീറ്റര്‍.

ആകെ 682 ഇരിപ്പിടങ്ങള്‍, മൊത്തം ഏകദേശം 2600 യാത്രക്കാര്‍ക്ക് സൗകര്യം. ജിന്ദ് മുതല്‍ സോനിപത് വരെ 89 കിലോമീറ്റര്‍ ദൂരത്ത് 12 ഇടനില സ്റ്റേഷനുകളുണ്ടാകും. 

ജിന്ദില്‍ ഹൈഡ്രജന്‍ ഉത്പാദനം, സംഭരണം, നിറയ്ക്കല്‍ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. മൊത്തം ചെലവ് ഏകദേശം 112 മുതല്‍ 136 കോടി രൂപ വരെയാണ്.

യാത്രാവണ്ടിയിലെ ടാങ്കുകളില്‍ ഉയര്‍ന്ന മര്‍ദ്ദത്തില്‍ സൂക്ഷിക്കുന്ന ഹൈഡ്രജനും ബാഹ്യ വായുവിലെ ഓക്‌സിജനും പ്രത്യേക സെല്ലില്‍ സംയോജിപ്പിക്കുമ്പോള്‍ വൈദ്യുതി ഉണ്ടാകുന്നു. ഈ പ്രക്രിയയില്‍ ഉപോല്‍പ്പന്നമായി ലഭിക്കുന്നത് നീരാവി മാത്രമാണ്. ഡീസല്‍ യാത്രാവണ്ടികളെ അപേക്ഷിച്ച് മലിനീകരണം പൂജ്യം.

പരിസ്ഥിതി സംരക്ഷണം: ഡീസല്‍ യാത്രാവണ്ടികളുടെ കാര്‍ബണ്‍ ബഹിര്‍ഗമനവും മറ്റ് മലിനീകരണവും പൂര്‍ണമായി ഒഴിവാക്കുന്നു. വൈദ്യുതീകരണം ബുദ്ധിമുട്ടുള്ള പൈതൃക പാതകളിലും മലനിരകളിലും നേട്ടമാകും.

സ്വയംപര്യാപ്തത: പൂര്‍ണമായും രാജ്യത്ത് തയ്യാറാക്കിയ സാങ്കേതികവിദ്യ. റെയില്‍വേയുടെ ഹരിത ഗതാഗത ലക്ഷ്യങ്ങള്‍ക്ക് ഊര്‍ജം പകരുന്നു. 35 ഹൈഡ്രജന്‍ യാത്രാവണ്ടികള്‍ക്കായി 2800 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഡീസല്‍ ഇറക്കുമതി കുറയ്ക്കുന്നു. പുനരുപയോഗ ഊര്‍ജത്തില്‍ നിന്ന് ഹൈഡ്രജന്‍ ഉത്പാദിപ്പിച്ചാല്‍ യഥാര്‍ത്ഥ പരിസ്ഥിതി സൗഹൃദമാകും. ശബ്ദം കുറവ്, മൃദുവായ പ്രവര്‍ത്തനം തുടങ്ങിയ പ്രത്യേകതകളുമുണ്ട്.

ഹൈഡ്രജന്‍ ഉത്പാദനം ഡീസലിനെക്കാള്‍ ചെലവേറിയതാണെന്നാണ് പ്രധാന പോരായ്മ. കൂടാതെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ മൂലധനവും ആവശ്യമാണ്. ഹൈഡ്രജന്‍ അത്യന്തം ജ്വലനശീലമുള്ളതാണെന്നതിനാല്‍ സുരക്ഷാക്രമീകരണവും ഉയര്‍ന്നനിലയിലുള്ളതാകണം.

ഇപ്പോഴത്തെ പരീക്ഷണം വിജയകരമായാല്‍ പൈതൃക പാതകളിലും മറ്റ് ബുദ്ധിമുട്ടുള്ള റൂട്ടുകളിലും ഹൈഡ്രജന്‍ യാത്രാവണ്ടികള്‍ വ്യാപിപ്പിക്കാന്‍ സാധിക്കും. രാജ്യത്തെ ഹരിത ഗതാഗത മേഖലയില്‍ പുതിയ അധ്യായം തുറക്കുന്ന ഈ സംരംഭം നേട്ടങ്ങള്‍ ഏറെയുള്ളതാണ്. എന്നാല്‍ ചെലവ്, സുരക്ഷ, അടിസ്ഥാന സൗകര്യം എന്നിവയിലെ വെല്ലുവിളികള്‍ പരിഹരിച്ചാലേ ദീര്‍ഘകാല വിജയം ഉറപ്പാവൂ.

Tags