തലശ്ശേരി താലൂക്കില്‍ ഇനി എത്രപേര്‍ ബോംബുകള്‍ക്ക് ഇരയാകും; അതിജീവനത്തിനായി ജനങ്ങള്‍ നിയമപാലകരോട് കേഴുന്നു..

bomb
bomb

കണ്ണൂര്‍: തലശ്ശേരി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ രാഷ്ട്രീയ എതിരാളികളെ പ്രതിരോധിക്കുന്നതിനായി നിര്‍മ്മിക്കുന്ന അത്യുഗ്ര സ്‌ഫോടനശേഷിയുളള സ്റ്റീല്‍ ബോംബുകള്‍ക്ക് ഇരയാകുന്നത്  സാധാരണ മനുഷ്യര്‍. ഇനിയും എത്രപേര്‍ വീടിന്റെ തൊടികളിലും പറമ്പുകളിലും കലുങ്കിന്റെ അടിയിലും ഒളിപ്പിച്ചുവെച്ച ബോംബുകള്‍ പൊട്ടി മരിക്കുമെന്ന ചോദ്യമാണ് എരഞ്ഞോളിയില്‍ എണ്‍പത്തിയഞ്ചുവയസുകാരനായ വേലായുധന്റെ മരണത്തിന് ശേഷം ഉയരുന്നത്. 

tRootC1469263">

അരനൂറ്റാണ്ടിലേറെക്കാലത്തെ ചോരപുരണ്ട ചരിത്രമാണ് തലശ്ശേരിയിലെ ബോംബു രാഷ്ട്രീയത്തിനുളളത്. 1998 സെപ്റ്റംബര്‍ 25ന് തലശ്ശേരി കല്ലിക്കണ്ടി റോഡരികില്‍നിന്നു കിട്ടിയ സ്റ്റീല്‍പാത്രം തുറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അമാവാസി എന്ന തമിഴ് നാടോടി ബാലനു ഗുരുതര പരുക്കേറ്റത്. അമാവാസിയുടെ വലതുകണ്ണും ഇടതുകൈയും നഷ്ടപ്പെട്ടു. 2000 സെപ്റ്റംബര്‍ 27ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിനത്തിലാണ് സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ചു വയസുകാരിയായ അസ്നയുടെ നേര്‍ക്ക് ബോംബ് വന്നുവീണത്. ബോംബേറില്‍ ഗുരുതര പരുക്കേറ്റ അസ്നയുടെ വലതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. 

ജില്ലയില്‍ കാല്‍നൂറ്റാണ്ടിനിടെ 10 പേരാണ് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. നൂറോളം പേര്‍ക്കു പരുക്കേറ്റു. മൂന്നു വര്‍ഷത്തിനിടെ പത്തിടത്താണ് ബോംബ് സ്ഫോടനങ്ങളുണ്ടായത്. നാലുപേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ അഞ്ചുപേര്‍ 12 വയസ്സില്‍ താഴെയുള്ളവരായിരുന്നു. 

police

2022 ജൂലൈ അഞ്ചിനു മട്ടന്നൂരില്‍ ആക്രിസാധനങ്ങള്‍ സൂക്ഷിച്ച വീട്ടിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ അസം ബാര്‍പേട്ട സ്വദേശി ഫസല്‍ഹഖ്(52), മകന്‍ ഷാഹിദുല്‍ ഇസ്ലാം(24) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രിസാധനങ്ങളിലുണ്ടായിരുന്ന സ്റ്റീല്‍ ബോംബ് തുറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. 2022 ഫെബ്രുവരി 12നു തോട്ടടയില്‍ വിവാഹപാര്‍ട്ടിക്കു നേരെയുണ്ടായ ബോംബേറില്‍ ഏച്ചൂര്‍ പാതിരിപ്പറമ്പ് സ്വദേശി ജിഷ്ണു(26) കൊല്ലപ്പെട്ടു. ആറു പേര്‍ക്കു പരുക്കേറ്റു. വഴിയില്‍ ഉപേക്ഷിച്ച ബോംബ്, ഐസ്‌ക്രീം ബോളാണെന്നു കരുതി എറിഞ്ഞു കളിച്ചപ്പോള്‍ പൊട്ടിത്തെറിച്ച് മാസങ്ങള്‍ക്കുമുമ്പ് മൂന്നു കുട്ടികള്‍ക്കും പരുക്കേറ്റു.

നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് മരണപ്പെടുന്നവര്‍ക്കും പരുക്കേല്‍ക്കുന്നവര്‍ക്കും ജില്ലയില്‍ കുറവില്ല. രണ്ടരമാസം മുമ്പാണ് പാനൂര്‍ മുളിയാത്തോട്ടില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സി.പി.എം പ്രവര്‍ത്തകന്‍ കൈവേലിക്കല്‍ കാട്ടീന്റവിട ഷെറിന്‍ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു..

പാനൂര്‍ വടക്കേ പൊയിലൂര്‍ മൈലാടി കുന്നില്‍ നിന്ന് 2008 നവംബര്‍ 13ന് പൊലിസ് പിടികൂടിയത് 125 നാടന്‍ ബോംബുകളാണ്. സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബോംബുകള്‍ പിടികൂടിയ കേസായിരുന്നു അത്. ഇത്രയേറെ ബോംബുകള്‍ ആരാണുണ്ടാക്കിയതെന്നു കണ്ടെത്താന്‍ ഇക്കാലമായിട്ടും പൊലിസിനു കഴിഞ്ഞില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍നിന്നും മറ്റുമായി പൊലിസ് കണ്ടെടുത്തത് 250 ബോംബുകളാണ്.