സുധാകരൻ്റെ ചീട്ടു കീറാൻ ഹൈക്കമാൻഡ്, കെ.പി.സി.സി അധ്യക്ഷ പദവി തെറിച്ചേക്കാം, വി.ടി ബൽറാമിനായി അണിയറ നീക്കം ശക്തമാകുന്നു


കണ്ണൂർ: കെ.പി.സി.സി അധ്യക്ഷ പദവിയെ ചൊല്ലി കോൺഗ്രസിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് മുൻപെ ഗ്രൂപ്പു പോര് മൂക്കുന്നു. കെ.പി.സി.സി അധ്യക്ഷസ്ഥാനത്തിരിക്കെ കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ നിർബന്ധിച്ചു മത്സര രംഗത്തിറക്കിയ കെ.സുധാകരന് വീണ്ടും അധ്യക്ഷ സ്ഥാനം തിരിച്ചു നൽകാൻ ഹൈക്കമാൻഡ് തയ്യാറാകാത്തതാണ് കോൺഗ്രസിൽ ഗ്രൂപ്പ് പോര് മൂർച്ഛിക്കാൻ കാരണമായത്.
വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനം തിരിച്ചു നൽകാത്തതിൽ കെ സുധാകരന് കടുത്ത അതൃപ്തിയുണ്ട്. എന്നാൽ ഈ കാര്യത്താൻ എഐസിസി തീരുമാനം വരേണ്ട സാങ്കേതിക താമസമെന്നാണ് നേതാക്കളുടെ വിശദീകരണം. അതേ സമയം, തന്നെ മാറ്റാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ടോയെന്ന സംശയം സുധാകരനുണ്ട് കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി ബൽറാമിനെ സുധാകരനു പകരം കൊണ്ടുവരാൻ ഹൈക്കമാൻഡിനെ നിയന്ത്രിക്കുന്ന കെ.സി വേണുഗോപാലിന് താൽപര്യമുണ്ടെന്നാണ് വിവരം.

തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ കഴിഞ്ഞ ദിവസംചേർന്ന കെപിസിസി യോഗത്തിൽ കെ.സുധാകരൻ വീണ്ടും പ്രസിഡണ്ടാകുമെന്നായിരുന്നു. നേരത്തെയുണ്ടായിരുന്ന വിവരം. സുധാകരനെ അനുകൂലിക്കുന്നവർ ഇക്കാര്യം മാധ്യമങ്ങളെയും അറിയിച്ചിരുന്നു . പക്ഷെ താൽക്കാലിക പ്രസിഡണ്ട് എംഎം ഹസ്സനോട് തുടരാൻ സംസ്ഥാനത്തിൻറെ ചുമതലയുള് എഐസിസി ജനറൽ സെക്രട്ടരി ദീപാ ദാസ് മുൻഷി നിർദ്ദേശിക്കുകയായിരുന്നു തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെയാണ് താൽക്കാലിക ചുമതലെയെന്നായിരുന്നുദീപാദാസിൻ്റെ വിശദീകരണം.
സംഘടനാ ചുമതലയുള്ല കെ സി വേണുഗോപാൽ പറഞ്ഞതും ഹൈക്കമാൻഡ് തീരുമാനം വരട്ടെയെന്നാണ്. ഇതോടെ ചുമതലയേൽക്കാനെത്തിയ കെ.സുധാകരൻ കടുത്ത നിരാശയിലായി.കേരളത്തിൽ പോളിംഗ് തീർന്നസാഹചര്യത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം തിരികെ നൽകാൻ ഫലം വരുന്നത് വരെ എന്തിന് കാത്തിരിക്കണമെന്നാണ് സുധാകരനെ അനുകൂലിക്കുന്നവർ ചോദിക്കുന്നത്. ഹൈക്കമാൻഡ്തീരുമാനം നീളുന്നത് സുധാകരനെ മാറ്റാനുള്ള അവസരമാക്കാനും സംസ്ഥാനത്തെ ഒരു വിഭാഗ നേതാക്കൾ ശ്രമിക്കുന്നുണ്ട്.
ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി സുധാകരനെ നീക്കാൻ നേരത്തെ ശ്രമുണ്ടായിരുന്നു . സുധാകരനോട് പ്രതിപക്ഷനേതാവ് വി.ഡി സതീശനുംഇപ്പോൾ പഴയ താല്പര്യമില്ല. പാർട്ടിയിലെ യുവ തുർക്കിയായ വി.ടി ബലറാമിനു വേണ്ടിയാണ് ഒരു വിഭാഗം നേതാക്കൾ സമ്മർദ്ദം ശക്തമാക്കുന്നത്. കെ.സുധാകരൻ കണ്ണൂരിൽ ജയിക്കുകയാണെങ്കിൽ കെ.പി.സി.സി അധ്യക്ഷ പദവിയുൾപ്പെടെ പുന:സംഘടിക്കാനാണ് ഹൈക്കമാൻഡ് ഒരുങ്ങുന്നത്.