സഹപ്രവർത്തകരെ വഞ്ചിച്ച് വായ്പ തിരിച്ചടയ്ക്കാത്തവരുടെ പെൻഷൻ തടയാൻ സർക്കാർ തീരുമാനം ; വിരമിച്ച ശേഷവും വായ്പാ കുടിശ്ശിക തീർപ്പാക്കാത്ത നടപടി ഗുരുതരമായ സർവീസ് ചട്ടലംഘനമെന്ന് സർക്കാർ
കേരള സർവീസ് റൂളിലെ (KSR) ചട്ടം 2 എ പ്രകാരം ജീവനക്കാർ സർവീസിലിരിക്കുമ്പോൾ നല്ല പെരുമാറ്റം ഉറപ്പു വരുത്തേണ്ടതുണ്ട്. സഹപ്രവർത്തകരെ ജാമ്യം നിർത്തി എടുത്ത വായ്പകൾ അടയ്ക്കാതെ അവരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നത് ഈ ചട്ടത്തിന്റെ ലംഘനമാണ്.
തിരുവനന്തപുരം: എംപ്ലോയീസ് സൊസൈറ്റികളിലും ബാങ്കുകളിലും നിന്നും വായ്പകളും ചിട്ടികളും എടുത്ത് തിരിച്ചടയ്ക്കാതെ സഹപ്രവർത്തകരെ ചതിക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയുമായി സർക്കാർ. വിരമിച്ച ശേഷവും വായ്പാ കുടിശ്ശിക തീർപ്പാക്കാത്ത ജീവനക്കാരുടെ പെൻഷൻ തടഞ്ഞുവെക്കാൻ തീരുമാനിച്ചു. സർവീസ് കാലയളവിലെ ഇത്തരം വഞ്ചനാപരമായ നടപടികൾ ഗുരുതരമായ സർവീസ് ചട്ടലംഘനമായി കണക്കാക്കിയാണ് സർക്കാരിന്റെ നീക്കം.
കേരള സർവീസ് റൂളിലെ (KSR) ചട്ടം 2 എ പ്രകാരം ജീവനക്കാർ സർവീസിലിരിക്കുമ്പോൾ നല്ല പെരുമാറ്റം ഉറപ്പു വരുത്തേണ്ടതുണ്ട്. സഹപ്രവർത്തകരെ ജാമ്യം നിർത്തി എടുത്ത വായ്പകൾ അടയ്ക്കാതെ അവരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നത് ഈ ചട്ടത്തിന്റെ ലംഘനമാണ്. വായ്പാ കുടിശ്ശിക വരുത്തിയവരുടെ പെൻഷൻ തടഞ്ഞുവെക്കുന്നതിനുള്ള സർക്കാറിന്റെ നടപടികൾക്ക് പബ്ലിക് സർവീസ് കമ്മീഷന്റെ (PSC) അംഗീകാരം ലഭിച്ചിട്ടുണ്ട്.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 60 ലക്ഷം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരുന്ന മുൻ അഡിഷണൽ സെക്രട്ടറിക്കെതിരെ ധനകാര്യ വകുപ്പ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഈ നിർണ്ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
വായ്പയും പലിശയും ഉൾപ്പെടെയുള്ള മുഴുവൻ കുടിശ്ശികയും പൂർണ്ണമായി തീർപ്പാക്കിയതിനു ശേഷം മാത്രമേ തടഞ്ഞുവെച്ച പെൻഷൻ ജീവനക്കാർക്ക് പുനസ്ഥാപിച്ചു നൽകുകയുള്ളൂ എന്നാണ് തീരുമാനം. മറ്റുള്ളവരുടെ സാലറി സർട്ടിഫിക്കറ്റ് ജാമ്യമായി നൽകി വായ്പയെടുത്തവർ വിരമിച്ച ശേഷം തിരിച്ചടക്കാതെ മുങ്ങുന്ന പ്രവണതയ്ക്ക് തടയിടാൻ പുതിയ നടപടി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
.jpg)

