മോദി ഗ്യാരന്റി ഇങ്ങനേയും, ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ 105-ാം സ്ഥാനത്ത്, ശ്രീലങ്കയ്ക്കും നേപ്പാളിനും താഴെ, മുന്‍നിരയില്‍ ചൈന


ലണ്ടന്‍: ആഗോള വിശപ്പ് സൂചികയുടെ പുതിയ പട്ടികയിലും ഇന്ത്യയ്ക്ക് മുന്നേറ്റമില്ല. അയല്‍രാജ്യങ്ങളായ ശ്രീലങ്കയ്ക്കും നേപ്പാളിനുമെല്ലാം പിറകിലാണ് ഇന്ത്യ. 127 രാജ്യങ്ങളുടെ പട്ടികയില്‍ 27.3 സ്‌കോറുമായി ഇന്ത്യയുടെ സ്ഥാനം 105-ാമതാണ്. പട്ടിണി കുറഞ്ഞ 22 രാജ്യങ്ങളുടെ പട്ടികയില്‍ ചൈന, ബെലാറൂസ്, ചിലി, ബോസ്‌നിയ, കോസ്റ്ററിക്ക എന്നീ രാജ്യങ്ങളാണ് ആദ്യം. സൊമാലിയ, യെമന്‍, ചാഡ്, മഡഗാസ്‌കര്‍, കോംഗോ എന്നിവയാണ് പട്ടിണി കഠിനമായി നേരിടുന്ന രാജ്യങ്ങള്‍.
127 രാജ്യങ്ങളിലെ പോഷകാഹാരക്കുറവും ശിശുമരണ സൂചകങ്ങളും അടിസ്ഥാനമാക്കിയുള്ള സ്‌കോറുകള്‍ ഉപയോഗിച്ചാണ് വിശപ്പ് സൂചിക പ്രസിദ്ധീകരിക്കുന്നത്. ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സ് പ്രകാരം ഇന്ത്യ ഗുരുതരമായ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രാജ്യമാണ്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങി 42 രാജ്യങ്ങളാണ് ഈ പട്ടികയിലുളളത്. രാജ്യം അതിവേഗം വികസിക്കുകയാണെന്നും ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നുമെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുമ്പോള്‍ ഇന്ത്യയില്‍ കോടിക്കണക്കിന് കുട്ടികളും മുതിര്‍ന്നവരും പട്ടിണിയിലാണ് എന്ന യാഥാര്‍ത്ഥ്യം തുറന്നുകാട്ടുന്നതാണ് ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്.

ഐറിഷ് സംഘടനയായ കണ്‍സര്‍ണ്‍ വേള്‍ഡ് വൈഡും ജര്‍മ്മന്‍ എയ്ഡ് ഏജന്‍സിയായ വെല്‍ത്തുങ്കര്‍ഹില്‍ഫും ചേര്‍ന്നാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പുരോഗതിയുടെ അഭാവത്തില്‍ ലോകത്തിലെ പല ദരിദ്ര രാജ്യങ്ങളിലും പട്ടിണിയുടെ അളവ് പതിറ്റാണ്ടുകളായി ഉയര്‍ന്ന നിലയിലാണ്.
പോഷകാഹാരക്കുറവ്, അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലെ വളര്‍ച്ചമുരടിപ്പ്, ഭാരക്കുറവ്, ശിശുമരണനിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്‌കോര്‍ നല്‍കുന്നത്. ഇന്ത്യന്‍ ജനസംഖ്യയുടെ 13.7 ശതമാനം പോഷകാഹാരക്കുറവുള്ളവരാണ്, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ 35.5 ശതമാനം വളര്‍ച്ച മുരടിച്ചവരാണ്. 2.9 ശതമാനം കുട്ടികള്‍ അഞ്ച് വയസിന് മേലെ അതിജീവിക്കുന്നില്ല.
നാല് സൂചകങ്ങളുടെ മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 0 ആണ് ഏറ്റവും മികച്ച സ്‌കോര്‍. 100 ഏറ്റവും മോശം സ്‌കോറും. 2030-ഓടെ സീറോ ഹംഗര്‍ എന്ന ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
മതിയായ ഭക്ഷണത്തിനുള്ള അവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം ആവര്‍ത്തിച്ച് ഊന്നിപ്പറയുന്നുണ്ടെങ്കിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും ഭക്ഷണത്തിനുള്ള അവകാശം നഗ്‌നമായി അവഗണിക്കപ്പെടുന്നു. ആഗോളതലത്തില്‍, ഭക്ഷണത്തിന്റെ അഭാവം മൂലം പ്രതിദിനം 733 ദശലക്ഷം ആളുകള്‍ പട്ടിണി നേരിടുന്നു. അതേസമയം, ഏകദേശം 2.8 ബില്യണ്‍ ആളുകള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം താങ്ങാന്‍ കഴിയില്ല.
ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ ജിഎച്ച്‌ഐ സ്‌പെക്ട്രത്തിന്റെ അങ്ങേയറ്റത്താണ്. ഗാസയിലെയും സുഡാനിലെയും യുദ്ധങ്ങള്‍ അസാധാരണമായ ഭക്ഷ്യ പ്രതിസന്ധികളിലേക്ക് നയിച്ചതായി ഉയര്‍ത്തിക്കാട്ടുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഹെയ്തി, മാലി, സിറിയ എന്നിവയുള്‍പ്പെടെ മറ്റിടങ്ങളിലും സംഘര്‍ഷങ്ങളും ആഭ്യന്തര കലഹങ്ങളും ഭക്ഷ്യ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.