ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന നിലമ്പൂരിൽ ബലാബലം കടുക്കും: ജീവൻ മരണ പോരാട്ടത്തിനായി മുന്നണികൾ


കണ്ണൂർ: വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിന് നിലമ്പൂരിൽ കളമൊരു ങ്ങുമ്പോൾ കോൺഗ്രസിന് പ്രതീക്ഷകളേറെയാണ്. ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി പി.വി അൻവർ നിലമ്പൂരിൽ അട്ടിമറി വിജയം നേടിയതിൻ്റെ തിരിച്ചടി ഇപ്പോഴും കോൺഗ്രസിന് മുറിവായി അവശേഷിക്കുന്നുണ്ട്. കഴിഞ്ഞ മുപ്പത് വർഷത്തോളം കോൺഗ്രസ് സീനിയർ നേതാവ് ആര്യാടൻ മുഹമ്മദിന്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂരിനെ പി വി അൻവറാണ് ഇടത് കോട്ടയാക്കി മാറ്റിയത്.
2016ൽ ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനോട് 11504 വോട്ട് ഭൂരിപക്ഷത്തിലായിരുന്നു പി വി അൻവർ ജയിച്ചത്. 2021ലും പി വി അൻവർ വിജയം ആവർത്തിച്ചു. ഡിസിസി പ്രസിഡന്റായിരുന്ന വി വി പ്രകാശിനെ 2791 വോട്ടിനാണ് അൻവർ പരാജയപ്പെടുത്തിയത്.
പി വി അൻവർ രാജിവെച്ചതോടെ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിനുള്ള കളമാണ് ഒരുങ്ങുന്നത്.

ആറ് മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. ഇപ്രകാരം പരിശോധിച്ചാൽ ഈ വര്‍ഷം ഡിസംബറില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കേരളം മറ്റൊരു ഉപതിരഞ്ഞെടുപ്പിന് കൂടി സാക്ഷ്യം വഹിക്കും. രാജി പ്രഖ്യാപിച്ചതോടെ ഉപതിരഞ്ഞെടുപ്പിൽ ടിഎംസി സ്ഥാനാർത്ഥിയായി അൻവർ മത്സരിക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് പി വി അൻവർ.
യുഡിഎഫിനുള്ള പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. അതു കൊണ്ടുതന്നെ എൽ.ഡി.എഫ് - യു.ഡി എഫ് മത്സരമാണ് നിലമ്പൂരിൽ നടക്കാൻ സാധ്യത. ആര്യാടൻ ഷൗക്കത്തിൻ്റെ പ്രതിച്ഛായയും അൻവറിന് ലഭിക്കാവുന്ന വ്യക്തിപരമായ വോട്ടും തങ്ങളുടെ പെട്ടിയിൽ വീണാൽ അനായാസവിജയമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഏതു വിധേനെയും മണ്ഡലം നിലനിർത്താനുള്ള തീരുമാനത്തിലാണ് സി.പി.എം. ഇതിനായി സ്വതന്ത്ര പരിവേഷമുള്ള മുസ്ലീം സ്ഥാനാർത്ഥിയെ ഇറക്കാതെ പാർട്ടി ചിഹ്നത്തിൽ സമസ്തയുടെ പിൻതുണയുള്ള കെ.പി ഹംസയെ കളത്തിൽ ഇറക്കിയേക്കും.