അർബൻ നിധിയും ഓൺലൈൻ തട്ടിപ്പുകളും ഇപ്പോൾ പാതി വിലയ്ക്ക് സ്കൂട്ടറും; തട്ടിപ്പു സംഘങ്ങൾ കണ്ണൂരിൽ പിടി മുറുക്കുകയാണോ?


പകുതി വിലയ്ക്ക് സ്ത്രീകൾക്ക് സ്‌കൂട്ടര്‍ നൽകാമെന്ന് പറഞ്ഞ് സീഡ് സൊസൈറ്റി നടത്തിയ തട്ടിപ്പില്‍ കണ്ണൂരിൽ മാത്രം 2000ത്തിലേറെ പരാതികളാണ് പോലീസിന് ലഭിച്ചത്. ഇപ്പോഴും പരാതികൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. കണ്ണൂരിൽ തട്ടിപ്പു സംഘങ്ങൾ പിടിമുറുക്കുകയാണോ എന്ന സംശയങ്ങൾ ബലപ്പെടുത്തുന്ന സംഭവ വികാസങ്ങളാണ് അടുത്തിടെയായി നടന്നു കൊണ്ടിരിക്കുന്നത്. അർബൻ നിധി തട്ടിപ്പും പാർടൈം ജോബ് തട്ടിപ്പുമെല്ലാം ഇതിനു ഉദാഹരണങ്ങളാണ്.
കണ്ണൂർ ജില്ലയെ ഞെട്ടിച്ച അർബൻ നിധി തട്ടിപ്പ് നടന്നിട്ട് രണ്ടു വർഷം തികയുന്നതിനിടെയാണ് വീണ്ടുമൊരു സാമ്പത്തിക കുംഭകോണത്തിൽ നിക്ഷേപകർ ചെന്നുചാടുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പുകളിലൊന്നെന്നാണ് അന്വേഷണസംഘം അന്ന് അർബൻ നിധി തട്ടിപ്പിനെ വിശേഷിപ്പിച്ചത്. ഉയർന്ന പലിശ പ്രതീക്ഷിച്ച് നിക്ഷേപം നടത്തിയ സാധാരണക്കാരായ ജനങ്ങളായിരുന്നു ഇവിടെയും കബളിപ്പിക്കപ്പെട്ടത്.

ഇത് കൂടാതെ ഹൈ റിച്ച് പോലുള്ള ചില മൾട്ടി ലെവൽ ഓൺലൈൻ പ്ളാറ്റ്ഫോം കമ്പിനികൾ വ്യാപകമായ തട്ടിപ്പുകൾ കണ്ണൂർ കേന്ദ്രീകരിച്ചു നടത്തിയിരുന്നു. ഇതിലൂടെ കോടികളാണ് ഇവർ നിക്ഷേപകരിൽ നിന്നും കടത്തിയത്. കർഷകരെയും തൊഴിലാളികളെയും വഞ്ചിച്ചു കൊണ്ടു കോടികളുമായി കടന്നു കളഞ്ഞ സ്വകാര്യ ധനകാര്യ സ്ഥാപനമാണ് രാഹുൽ ചക്രപാണിയുടെ റോയൽ ട്രാവൻകൂർ. കേസുകളുടെ നൂലാമാലയിൽപ്പെട്ടു രാഹുൽ ചക്രവാണി ഇപ്പോഴും ജയിലിലാണ്.
പല ഓൺലൈൻ തട്ടിപ്പുകളും കണ്ണൂർ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. കഴിഞ്ഞ വര്ഷം ജൂലായിൽ കണ്ണൂർ നഗരത്തിലെ ജ്വല്ലറി ജീവനക്കാരി ആത്മഹത്യ ചെയ്തത് ഓൺലൈൻ തട്ടിപ്പിന് ഇരയായതിനെത്തുടർന്നായിരുന്നു. 3 ദിവസം കൊണ്ട് 8 ലക്ഷം രൂപയാണു യുവതിക്കു നഷ്ടമായത്. വാട്സാപ്പിലെത്തിയ പാർട് ടൈം ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 3 ലക്ഷത്തോളം രൂപ ഒറ്റയടിക്കു നഷ്ടമായതിന്റെ തൊട്ടുപിന്നാലെയാണു യുവതി 2024ജൂൺ 16നു പയ്യാമ്പലത്തു കടലിൽ ചാടി ആത്മഹത്യ ചെയ്‌തത്. കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ മാത്രം 2024 ജനുവരി മുതൽ ജൂൺ 31 വരെ ഓൺലൈൻ തട്ടിപ്പ് സംഘം 13.97 കോടി രൂപ കവർന്നതായാണ് വിവരം. ആ കാലയളവിൽ ആകെ 70 കേസുകളാണ് ഓൺലൈൻ തട്ടിപ്പ് സംഘത്തിനെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടത്.
ഇതെല്ലാം ഉദാഹരണങ്ങൾ മാത്രമാണ്.. ജോലി വാഗ്ദാനം ചെയ്തും ട്രേഡിങ്ങ് വഴി പണമുണ്ടാക്കാമെന്നും മറ്റും വിശ്വസിപ്പിച്ചും പണം കവർന്ന നിരവധി സംഭവങ്ങൾ കണ്ണൂരിൽ വേറെയും ഉണ്ടായിട്ടുണ്ട്..ഇത്തരത്തിൽ തട്ടിപ്പിനിരയായവരുടെ കൂട്ടത്തിൽ നല്ല വിദ്യാഭാസമുള്ളവരും ഉദ്യോഗസ്ഥരും എന്തിനു ജനങ്ങളെ നേർ വഴിക്കു നയിക്കേണ്ട ജനപ്രതിനിധികൾ പോലും ഉണ്ടെന്നത് ഞെട്ടിക്കുന്ന ഒരു കാര്യമാണ്. എത്ര കിട്ടിയാലും പഠിക്കില്ല എന്നത് പോലെയാണ് പലരും ഇത്തരം ചതിക്കുഴികളിൽ വീണ്ടും വീണ്ടും പോയി ചാടുന്നത്.
പല വാഗ്ധാനങ്ങളുമായി ഇനിയും ആളുകൾ സമീപിക്കാം..എടുത്തു ചാടാതെ പറയുന്ന കാര്യങ്ങൾ ഉള്ളതാണോ എന്ന് കൃത്യമായി അന്വേഷിക്കാം. ഒരു സ്ഥാപനത്തെക്കുറിച്ചോ അവർ പറയുന്ന പദ്ധതികളെ കുറിച്ചോ അറിയണമെങ്കിൽ പോലീസ് ഉൾപ്പെടെയുള്ളവരെ നിങ്ങൾക്ക് സമീപിക്കാം.
വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്നു പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. ഇത്തരം സന്ദേശങ്ങൾക്ക് പുറകെ പോകാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. ആര് ആവശ്യപ്പെട്ടാലും ബാങ്ക് അക്കൗണ്ട് ഡീറ്റൈൽസുകളും മറ്റും ഷെയർ ചെയ്യാതിരിക്കുക. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
രാജ്യത്ത് കഴിഞ്ഞവർഷം സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്തത് 17 ലക്ഷം കേസുകളാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈ കാര്യങ്ങൾ നിങ്ങളോട് പറയുന്ന ഈ സമയം പോലും ചിലപ്പോൾ ആരെങ്കിലും തട്ടിപ്പിന് ഇരയായിട്ടുണ്ടാകാം.. തട്ടിപ്പു സംഘങ്ങൾ വിരിക്കുന്ന വലയിൽ പെടാതിരിക്കാൻ ജാഗ്രതയോടെ ഇരുന്നേ മതിയാകൂ..