ജോലി ചെയ്ത കണ്ണൂർ ഇരിവേരി ഗ്രാമത്തിന് സമർപ്പിച്ചത് നാല് സ്‌നേഹ വീടുകൾ: മാതൃകയായി അധ്യാപക ദമ്പതികൾ
കണ്ണൂർ /ഇരിവേരി : ഔദ്യോഗികജീവിതം അവസാനിച്ച് നാട്ടിലേക്കു മടങ്ങിയ അധ്യാപക ദമ്പതികൾ ജോലി ചെയ്ത ഇരിവേരി ഗ്രാമത്തിന് സമർപ്പിച്ചത് 4 സ്നേഹ വീടുകൾ. കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ മൊയ്തീൻകുട്ടിയും സക്കീനയും ജോലിയുടെ ഭാഗമായി താമസിക്കാനാണ് ചക്കരക്കല്ലിനു സമീപം ഇരിവേരിയിൽ 18 സെന്റ് സ്ഥലം വാങ്ങി വീടുവച്ചത്. മാവിലായി സ്കൂളിൽ അധ്യാപകനായിരുന്നു മൊയ്തീൻകുട്ടി.
സക്കീന മുതുകുറ്റി യുപി സ്‌കൂൾ അധ്യാപികയും. ജോലിയിൽനിന്ന് വിരമിച്ച ശേഷം നാട്ടിലേക്കു തിരികെപ്പോകുമ്പോൾ വീടും സ്‌ഥലവും എന്തുചെയ്യണമെന്ന കാര്യത്തിൽ ഇരുവർക്കും സംശയിക്കേണ്ടി വന്നില്ല.ഇരിവേരി കരിമ്പിയിൽ കനാലിനു സമീപത്തെ നിർധനരായ 4 കുടുംബങ്ങൾക്ക് സ്‌ഥലം തീർത്തും സൗജന്യമായി നൽകിയ അധ്യാപക ദമ്പതികൾ ഈ ഭൂമിയിൽ 4 വീടുകളും നിർമിച്ചു നൽകുന്നതിനു മുൻകൈ എടുത്തു.
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിൾ ഫൗണ്ടേഷനായിരുന്നു നിർമാണത്തിനു നേതൃത്വം വഹിച്ചത്. വാടകവീട്ടിലും മറ്റും കഴിഞ്ഞിരുന്ന 4 കുടുംബങ്ങൾക്ക് സ്വന്തമായൊരു വീടെന്ന സ്വപ്‌നമാണ് ഇതോടെ സാക്ഷാത്കരിച്ചത്. വീടുകളുടെ താക്കോൽദാനം ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഷൈജ നിർവഹിച്ചു.
.jpg)

