ശ്രീശാന്തിനെ 18 ലക്ഷത്തിന്റെ തട്ടിപ്പുകേസില്‍ കുടുക്കിയതോ? ലോകകപ്പ് താരത്തെ ബിജെപിയും കൈയ്യൊഴിഞ്ഞു

Sreesanth
Sreesanth

കണ്ണൂര്‍: രണ്ടുതവണ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന അപൂര്‍വം ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് ശ്രീശാന്ത്. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റാര്‍ക്കുമില്ലാത്ത തരത്തിലുള്ള വാതുവെപ്പ് ആരോപണങ്ങളും താരത്തിന് പിന്നീട് നേരിടേണ്ടിവന്നു. വര്‍ഷങ്ങളോളം ക്രിക്കറ്റ് കളത്തില്‍ വിലക്ക് നേരിടേണ്ടിവന്ന താരം ഇപ്പോഴിതാ തട്ടിപ്പുകേസിലും ഉള്‍പ്പെട്ടിരിക്കുകയാണ്.

വില്ല നിര്‍മിച്ചു തരാമെന്ന് വാഗ്ദാനം ചെയ്ത് 18.7 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പറഞ്ഞ് കണ്ണൂര്‍ കണ്ണപുരം സ്വദേശി ബാലഗോപാലാണ് ശ്രീശാന്ത് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പരാതി നല്‍കിയത്. കര്‍ണാടക ഉഡുപ്പിയില്‍ വില്ല നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞ് രാജീവ്കുമാര്‍, വെങ്കിടേഷ് കിനി എന്നിവര്‍ ചേര്‍ന്നാണു പണം വാങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.

അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നല്‍കാമെന്നു പറഞ്ഞ സ്ഥലത്ത് പിന്നീട് ശ്രീശാന്തിന്റെ ക്രിക്കറ്റ് പ്രോജക്ട് തുടങ്ങുകയാണെന്ന് പറഞ്ഞു. പിന്നീട് ശ്രീശാന്ത് തന്നെ പരാതിക്കാരനെ നേരിട്ടു കണ്ട്, തന്റെ പ്രോജക്ടിന്റെ ഭാഗമായി ഒരു വില്ല നല്‍കാമെന്നു വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ നടപടിയില്ലാതായപ്പോള്‍ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിനു ഹര്‍ജി നല്‍കുകയായിരുന്നു.

വിഷയത്തില്‍ ശ്രീശാന്ത് പ്രതികരിച്ചിട്ടില്ല. എന്നാല്‍, താരത്തെ ചിലര്‍ തട്ടിപ്പില്‍ കുടുക്കുകയായിരുന്നെന്നാണ് സൂചന. വില്ല നല്‍കാമെന്ന് പറഞ്ഞ രാജീവ്കുമാര്‍, വെങ്കിടേഷ് കിനി എന്നിവര്‍ ശ്രീശാന്തിനും ഈ രീതിയില്‍ ക്രിക്കറ്റ് പ്രൊജക്ടിന് സ്ഥലം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്. മറ്റൊരാള്‍ക്ക് വില്ല നല്‍കാമെന്ന് പറഞ്ഞ സ്ഥലത്താണ് പ്രൊജക്ടെന്ന് മനസിലാക്കിയാണ് ശ്രീശാന്ത് ഇടപെട്ടതെന്നും പറയുന്നു.

നേരത്തെ തിരുവനന്തപുരത്ത് ബിജെപിക്കുവേണ്ടി ശ്രീശാന്ത് മത്സരക്കാനിറങ്ങിയിരുന്നു. എന്നാല്‍, കാര്യമായ നേട്ടമുണ്ടാക്കാനായില്ല. വാതുവെപ്പുമായി ബന്ധപ്പെട്ട് വിലക്ക് നേരിട്ട കാലത്തായിരുന്നു ശ്രീശാന്ത് രാഷ്ട്രീയത്തിലും ഒരുകൈ നോക്കിയത്. വിലക്ക് പിന്‍വലിക്കാന്‍ പിന്നീട് സഹായിക്കുമെന്ന പ്രതീക്ഷയില്‍ താരം മത്സരിക്കാനിറങ്ങിയെങ്കിലും പ്രതീക്ഷ അസ്ഥാനത്തായി. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ശ്രീശാന്തിനെ ബിജെപി ഒഴിവാക്കുകയായിരുന്നു.

Tags