സി രഘുനാഥ് ഒരിക്കല്‍ സുധാകരന്റെ വലംകൈ, ഇനി ബിജെപിയില്‍, ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായേക്കും, കണ്ണൂരില്‍ നിന്നും കൂടുതല്‍ വിമതന്മാര്‍ കാലുമാറും

C Raghunath
C Raghunath

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടം നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന സി രഘുനാഥ് ബിജെപിയിലേക്ക്. രഘുനാഥിനെ ബിജെപിയിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഇതു സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വം ഉടന്‍ പ്രഖ്യാപനം നടത്തും. സംസ്ഥാന നേതൃത്വത്തില്‍ സ്ഥാനം നല്‍കിയാകും രഘുനാഥിനെ ബിജെപി ആനയിക്കുക. കൂടുതല്‍ കോണ്‍ഗ്രസ് വിമതന്മാര്‍ കൂടി രഘുനാഥിനൊപ്പം ബിജെപിയിലെത്തിയേക്കും.

tRootC1469263">

അഞ്ചു പതിറ്റാണ്ടുകാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം.സുധീരന്‍ തുടങ്ങിയ നേതാക്കളുടെ കാലത്ത് കെ.എസ്.യു സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിച്ചുണ്ട്. കെ സുധാകരനുമായുള്ള അകല്‍ച്ചയാണ് പാര്‍ട്ടി വിടാന്‍ പ്രധാന കാരണം. പാര്‍ട്ടി വിട്ടതിന് ശേഷം സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

പല വാഗ്ദാനങ്ങളും നല്‍കിയാണ് രഘുനാഥിനെ ബിജെപിയിലെത്തിച്ചത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും സ്ഥാനാര്‍ത്ഥിയാക്കെന്ന വാഗ്ദാനം ഇതിലുണ്ടെന്നാണ് റിപ്പോട്ട്. ജില്ലയിലെ പ്രമുഖ ബിസിനസുകാരന്‍ കൂടിയായ രഘുനാഥിന് ബിജെപിയുമായുള്ള കൂട്ട് ബിസിനസ്സിന് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയുമുണ്ട്. എ.പി.അബ്ദുള്ള കുട്ടി കഴിഞ്ഞാല്‍ ബിജെപിയിലേക്ക് ചേരുന്ന രണ്ടാമത്തെ പ്രമുഖ നേതാവ് കൂടിയാണ് രഘുനാഥ്.

രഘുനാഥ് ബിജെപിയിലേക്ക് കാലുമാറുമ്പോള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് സംഘടനാതലത്തില്‍ വലിയ നഷ്ടമുണ്ടാകില്ല. എന്നാല്‍, മറ്റൊരു കോണ്‍ഗ്രസ് നേതാവ് കൂടി ബിജെപിയില്‍ എന്ന സിപിഎം പ്രചരണത്തിന് ഇത് ശക്തിപകരും. പ്രത്യേകിച്ചും സംഘപരിവാറിനെ അനുകൂലിച്ച് കെ സുധാകരന്‍ കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശം കൂടി ഏറ്റെടുത്താകും സിപിഎം രഘുനാഥിന്റെ ബിജെപി പ്രവേശനത്തെ പ്രചരണായുധമാക്കുക.

 

Tags