മുസ്ലീം വിദ്യാര്‍ഥിയെ അടിക്കാന്‍ നിര്‍ദ്ദേശിച്ച അധ്യാപികയെ രക്ഷിക്കാന്‍ കളി തുടങ്ങി, കുടുംബത്തിന് കനത്ത സമ്മര്‍ദ്ദം


മുസാഫര്‍നഗര്‍: ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറിലെ അധ്യാപിക മുസ്ലീം വിദ്യാര്‍ഥിയെ അടിക്കാന്‍ നിര്‍ദ്ദേശിച്ച സംഭവത്തില്‍ പോലീസ് ദുര്‍ബല വകുപ്പുകള്‍ മാത്രം ചേര്‍ത്തതായി റിപ്പോര്‍ട്ട്. കടുത്ത മതവിദ്വേഷമാണ് വിദ്യാര്‍ഥിയെ അടിക്കാനായി അധ്യാപികയെ പ്രേരിപ്പിച്ചതെന്ന് വീഡിയോയില്‍ വ്യക്തമായിട്ടും വിഷയത്തില്‍ പോലീസ് ഒളിച്ചുകളി നടത്തുകയാണ്.
അധ്യാപികയെ ഏതുവിധേനയും രക്ഷിക്കാനായി അധികൃതരില്‍ നിന്നും പോലീസിന് നിര്‍ദ്ദേശമുള്ളതായാണ് സൂചന. വീഡിയോ രാജ്യവ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇത് നിരോധിക്കാനാണ് ഇപ്പോഴത്തെ പ്രഥമ പരിഗണന. വീഡിയോ പ്രചരിപ്പിക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഹോവര്‍ക്ക് ചെയ്യാത്തതിനാല്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു എന്ന കേസ് മാത്രമായിരിക്കും അധ്യാപികയ്‌ക്കെതിരെ ഉണ്ടാവുക. ഈ അധ്യാപിക താന്‍ ഭിന്നശേഷിക്കാരിയാണെന്ന് പറഞ്ഞ് രംഗത്തെത്തിയതോടെ സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു.
ഉത്തര്‍പ്രദേശിലെ നേഹ പബ്ലിക് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ തന്റെ ഗുണന പട്ടിക പഠിക്കാത്തതിനാല്‍ ഒരു മണിക്കൂറോളമാണ് പ്രിന്‍സിപ്പല്‍ ത്രിപ്ത ത്യാഗിയുടെ നിര്‍ദ്ദേശപ്രകാരം സഹപാഠികള്‍ തല്ലിയത്. വിദ്യാര്‍ഥി മുസ്ലൂമായതിനാലാണ് അടിക്കുന്നതെന്ന് വീഡിയോയില്‍ അധ്യാപിക വ്യക്തമാക്കുന്നുമുണ്ട്.
തൃപ്ത ത്യാഗി കുട്ടിയുടെ മുസ്ലീം ഐഡന്റിറ്റി ചൂണ്ടിക്കാട്ടി കുട്ടിയെ മര്‍ദിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നതും വിദ്യാര്‍ഥികള്‍ ഓരോരുത്തരായി എത്തി കുട്ടിയെ അടിക്കുന്നതായും കാണാം. ഒരു മണിക്കൂറോളം കുട്ടികള്‍ തന്നെ തല്ലിയെന്ന് വിദ്യാര്‍ഥി പിന്നീട് വെളിപ്പെടുത്തി.
ഏഴ് വയസുകാരന്റെ പിതാവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വിഷയത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തി. ഏഴ് വയസ്സായ തന്റെ മകനെ ആഗസ്റ്റ് 24നായിരുന്നു അധ്യാപിക അടിക്കാന്‍ നിര്‍ദ്ദേശിച്ച സംഭവം. ടീച്ചര്‍ വിദ്യാര്‍ഥികളെ വീണ്ടും വീണ്ടും എന്റെ കുട്ടിയെ അടിക്കാന്‍ പ്രേരിപ്പിച്ചു. സ്‌കൂളില്‍ എന്തോ ആവശ്യത്തിനായി എത്തിയ എന്റെ അനന്തരവനാണ് വീഡിയോ എടുത്തത്. ഇത് ഹിന്ദു മുസ്ലീം വിഷയമല്ല. നിയമം അതിന്റെ വഴിക്ക് പോകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പിതാവ് വ്യക്തമാക്കി.
തന്റെ ഭാഗം ന്യായീകരിക്കാനാണ് അധ്യാപികയുടെ ഇപ്പോഴത്തെ ശ്രമം. വീഡിയോയില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് ത്രിപ്ത ത്യാഗി പറഞ്ഞു. സഹപാഠികള്‍ ഒരു വിദ്യാര്‍ഥിയെ തല്ലിയത് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണ്. എന്നാല്‍, വൈകല്യമുള്ളതിനാല്‍ വിദ്യാര്‍ഥിയുടെ അടുത്തേക്ക് പോകാന്‍ കഴിയാത്തതിനാലാണ് അത് ചെയ്യാന്‍ നിര്‍ബന്ധിച്ചതെന്നും അവര്‍ ന്യായീകരിക്കുന്നു.
കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് ത്യാഗിക്കെതിരെ കേസെടുത്തെങ്കിലും അവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ ഇതുവരെ വെളിപ്പെടുത്താത്തത് ദുരൂഹമാണ്.
സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന അതിക്രമത്തില്‍ അധ്യാപികയെ പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്. ഇന്ത്യയുടെ ഓരോ കോണിലും ബിജെപി വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.