ഹൈക്കോടതി ഉത്തരവിനെ ഭയന്ന് സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ 10,012 പേര്‍ക്കെതിരെ കേസെടുത്തു പൊലിസ് , പിണറായി ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോൾ കണ്ണൂരിലെ പൊലിസ് നടപടിയിൽ സി.പി.എം നേതൃത്വത്തിന് അമർഷം


കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്കെതിരെയുള്ള പ്രതിഷേധ സമരത്തിന്റെ ഭാഗമായിട്ടാണ് ചൊവ്വാഴ്ച്ച രാവിലെ ഒൻപതു മണിക്ക് കണ്ണൂര്‍ ഹെഡ്‌പോസ്റ്റ് ഓഫീസ് ഉപരോധിച്ചത്.
കണ്ണൂർ: ഹൈക്കോടതി ഉത്തരവിനെ ഭയന്ന് കണ്ണൂരിലെ പൊലിസ് സി.പി.എം നേതാക്കൾക്കെതിരെ കൂട്ടത്തോടെ കേസെടുത്തത് വിവാദമാകുന്നു. കണ്ണൂർ നഗരത്തിൻ്റെ ഹൃദയഭാഗമായ
ഹെഡ്‌പോസ്റ്റ് ഓഫീസിന് മുൻപിൽ വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മാര്‍ഗതടസവും ശല്യവും സൃഷ്ടിച്ചതിന് സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ 10,012 പേര്‍ക്കെതിരെയാണ് പൊലിസ് രണ്ടു ഘട്ടമായി കേസെടുത്തത്.
സി.പി.എം കണ്ണൂർജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, എം.സുരേന്ദ്രന്‍, കെ.പി.സഹദേവന്‍, എം.കെ.മുരളി, ഷഹറാസ്, എന്‍.ചന്ദ്രന്‍, ടി.വി.രാജേഷ്, കെ.വി.സുമേഷ് എം.എല്‍എ, പി.വി.ഗോപിനാഥ്, എന്‍.സുകന്യ, കെ.കെ.രത്‌നകുമാരി തുടങ്ങിയ നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന പതിനായിരം പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.

കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്കെതിരെയുള്ള പ്രതിഷേധ സമരത്തിന്റെ ഭാഗമായിട്ടാണ് ചൊവ്വാഴ്ച്ച രാവിലെ ഒൻപതു മണിക്ക് കണ്ണൂര്‍ ഹെഡ്‌പോസ്റ്റ് ഓഫീസ് ഉപരോധിച്ചത്. ഇതേ തുടർന്ന് വാഹന ഗതാഗതം മുടങ്ങി കണ്ണൂർ നഗരം സ്തംഭിച്ചിരുന്നു.
രണ്ടു ദിവസം മുൻപ് പാതയോരം തടസപ്പെടുത്തി കൂറ്റൻ സമര പന്തൽ കെട്ടുന്നതിനെതിരെയും പൊതുജനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ ഉപരോധ സമരം നടത്തുന്നതിനെതിരെയും മുന്നറിയിപ്പുമായികണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് നോട്ടിസ് നൽകിയിരുന്നു.
എന്നാൽ താനത് ചുരുട്ടി പോക്കറ്റിലിട്ടിട്ടുണ്ടെന്നായിരുന്നു ജയരാജൻ്റെ പ്രതികരണം. സമരം ചെയ്തതിന് ജയിലിൽ പോയി കിടക്കേണ്ടി വന്നാൽ അതിൽ പ്രശ്നമില്ലെന്നും ജയരാജൻ തുറന്നടിച്ചിരുന്നു. എന്നാൽ പാർട്ടി പൊളിറ്റ്ബ്യൂറോ അംഗമായി പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തരവകുപ്പിന് കീഴിൽ വരുന്ന പൊലിസ് കേന്ദ്ര സർക്കാരിനെതിരെ നടത്തിയ ഉപരോധ സമരത്തിൽ പങ്കെടുത്ത പതിനായിരത്തോളം പേർക്കെതിരെ കേസെടുത്തത് പാർട്ടിക്ക് ക്ഷീണം ചെയ്തിട്ടുണ്ട്.