ഹമാസിന്റെ ആക്രമണം അറിഞ്ഞില്ല, നാണംകെട്ട് ലോകത്തെ ഒന്നാം നമ്പര്‍ ചാരപ്പോലീസായ മൊസാദ്

Mossad
Mossad

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മികച്ച ചാരന്മാരാണ് ഇസ്രായേലിന്റെ മൊസാദ് എന്നാണ് വിലയിരുത്തല്‍. അത്യാധുനിക സാങ്കേതികവിദ്യകളുമായി ഏതു രാജ്യത്തിനിന്നും രഹസ്യങ്ങള്‍ ചോര്‍ച്ചാന്‍ മിടുക്കന്മാരാണന്ന് പറയപ്പെടുന്ന മൊസാദ് ഇപ്പോള്‍ നാണക്കേടിലാണ്. 7,000 ത്തില്‍ അധികം റോക്കറ്റുകള്‍ ഉപയോഗിച്ച് ഹമാസ് എന്ന പാലസ്തീന്‍ തീവ്രവാദി സംഘടന ഇസ്രായേലിനെ ആക്രമിച്ചപ്പോള്‍ ഒരു സൂചനപോലും മൊസാദിന് ലഭിച്ചില്ല.

ഹമാസ് ഇസ്രായേലില്‍ ഇതുവരെ നടത്തിയതില്‍വെച്ച് ഏറ്റവും വലിയ ഏകോപിത ആക്രമണം നടത്തുകയും തെക്കന്‍ ഇസ്രായേലിലെ ചില പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തപ്പോള്‍ ചാരവൃത്തിയിലെ കേമന്മാരുടെ പരാജയം കൂടിയാണിത്. മൊസാദിന്റെ വിശ്വാസം ഇതോടുകൂടി തകര്‍ന്നടിയുകയും ചെയ്തു.

ഹമാസ് തീവ്രവാദികള്‍ സ്ഡറോട്ട് പോലീസ് ആസ്ഥാനവും പട്ടണത്തിലെ കവചിത വാഹനങ്ങളും കൈയടക്കിയതായി പലസ്തീനില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇതിന്റെ ദൃശ്യങ്ങളും പ്രചരിച്ചിട്ടുണ്ട്. ഇസ്രായേലില്‍ ഹമാസ് നടത്തിയത് ഞെട്ടിക്കുന്ന ആക്രമണമാണെന്നും പുറത്തുവന്നതിനേക്കാള്‍ ഭീകരമാണ് ഇതെന്നും പറയപ്പെടുന്നു.

ലോകത്തിലെ ഏറ്റവും ഹൈടെക് ആയ നിരീക്ഷണ സംവിധാനത്തിനെതിരായ തന്ത്രപരമായ ആസൂത്രണം കൂടിയായാണ് ഇത് പലരും വിലയിരുത്തുന്നത്. കരുത്തന്മാരായ ലോക രാജ്യങ്ങള്‍ക്ക് ഇസ്രായേലിലെ ഭീകരാക്രണം പാഠമാണ്. മൊസാദിനോളം കരുത്ത് നേടുന്നതാണ് ഹമാസിന്റെ നീക്കങ്ങളെന്ന് പലരും റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലിനെതിരായ ആക്രമണം മൊസാദിന്റെ വലിയ പരാജയമാണെന്ന് മാനേജ്മെന്റ് പ്രൊഫസറായ ഡോ.ജസ്വന്ത് ഗാന്ധി പറഞ്ഞു. ഇന്ത്യ ഇക്കാര്യത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും എല്ലാ രഹസ്യാന്വേഷണ ഏജന്‍സികളെയും യഥാസമയം പുതുക്കേണ്ടതുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

അതേസമയം, ഇന്റലിജന്‍സ് പിന്തുണയില്ലാതെ ആര്‍ക്കും ഇസ്രായേലിനെതിരെ ഇത്രയും വലിയ ആക്രമണം നടത്താന്‍ കഴിയില്ലെന്ന് ചിലര്‍ നിരീക്ഷിച്ചു. മുഴുവന്‍ ഇസ്രായേല്‍ സൈന്യവും മൊസാദും ഉറങ്ങുന്നത് പോലെയായിരുന്നു ഹമാസിന്റെ ആക്രമണമെന്നും അവര്‍ പറയുന്നു.

Tags