സുരേഷ് ഗോപിയുടേത് അശ്ലീലത, അത് ലൈംഗിക അതിക്രമമല്ല, കാര്യം ഇനിയും മനസിലാകാത്തവര്‍ വായിച്ചിരിക്കേണ്ട കുറിപ്പ്

Suresh gopi Shida Jagath
Suresh gopi Shida Jagath

കൊച്ചി: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം കേരള രാഷ്ട്രീയത്തില്‍ ചൂടുള്ള ചര്‍ച്ചയ്ക്കാണ് വഴിമരുന്നിട്ടിത്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അടുത്തുനില്‍ക്കുകയായിരുന്ന വനിതാ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ തഴുകിയ സംഭവത്തില്‍ താരത്തിനെതിരെ കേസെടുത്ത് അന്വേഷണം നടക്കുകയാണ്.

സുരേഷ് ഗോപിയുടെ ആരാധകരും ബിജെപി അനുകൂലികളുമെല്ലാം നടനെ പിന്തുണച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്. സിനിമാ മേഖലയിലുള്ളവരും താരത്തെ തള്ളിപ്പറഞ്ഞിട്ടില്ല. സുരേഷ് ഗോപി നല്ല മനുഷ്യനാണെന്നും ഇതുവരെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നുമാണ് അവരുടെ ന്യായീകരണം. എന്നാല്‍, ജോലിക്കിടെ മാധ്യമപ്രവര്‍ത്തക ഒരു തവണ അനിഷ്ടത്തോടെ തട്ടിമാറ്റിയിട്ടും സുരേഷ് ഗോപി വീണ്ടും തോളില്‍ കൈയ്യിട്ടത് തെറ്റായ കാര്യമാണെന്ന് മറുവിഭാഗവും വാദിക്കുന്നു.

മീഡിയവണ്‍ മാധ്യമപ്രവര്‍ത്തക ഷിദ ജഗത് തനിക്ക് നേരിടേണ്ടിവന്ന വേദനയെക്കുറിച്ച് സംഭവത്തിന്‌ശേഷം തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെ സുരേഷ് ഗോപി മാപ്പ് പറയുകയും ചെയ്തു. എന്നാല്‍, മാപ്പ് സ്വീകാര്യമല്ലെന്ന നിലപാടിലുറച്ച ഷിദ നടനെതിരെ പരാതിയുമായി മുന്നോട്ടുപോവുകയായിരുന്നു. വിഷയത്തില്‍ വാദപ്രതിവാദം നടന്നുകൊണ്ടിരിക്കെ മാധ്യമപ്രവര്‍ത്തനായ സെബിന്‍ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുകയാണ്.

സുരേഷ് ഗോപിയുടെ പ്രവര്‍ത്തി ലൈംഗിക അതിക്രമമല്ലെന്നും എന്നാലത് അശ്ലീലതയാണെന്നും സെബിന്‍ ചൂണ്ടിക്കാട്ടി. തനിക്കെതിരായ ചോദ്യത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ത്വരയിലാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ ചുമലില്‍ പിടിച്ചത്. ചോദ്യം ചോദിക്കുന്നവരെ കളിയാക്കുന്നത് രാഷ്ട്രീയക്കാരുടേയും സിനിമാക്കാരുടേയുമെല്ലാം പതിവാണെന്നും സെബിന്‍ പറഞ്ഞു.

സെബിന്‍ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

സുരേഷ് ഗോപി വിഷയത്തില്‍ കാര്യമായൊന്നും എഴുതിയിരുന്നില്ല. ഒന്നാമത് അത് വളരെ obvious ആണ്. ആരെയും പറഞ്ഞു മനസ്സിലാക്കേണ്ടതായ ഒന്നും അതിലില്ല. ഒരിക്കലല്ല, രണ്ടു തവണ ആ ജേണലിസ്റ്റിന്റെ ചുമലില്‍ കൈയിടുന്നത് ആ ഡിസ്‌കോഴ്‌സില്‍ ആരാണ് അധിപതി എന്ന് വ്യക്തമാക്കാനാണ്. അച്ഛന്റെ വാത്സല്യത്തോടെയായിരുന്നു അത് എന്നു പറയുന്നിടത്തു പോലും അതിനെ സ്പഷ്ടമാക്കുകയാണ് അദ്ദേഹം.  

അച്ഛന്‍ - മകള്‍ എന്ന ധ്വന്ദ്വത്തില്‍ ചോദ്യകര്‍ത്താവിനെ പ്ലേസ് ചെയ്യുമ്പോള്‍ കൃത്യമായും ഇന്‍ഫെന്റലൈസ് ചെയ്യുകയാണ്. സ്വയം ഒരു പിതൃസ്വരൂപമായി അധികാരിയായി എസ്റ്റാബ്ലിഷ് ചെയ്യുകയാണ്. സുരേഷ് ഗോപി നല്ലച്ഛനാണ് എന്നു വാദിക്കുന്ന ഒരു സ്ത്രീയുടെ ഓഡിയോയും ഇതേ കാര്യം കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. തന്ത ചമയാന്‍ സുരേഷ് ഗോപിയും മക്കളാകാന്‍ തിക്കിമുട്ടി നില്‍ക്കുന്ന വിനീതവിധേയരും!   

പലപ്പോഴും രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍, മതസാമുദായിക നേതാക്കള്‍ ഒക്കെ എടുക്കാറുള്ള ടെക്‌നിക്ള്‍ ആണ് ഇങ്ങനെ തനിക്കെതിരെ നിന്ന് ചോദ്യം ചോദിക്കുന്നയാളെ കുട്ടിയാക്കിക്കളയുന്നത്. അത് അവരുടേത് പക്വതയില്ലാത്ത പെരുമാറ്റമാണെന്നു കൂടി സ്ഥാപിക്കലാണ്. അതു വഴി അസുഖകരമായ ചോദ്യത്തില്‍ നിന്നു സ്‌കൂട്ട് ആവാം.

ബോംബെയില്‍ ഒരു പത്രത്തില്‍ പണിയെടുത്ത കാലത്ത് സമാനമായ ഒരു അനുഭവം എനിക്കുണ്ട്. ഞാനതില്‍ വീണില്ല. ക്ലാസ് കാസ്റ്റ് നിലകൊണ്ടാവാം എന്റെ ഈഗോ അതിലും വലിയതായിരുന്നു. അത് അഭിമാനകരമായ കാര്യമായല്ല പറയുന്നത്. അതായത്, ഈ പവര്‍പ്ലേയില്‍ പവര്‍ പൊസിഷന്‍ എടുക്കുന്നയാളുടെയും അതിന് വിധേയപ്പെടുന്നയാളുടെയും ക്ലാസ് കാസ്റ്റ് പൊസിഷനുകള്‍ക്ക് പ്രസക്തിയുണ്ട്. അന്ന് എന്റെ സുപ്പീരിയോരിറ്റി ഫീലിങ് എനിക്കു കൂട്ടിനെത്തി എന്നേയുള്ളൂ. അത് എന്റെ സാമൂഹ്യമായ വളര്‍ച്ചയുടെ ഒരു ഘട്ടമായിരുന്നു.

എന്നാല്‍ അത്തരം കുട്ടിയാക്കല്‍ സ്ത്രീകളായ ജേണലിസ്റ്റുകള്‍ക്കെതിരെ സ്റ്റാറ്റിസ്റ്റിക്കലി കൂടുതലാവും. അതില്‍ സെക്ഷ്വല്‍ ആംഗിള്‍ ഇല്ലെങ്കിലും gender bias ഉണ്ട്. Patriarchal ആണ്. Misogyny ഉണ്ട്. ഒരു പുരുഷ ജേണലിസ്റ്റിന്റെ ചുമലിലല്ല, ആ കൈ വീഴുന്നത്. പുരുഷന്മാരാണെങ്കില്‍ ചിലപ്പോള്‍ വശത്ത് നിര്‍ത്തി കെട്ടിപ്പിടിക്കുകയും അവര്‍ ശരീരമൊക്കെ ചുരുക്കി അനുസരണയുള്ള നായ്ക്കുട്ടിയെപ്പോലെ നാണം കുണുങ്ങി നില്‍ക്കുകയും ചെയ്യും. ഷിദ അതു ചെയ്തില്ല. ആദ്യ തവണ ചുമല്‍ വെട്ടിച്ച് ഒഴിഞ്ഞുമാറി. രണ്ടാം തവണ കൈ എടുത്തു മാറ്റി.

ഈ nuance മനസ്സിലാക്കുന്ന ഒരു സമൂഹമല്ല കേരളത്തിലുള്ളത്. ഷിദ പരാതിപ്പെടേണ്ടതുണ്ടായിരുന്നോ എന്നു ചോദിച്ചാല്‍ കൃത്യമായ ഒരുത്തരം ഇല്ലാതെ പോകുന്നത് അതുകൊണ്ടു കൂടിയാണ്. ഉദാഹരണത്തിന് അതിനു ശേഷം നടന്ന സംഭവങ്ങള്‍ നോക്കുക. സുരേഷ് ഗോപിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും എന്നു രണ്ടു വിഭാഗമായി ആളുകള്‍ തിരിഞ്ഞു. അനുകൂലിക്കുന്നവര്‍ ഷിദ സഹപ്രവര്‍ത്തകരായ പുരുഷ ജേണലിസ്റ്റുകള്‍ക്കിടയില്‍ നില്‍ക്കുന്ന പടം വരെ അവര്‍ക്കെതിരെ ഉപയോഗിച്ചു.

കേരളം അങ്ങേയറ്റം polemicised ആയിട്ടാണ് എല്ലാത്തിനെയും കാണുന്നത്. കണ്‍മുന്നില്‍ കാണുന്നതിനപ്പുറം അവരവരുടെ രാഷ്ട്രീയമോ സാമൂഹ്യമോ ആയ ഇഷ്ടാനിഷ്ടങ്ങളാണ് പെട്ടെന്നൊരു വിധിപ്രസ്താവത്തിലേക്ക് ആളുകളെ എത്തിക്കുന്നത്. അതില്‍ ഒട്ടും സത്യസന്ധതയില്ല. പക്ഷം മാത്രമേയുള്ളൂ.

തൊഴില്‍ ചെയ്യുന്ന ഒരു ജേണലിസ്റ്റിനു മേലെ മേല്‍ക്കൈ നേടാനായി അധികാരം ഉപയോഗിക്കുന്നത്, അത് ശരീരം ഉപയോഗിച്ചായാല്‍ പോലും,  ഒരു സെക്ഷ്വല്‍ ആക്റ്റ് അല്ല. പവര്‍ പ്ലേ ആണ്. ഷിദയ്ക്കും അക്കാര്യം ബോധ്യമുണ്ട്. അതുകൊണ്ടാണ് ആ ഈര്‍ഷ്യ പ്രകടിപ്പിക്കുമ്പോഴും ചിരിയും മനസ്സാന്നിദ്ധ്യവും വിടാതെ അടുത്ത ചോദ്യം ചോദിക്കാന്‍ ഷിദയ്ക്ക് ആവുന്നതും. രണ്ടു പേരുടെയും ബോഡി ലാങ്വേജില്‍ അവരവരുടെ പൊസിഷന്‍ പ്രകടമാണ്. എന്നാല്‍ ഷിദയെ പിന്തുണച്ചെത്തിയവരില്‍ ഒരു വിഭാഗം ഇതിനെ ലൈംഗികാതിക്രമം എന്ന നിലയില്‍ ചിത്രീകരിക്കാന്‍ നടത്തിയ ശ്രമവും ഇതിനെ മൊത്തത്തില്‍ അലമ്പാക്കി എന്നു പറയാതെ വയ്യ.  

ഇന്ന് അവിചാരിതമായി രണ്ടു വീഡിയോകള്‍ കണ്‍മുന്നിലെത്തി. പ്രിഥ്വിരാജ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നതാണു കണ്ടത്. ധ്യാന്‍ ശ്രീനിവാസന്‍ നിരാശപ്പെടുത്തിയില്ല. ചെറുപ്പക്കാരായ സിനിമാപ്രവര്‍ത്തകരില്‍ ഏറ്റവും disgusting guy എന്ന പട്ടം അയാള്‍ കാത്തുസൂക്ഷിച്ചു. എന്നാല്‍ സൂക്ഷ്മരാഷ്ട്രീയത്തിന്റെ തമ്പുരാനായ പ്രിഥ്വിരാജ് ആണ് ഞെട്ടിച്ചു കളഞ്ഞത്.

പ്രിഥ്വിരാജിന്റെ ആദ്യ പ്രതികരണമൊക്കെ സൂപ്പര്‍ ആയിരുന്നു. താന്‍ ആരെയെങ്കിലും ഈ വിഷയം സംസാരിക്കണം എന്നു പറഞ്ഞ് വിളിച്ചിരുന്നോ, അഥവാ താന്‍ ഏതെങ്കിലും പ്രസ് കോണ്‍ഫറന്‍സ് വിളിച്ചിരുന്നോ, ഈ വിഷയത്തില്‍ തനിക്കു പ്രതികരിക്കാന്‍ താത്പര്യമില്ല എന്നു പ്രിഥ്വി വെട്ടിത്തുറന്നു പറഞ്ഞു. പത്രക്കാര്‍ പിന്നെയും pester ചെയ്തു.

അങ്ങനെ സംസാരിക്കാന്‍ നിര്‍ബന്ധിതനായ പ്രിഥ്വിരാജ് അതുവരെ മുന്നിലില്ലാതിരുന്ന ഒരു വീക്ഷണകോണ്‍ മുന്നിലെത്തിച്ചു. ഒരിടത്തേക്ക് കയറാന്‍ തുടങ്ങിയ സുരേഷ് ഗോപിയെ വഴി തടഞ്ഞ് പിടിച്ചുനിര്‍ത്തിയ ജേണലിസ്റ്റിനെയാണ് അദ്ദേഹം ചുമലില്‍ പിടിച്ച് മാറ്റാന്‍ ശ്രമിച്ചത് എന്നായിരുന്നു പ്രിഥ്വിരാജിന്റെ കണ്ടെത്തല്‍!

എങ്കിലും ഉള്ളിലെ ആ സ്യൂഡോ ഫെമിനിസ്റ്റ് വിട്ടുപോകില്ലല്ലോ. അതിനാല്‍ അദ്ദേഹം അവിടെ നിര്‍ത്തിയില്ല. 'തന്റെ ശരീരത്തില്‍ ആരു സ്പര്‍ശിക്കണം എന്നു തീരുമാനിക്കേണ്ടത് ഒരു വ്യക്തിയാണ്. അവര്‍ക്ക് അതില്‍ ബുദ്ധിമുട്ടുണ്ടായി എന്നു മനസ്സിലാക്കിയപ്പോള്‍ സുരേഷ് ഗോപി മാപ്പു പറയാന്‍ തയ്യാറായി. അതിനു ശേഷവും വിവാദം തുടരുന്നത് ദുരുദ്ദേശത്തിലാണ്' എന്നതായിരുന്നു പ്രിഥ്വിരാജിന്റെ വാദം.  

ഇതിനെ രണ്ടു തരത്തില്‍ എടുക്കാം. സുരേഷ് ഗോപിയെ രക്ഷിക്കാന്‍ വേണ്ടിയുള്ള ഉരുണ്ടുകളി എന്ന നിലയിലും ഇനി ആ പറഞ്ഞതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്നു പരിശോധിക്കുന്ന നിലയിലും. ഇതില്‍ ആദ്യത്തേതാണ് obvious ആയ കാര്യം എങ്കിലും ഒരു വാദത്തിനു വേണ്ടി രണ്ടാമത്തേതു പരിഗണിക്കാം.

നമ്മള്‍ ആദ്യം കണ്ടതില്‍ നിന്നു വ്യത്യസ്തമായി മറ്റൊരാംഗിളില്‍, മറ്റൊരു ക്യാമറാക്കണ്ണില്‍ നിന്ന് അതേ ദൃശ്യങ്ങള്‍ കാണുമ്പോള്‍ പ്രിഥ്വിരാജ് പറയുന്നതില്‍ കാര്യമുണ്ട്. ഒരു ഗ്ലാസ് ഡോര്‍ തുറന്ന് അകത്തേക്കു പ്രവേശിക്കാന്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് ജേണലിസ്റ്റുകള്‍ ചോദ്യങ്ങളുമായി സുരേഷ് ഗോപിയെ വളയുന്നത്. അദ്ദേഹത്തെ അക്ഷരാര്‍ത്ഥത്തില്‍ തടഞ്ഞുനിര്‍ത്തി തന്നെയാണ് ഒരു കൂട്ടം ജേണലിസ്റ്റുകള്‍ ചോദ്യമുതിര്‍ക്കുന്നത്.

എന്നാല്‍ ഇവിടെ പരിഗണിക്കേണ്ട വിഷയം, ഇത്തരം വളഞ്ഞു ചോദിക്കലുകളെ എന്നെങ്കിലും എതിര്‍ത്തിട്ടുള്ളയാളാണോ സുരേഷ് ഗോപി എന്നതാണ്. വ്യക്തിപരമായി ഇങ്ങനെ ആരെയും വളഞ്ഞിട്ടു പിടിച്ചു ചോദ്യം ചോദിക്കുന്ന രീതിയെ അനുകൂലിക്കുന്നയാളല്ല, ഞാന്‍. ഒരൊരുക്കവുമില്ലാതെ പത്രക്കാരുടെ കുനുഷ്ഠു ചോദ്യങ്ങള്‍ക്കു മുന്നില്‍ പെടുന്ന ഒരാള്‍ക്ക് നാവുപിഴക്കാന്‍ സാധ്യതയുണ്ട്. അതു പിന്നീട് വിവാദമാകും.

പത്രക്കാര്‍ പാലിക്കണം എന്ന് എനിക്കു നിര്‍ബന്ധമുള്ള രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് നേരത്തെ ഒരാളെ വിളിച്ച് ഇന്ന വിഷയം സംസാരിക്കണം എന്ന് ആവശ്യപ്പെടുകയും അതിനയാള്‍ സന്നദ്ധനാണ് എന്ന് ഉറപ്പിക്കുകയും ചെയ്തതിനു ശേഷം മാത്രം അയാളുടെ മുന്നിലേക്കു മൈക്കും കൊണ്ടു പോവുക എന്നതാണ്. ദത്തന്റെ മുന്നിലേക്ക് ലൈവിനിടയിലാണ് ന്യൂസ് 18 കാരന്‍ മൈക്കുമായി ചെന്നത്. അതുകൊണ്ടാണ് വേറെ പണിയൊന്നുമില്ലെങ്കില്‍ തെണ്ടാന്‍ പൊയ്ക്കൂടെ എന്ന ചോദ്യം ആ ചെറുപ്പക്കാരന്‍ കേള്‍ക്കാന്‍ ഇടയായത്.

രണ്ടാമത്, അങ്ങനെ സംസാരിക്കാന്‍ സമ്മതിച്ച ഒരു വ്യക്തിയെ പോലും കംഫര്‍ട്ടബിള്‍ സോണില്‍ നിര്‍ത്തി, ഒരു പരസ്പര ബഹുമാനത്തിന്റേതായ പാലം ഇട്ടതിനു ശേഷം മാത്രമേ ക്യാമറ ഓണ്‍ ചെയ്ത് റെക്കോഡിങ്ങിലേക്കു കടക്കാന്‍ പാടുള്ളൂ. ഈ രണ്ടും സുരേഷ് ഗോപിയുടെ കാര്യത്തിലും നടന്നതായി ഞാന്‍ വിശ്വസിക്കുന്നില്ല.

അതേ സമയം സുരേഷ് ഗോപി ഇത്രയും കാലം ഇങ്ങനെ ആളുകള്‍ ഇടിച്ചുകയറി ചോദിക്കുന്നത് ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും അതിനായി ക്രേവ് ചെയ്യുകയും ചെയ്ത വ്യക്തിയാണ്. അതുകൊണ്ടു തന്നെ ആത്മാഭിമാനമുള്ള ഒരു മനുഷ്യന്‍ ആഗ്രഹിക്കുന്ന ഈ ഒരു മര്യാദ സുരേഷ് ഗോപി ആഗ്രഹിച്ചിരുന്നേയില്ല എന്നും കാണണം. അതായത് പത്രക്കാര്‍ വരുന്നതും തന്നെ പൊതിയുന്നതും ചോദ്യം ചോദിക്കുന്നതും ഒക്കെ തന്റെ പോപ്പുലാരിറ്റിയുടെ നിദര്‍ശനമായി അയാളിലെ megalomaniac ആസ്വദിച്ചിരുന്നു. അതുകൊണ്ടു തന്നെ പ്രിഥ്വിരാജിന്റെ ഈ വിഷയത്തിലെ ന്യായീകരണം അസ്ഥാനത്താണ്.

ഞാന്‍ പറയുന്നത് രണ്ടു കാര്യങ്ങളാണ്. സുരേഷ് ഗോപി നടത്തിയത് അശ്ലീലമായ അധികാരപ്രകടനമാണ്. അതിനെ അങ്ങനെ തന്നെ മനസ്സിലാക്കണം. രണ്ടാമത് സുരേഷ് ഗോപി ഷിദയ്‌ക്കെതിരെ പ്രവര്‍ത്തിച്ചത് ലൈംഗികാതിക്രമമല്ല. അത് സമ്മതിക്കാനുള്ള ഔന്നത്യം മറുപക്ഷവും കാട്ടണം. അല്ലാതെ ഷിദയെ സ്ലട്ട് ഷെയിം ചെയ്ത് ജയിക്കാമെന്ന സംഘാനുകൂലികളുടെ ലൈനും സുരേഷ് ഗോപി മൊളസ്റ്റര്‍ ആണെന്ന സംഘവിരോധികളുടെ ലൈനും വസ്തുതയുമായി പൊരുത്തപ്പെടുന്നതല്ല.

 

Tags