മലപ്പുറത്ത് അഡ്മിഷന്‍ നേടിയത് 50,000 ത്തോളം കുട്ടികള്‍, പ്രതിസന്ധി വിദ്യാര്‍ത്ഥികളുടെ എണ്ണക്കൂടുതല്‍, തെക്കന്‍ ജില്ലകളിലുള്ളവര്‍ എന്തുപിഴച്ചു

plus one students
plus one students

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം കടുപ്പിക്കുകയാണ്. മലബാറില്‍ പ്രത്യേകിച്ചും മലപ്പുറത്താണ് പ്രധാനമായും വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ച സീറ്റ് ലഭിക്കാതിരുന്നത്. ഫുള്‍ എ പ്ലസ് നേടിയ കുട്ടികള്‍ക്കും ഇഷ്ടപ്പെട്ട വിഷയമോ സ്‌കൂളോ ലഭിച്ചില്ല എന്നതാണ് സമരത്തിന് കാരണം. സീറ്റ് വര്‍ദ്ധിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷയെങ്കിലും ബാച്ചുകള്‍ കൂട്ടാതെ സമരം നിര്‍ത്തില്ലെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചിരിക്കുന്നത്.

മലപ്പുറം ഒഴികെയുള്ള ജില്ലകളിലെല്ലാം സീറ്റുകള്‍ ഏറെ ബാക്കിയുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത് മലപ്പുറത്താണ്. എ പ്ലസ് നേടിയവരുടെ എണ്ണത്തിലും മലപ്പുറമാണ് മുന്നില്‍. എന്നാല്‍, മലപ്പുറത്തെ സീറ്റ് പ്രതിസന്ധിയില്‍ തെക്കന്‍ ജില്ലക്കാര്‍ക്കെതിരെയാണ് ഒരുവിഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്നത്. ഈ ജില്ലക്കാര്‍ എല്ലാം നേടിയെടുക്കുന്നെന്നും മലബാറിനെ അവഗണിക്കുകയാണെന്നുമാണ് പ്രചരണം.

യഥാര്‍ത്ഥത്തില്‍ മലപ്പുറത്തെ കുട്ടികളുടെ എണ്ണക്കൂടുതലാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും എന്നാല്‍ പഴി മുഴുവന്‍ തെക്കന്‍ ജില്ലക്കാര്‍ക്കാണെന്നും ഖലീം കല്‍മജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കണക്കുകള്‍സഹിതം പറയുന്നു. മലപ്പുറത്തെ 50,000ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനകംതന്നെ അഡ്മിഷന്‍ ലഭിച്ചിട്ടുണ്ട്. ചില ജില്ലകളില്‍ ലഭിച്ചതിനേക്കാള്‍ മൂന്നിരട്ടിയോളം വര്‍ധനയാണിത്. 71,000ത്തോളം സീറ്റുകള്‍ മലപ്പുറത്തുണ്ടെങ്കിലും പ്രതീക്ഷിച്ച സീറ്റുകള്‍ കുട്ടികള്‍ക്ക് ലഭിക്കാത്തതാണ് വിഷയമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഖലീല്‍ കല്‍മജിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

പ്ലസ് ടു സീറ്റുകളുടെ വിഷയം എല്ലാ വര്‍ഷവും ഉയര്‍ന്ന് വരുമ്പോള്‍ തെക്കന്‍ ജില്ലക്കാര്‍ എന്തോ കടുത്ത തെറ്റ് ചെയ്യുന്നത് പോലെയാണ് മലപ്പുറത്തെ ചില സുഹൃത്തുക്കള്‍ പ്രതികരിക്കാറ്. തെക്കന്‍ ജില്ലകളിലേക്ക് എല്ലാം വാരിക്കോരി കൊടുത്തിട്ട് മലപ്പുറം ജില്ലക്കാര്‍ പാപ്പരായെന്ന ലൈനിലാകും പലരുടെയും സമീപനം. ഈ വര്‍ഷത്തെ മൂന്നാമത്തെ അലോട്ട്‌മെന്റും പൂര്‍ത്തിയായപ്പോള്‍ അഡ്മിഷന്‍ നേടിയ കുട്ടികളുടെ ജില്ല തിരിച്ചുള്ള കണക്ക് ഒന്ന് കാണേണ്ടതാണ്.

തിരുവനന്തപുരം -  28,239
കൊല്ലം - 22,549
പത്തനംതിട്ട - 9,622
ആലപ്പുഴ - 17,188
കോട്ടയം - 15,460
ഇടുക്കി - 8,269
എറണാകുളം - 26,920
തൃശൂര്‍ - 28,012
പാലക്കാട് - 27,454
മലപ്പുറം - 49,906
കോഴിക്കോട് - 31,705
വയനാട് - 9,232
കണ്ണൂര്‍ - 28,149
കാസര്‍ഗോഡ് - 13,964

പല തെക്കന്‍ ജില്ലകളിലും നല്‍കിയ പ്രവേശനത്തിന്റെ രണ്ടോ മൂന്നോ ഇരട്ടിയിലേറെ കുട്ടികള്‍ മലപ്പുറം ജില്ലയില്‍ മാത്രം പ്രവേശനം ഇതിനകം നേടിയിട്ടുണ്ട്. അപ്പോള്‍, സീറ്റുകള്‍ തീരെ ഇല്ലാത്തതോ, അലോട്ട്‌മെന്റ് അനുവദിക്കാത്തതോ ഒന്നുമല്ല മലപ്പുറത്തെ യഥാര്‍ത്ഥവിഷയം. ഉപരിപഠനത്തിന് യോഗ്യത നേടുന്ന കുട്ടികളുടെ എണ്ണം വളരെ കൂടുതല്‍ ആണെന്നതാണ് പ്രശ്‌നം.

ഈ പ്രശ്‌നത്തോടുള്ള സമീപനത്തിലും ചില വാദങ്ങള്‍ കാണാറുണ്ട്. മലപ്പുറത്തെ കുട്ടികള്‍ കഷ്ടപ്പെട്ട് പഠിച്ചത് കൊണ്ട് നല്ല റിസള്‍ട്ട് കിട്ടുന്നു. പക്ഷെ, ആവശ്യത്തിന് പ്ലസ് ടൂ സീറ്റ് സര്‍ക്കാര്‍ അനുവദിക്കാത്തത് കൊണ്ട് അവരുടെ കഷ്ടപ്പാടിന് അംഗീകാരം കിട്ടാതെ പോകുന്നു. എന്നാലോ, മറ്റ് ജില്ലകളിലെ കുട്ടികള്‍ ഇത്രക്ക് ഒന്നും പഠിച്ചില്ലേലും എളുപ്പം സീറ്റ് കിട്ടുന്നുണ്ടെന്ന സൗകര്യം അനുഭവിക്കുകയും ചെയ്യുന്നു. ഇതാണ് മലപ്പുറം ദേശത്തെ രാഷ്ട്രീയകക്ഷികള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന നെറേറ്റിവ്. ഇത് പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഫുള്‍ എ പ്ലസ് ആണല്ലോ മികവിന്റെ അളവുകോലുകളില്‍ ഒന്ന്. ആകെ പരീക്ഷ എഴുതിയ കുട്ടികളില്‍ ഫുള്‍ എ പ്ലസ് കിട്ടിയ കുട്ടികളുടെ എണ്ണത്തിന്റെ ശതമാനം നോക്കിയാല്‍ മലപ്പുറം ജില്ല ആദ്യ പത്ത് സ്ഥാനത്ത് പോലും ഇല്ല. കൊല്ലവും ആലപ്പുഴയും എറണാകുളവും തിരുവനന്തപുരവും പത്തനംതിട്ടയും കോട്ടയവും ഒക്കെ ഈ മാനദണ്ഡത്തില്‍ മലപ്പുറത്തിന്റെ മേലെ ആണുള്ളത്.

അതുകൊണ്ട്, പ്രവേശനം നേടാന്‍ ബാക്കിയുള്ള കുട്ടികള്‍ക്ക് ഗുണകരമാകുന്ന സമരങ്ങളൊക്കെ നടക്കട്ടെ. പക്ഷെ, തെക്കന്‍ ജില്ലക്കാരെ അപരവല്‍ക്കരിക്കുന്ന പ്രചാരണരീതികള്‍ ഒന്ന് മാറ്റിപ്പിടിച്ചോളൂ. മലപ്പുറം ജില്ലക്കാരെക്കാള്‍ മികച്ച വിജയം കൈവരിച്ചിട്ടും മലപ്പുറം ജില്ലയില്‍ ലഭിച്ച പ്രവേശനത്തെക്കാള്‍ പകുതി പ്രവേശനം മാത്രം നേടിയിട്ട് ആ ജില്ലകളിലെ കുട്ടികള്‍ എന്തോ അനര്‍ഹമായി നേടുന്നു എന്ന നെറേറ്റിവ് സൃഷ്ടിക്കുന്നത് ശരിയല്ല. കാരണം, മലപ്പുറം ജില്ലയില്‍ ലഭ്യമായ പ്ലസ് ടു സീറ്റുകളുടെ പകുതിയിലേറെ സീറ്റുകളെങ്കിലും ഉള്ള രണ്ടേ രണ്ട് ജില്ലകളെ തൃശൂരിന് തെക്ക് ഭാഗത്തേക്ക് ഉള്ളൂ. അത് 37000ല്‍പരം സീറ്റുകള്‍ മാത്രമുള്ള എറണാകുളവും തിരുവനന്തപുരവുമാണ്. 71000-ല്‍ ഏറെ സീറ്റുകളുണ്ട് മലപ്പുറത്ത്.

 

Tags