അതെന്താ ഒപ്പനയ്ക്ക് മണവാട്ടി കറുത്തവളായാല്‍, പോയിന്റ് കിട്ടില്ലേ? വൈറലായി ഒരു കുറിപ്പ്

oppana
oppana

തിരുവനന്തപുരം: കേരളത്തിലെ ജനകീയ കലാരൂപമാണ് ഒപ്പന. മുസ്ലീം വിവാഹത്തിന് മുന്നോടിയായി നടക്കുന്ന ചടങ്ങാണ് പിന്നീട് ഒപ്പനയായി വേദികളിലും എത്തിത്തുടങ്ങിയത്. ഇന്നും മുസ്ലീം വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളില്‍ ഒപ്പനയ്ക്ക് പ്രധാന സ്ഥാനമുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളിലും കാണികളെ ഏറെ ആകര്‍ഷിക്കുന്ന മത്സര ഇനങ്ങളിലൊന്നാണ് ഒപ്പന.

tRootC1469263">

പുരുഷന്മാരും സ്ത്രീകളും അവതരിപ്പിക്കുന്ന ഒപ്പനയുണ്ടെങ്കിലും സ്ത്രീകളുടെ ഒപ്പനയാണ് ഏറെ ജനപ്രിയം എന്നുപറയാം. പുതുമണവാട്ടിയെ അണിയിച്ചൊരുക്കി സുഹൃത്തുക്കള്‍ ചുറ്റിലും നിന്നും പ്രത്യേക താളത്തോടുകൂടിയ പാട്ടും കൈകൊട്ടിയുള്ള നൃത്തവും ഇഷ്ടപ്പെടാത്തവര്‍ അപൂര്‍വമാണ്. കേരളത്തില്‍ തന്നെ വടക്കന്‍ കേരളത്തിലാണ് ഒപ്പനയ്ക്ക് കൂടുതല്‍ പ്രചാരണം.

ഇത്തവണയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒപ്പന കൈയ്യടി നേടി. എന്നാല്‍, കാലങ്ങളായി നമ്മള്‍ കണ്ടുവരുന്ന ഒപ്പനകളിലെല്ലാം മണിവാട്ടിമാര്‍ വെളുത്ത് സുന്ദരിമാരാണെന്നും കറുത്ത നിറമുള്ള പെണ്‍കുട്ടിയെ ആരും മണവാട്ടി ആക്കാത്തത് എന്തുകൊണ്ടെന്നും ചോദിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. ജംഷിദ് പള്ളിപ്രത്തിന്റെ കുറിപ്പില്‍ ഒപ്പനയ്ക്ക് വേര്‍തിരിവുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ മുസ്ലീം വീടുകളില്‍ എവിടെയും കറുത്ത മണവാട്ടിമാരില്ലേയെന്നാണ് ജംഷിദിന്റെ ചോദ്യം. ലോകത്താകെ നിലനില്‍ക്കുന്ന വംശീയതയെ മറ്റു രാജ്യങ്ങളിലെ കലാകാരന്മാര്‍ കലയിലൂടെ ചെറുത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ നാം അറിഞ്ഞോ അറിയാതെയോ വംശീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.

ജംഷിദ് പള്ളിപ്രത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

കറുത്ത മണവാട്ടിയില്ലാത്ത ലോകം.
ഒപ്പന കേരളത്തിലെ ജനകീയ കലാരൂപം എന്നാണ് പറയപ്പെടുന്നത്, പ്രത്യേകിച്ച് മുസ്ലീം സമൂഹവുമായി ബന്ധപ്പെട്ടത്.
മണവാളനെ കാത്തിരിക്കുന്ന മണവാട്ടിയെ അണിയിച്ചൊരുക്കി ചുറ്റും കൂടി നില്‍ക്കുന്ന സുഹൃത്തുക്കള്‍ കൈകൊട്ടി പാടി അവതരിപ്പിക്കുന്ന ഒപ്പന മലബാറിലെ മുസ്ലീം വീടുകളിലാണ് പ്രധാനമായും ഉണ്ടായതെന്ന് പറയപ്പെടുന്നു.

എന്നാല്‍, നമ്മുടെ കലോത്സവ വേദികളില്‍ അവതരിപ്പിക്കുന്ന ഒപ്പനകള്‍ അന്യഗ്രഹത്തിലെവിടെയോ സംഭവിക്കുന്നതാവണം.
ട്രേഡീഷനുമായി ബന്ധപ്പെട്ട കലാരൂപമാണെങ്കില്‍ കേരളത്തിലെ മുസ്ലീം വീടുകളില്‍ എവിടെയും കറുത്ത മണവാട്ടിമാരില്ലേ..?
മലബാര്‍ യൂറോപ്പിലൊന്നുമല്ല. കേരളത്തിലാണ്. പിന്നെ എന്തുകൊണ്ടാണ് നമ്മുടെ കലോത്സവ വേദികളിലെ ഒപ്പന മത്സരങ്ങളില്‍ വെളുത്ത മണവാട്ടിമാര്‍ മാത്രം ഇടം പിടിക്കുന്നത്.

തട്ടവും ആഭരണങ്ങളും തിളങ്ങുന്ന വസ്ത്രങ്ങളും കോസ്റ്റ്യൂമുകളായിരിക്കാം. കലാരൂപത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടിയായിരിക്കാം. ആ കോസ്റ്റ്യൂമുകളാണ് പോയിന്റുകള്‍ക്ക് പരിഗണിക്കുന്നതെന്ന് സമ്മതിച്ചാലും കറുത്ത മണവാട്ടിമാര്‍ക്ക് പോയിന്റ് നല്‍കില്ലെന്ന് ഒപ്പന മത്സരത്തിന്റെ റൂളിലിവിടെയെങ്കിലുമുണ്ടോ..? അല്ല, ഇനി മണവാട്ടിയുടെ നിറം നോക്കിയാണ് പോയിന്റ് നിര്‍ണ്ണയിക്കുന്നതെങ്കില്‍ എത്രമാത്രം മോശം ജഡ്ജുമെന്റാണത്.

ലോകത്താകെ നിലനില്‍ക്കുന്ന വംശീയതയെ മറ്റു രാജ്യങ്ങളിലെ കലാകാരന്മാര്‍ കലയിലൂടെ ചെറുത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ നാം അറിഞ്ഞോ അറിയാതെയോ കലാജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്ന നമ്മുടെ കുട്ടികളുടെ ഇടയിലേക്ക് വരെ നിറത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കുകയാണ്.
കറുത്ത നിറമുള്ള ഒരു പെണ്‍കുട്ടിക്ക് മണവാട്ടിയായി ഇരിക്കാന്‍ സാധിക്കാത്ത വേദിയില്‍ ആര് മത്സരിച്ചാലും അവരൊക്കെ എന്നോ തോറ്റ് കഴിഞ്ഞു.
ഗ്രേഡ് നേടലോ പോയന്റ് നേടലോ അല്ല കല. കലയിലൂടെ സാമൂഹിക മാറ്റങ്ങളുണ്ടാക്കാന്‍ കഴിയണം.

ഒപ്പന വേദിയില്‍ കറുത്ത മണവാട്ടി ഇരിന്നാലും പ്രേക്ഷകര്‍ക്ക് കലാസ്വാദനം സാധ്യമാണെന്ന് കാണിക്കണം. ആ മണവാട്ടിയും മൊഞ്ചത്തിയാണെന്ന് അടയാളപ്പെടുത്തണം. എന്തെന്നാല്‍ ഈ ലോകം കറുത്ത മനുഷ്യരുടേത് കൂടിയാണ്.

 

Tags