"ഓണം സ്പെഷ്യൽ കുലുക്കി സർബത്ത് ", പക്ഷേ വിൽക്കുന്നത് നാടൻ വാറ്റ്, കാവലായി വിദേശ ഇനം നായ്കളും ; എറണാകുളത്ത് വാറ്റു കേന്ദ്രം തകർത്ത് എക്സൈസ് സംഘം


വാറ്റ് ചാരായത്തിൻ്റെ മണം പുറത്ത് വരാതിരിക്കാൻ സുഗന്ധ വ്യജ്ഞന വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുകയാണ് ഇവർ ചെയ്തിരുന്നത്. ഓഡർ ലഭിക്കുന്ന മുറക്ക് മാത്രമേ ഇവർ ചാരായം വാറ്റി വക്കാറുള്ളു. ആവശ്യക്കാർക്ക് ഫ്രഷ് ആയി വാറ്റി വിൽക്കുന്നതിനാൽ ഇവരുടെ ചാരായത്തിന് വൻ ഡിമാൻ്റാണ്
കാക്കനാട് : ഓണത്തോടനുബന്ധിച്ച് എറണാകുളം കാക്കനാട് കേന്ദ്രമാക്കി കുലുക്കി സർബത്തിൻ്റെ മറവിൽ ചാരായം വിൽപ്പന നടത്തി വന്ന രണ്ട് പേർ എക്സൈസിൻ്റെ പിടിയിൽ. പൂക്കാട്ടുപ്പടി സ്വദേശിയായ ഇപ്പോൾ തേവക്കൽ താമസിക്കുന്ന മണലിക്കാട്ടിൽ വീട്ടിൽ സന്തോഷ് (അങ്കിൾ - 54) കാക്കനാട് കൊല്ലംകുടി മുകൾ സ്വദേശി മണ്ണാരം കുന്നത്ത് വീട്ടിൽ കിരൺ കുമാർ (വാറ്റാപ്പി - 35) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്, എക്സൈസ് ഇൻ്റലിജൻസ്, എറണാകുളം എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.
ഇവരുടെ വാഹനങ്ങളിൽ നിന്നും വാടക വീട്ടിൽ നിന്നുമായി ആകെ 20 ലിറ്റർ ചാരായം എക്സൈസ് കണ്ടെത്തി. കൂടാതെ ചാരായം നിർമ്മിക്കാൻ പാകമാക്കി വച്ചിരുന്ന 950 ലിറ്റർ വാഷ്, ചാരായ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വാറ്റുപകരണങ്ങൾ, അഞ്ച് ഗ്യാസ് കുറ്റി, 30 ലിറ്ററിൻ്റെ 4 പ്രഷർ കുക്കറുകൾ, ചാരായം നിറക്കുന്നതിന് വേണ്ടി സൂക്ഷിച്ച് വച്ചിരുന്ന അര ലിറ്റർ കൊള്ളുന്ന 700 കാലി പ്ലാസ്റ്റിറ്റ് കുപ്പികൾ, ചാരായം നിറച്ച കുപ്പികൾ സീൽ ചെയ്യുന്നതിനുള്ള ഉപകരണം എന്നിവയും ഇവരുടെ വാടക വീട്ടിൽ നിന്ന് കണ്ടെടുത്തു.
ചാരായ വിൽപ്പന നടത്താൻ ഉപയോഗിച്ചിരുന്ന ഇവരുടെ ഒരു ഓട്ടോറിക്ഷ, ഒരു നാനോ കാർ , രണ്ട് സ്മാർട്ട് ഫോൺ എന്നിവയും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. കാക്കനാടിന് സമീപം തേവയ്ക്കൽ എന്ന സ്ഥലത്ത് രണ്ട് നില വീട് വാടക്ക് എടുത്ത് നാടൻ കൂലിക്കി സർബത്ത് ഉണ്ടാക്കുന്നു എന്ന വ്യാജേന ആണ് വ്യവസായിക അടിസ്ഥാനത്തിൽ ചാരായം വാറ്റിയിരുന്നത്.

വാറ്റ് ചാരായത്തിൻ്റെ മണം പുറത്ത് വരാതിരിക്കാൻ സുഗന്ധ വ്യജ്ഞന വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുകയാണ് ഇവർ ചെയ്തിരുന്നത്. ഓഡർ ലഭിക്കുന്ന മുറക്ക് മാത്രമേ ഇവർ ചാരായം വാറ്റി വക്കാറുള്ളു. ആവശ്യക്കാർക്ക് ഫ്രഷ് ആയി വാറ്റി വിൽക്കുന്നതിനാൽ ഇവരുടെ ചാരായത്തിന് വൻ ഡിമാൻ്റാണ് എന്ന് ചോദ്യം ചെയ്യലിൽ ഇവർ വെളിപ്പെടുത്തി.
ചാരായ നിർമ്മാണത്തിന് വേണ്ടി വീട് വാടകയ്ക്ക് എടുത്തിരുന്നതും ഇതിന് വേണ്ടി പണം മുടക്കിയിരുന്നതും സന്തോഷാണ്. ആവശ്യക്കാരെ കണ്ടെത്തി ഓർഡർ എടുത്തിരുന്നത് കിരൺ ആണ്. വാറ്റ് സ്പെഷ്യലിസ്റ്റ് എന്ന് അറിയപ്പെടുന്ന മട്ടാഞ്ചേരി പുല്ലുപാലം സ്വദേശി കുന്നത്ത് പാറ വീട്ടിൽ ലൈബിൻ എന്ന ആളാണ് തേവക്കൽ ഉള്ള വാടക വീട്ടിൽ എത്തി ഓഡർ പ്രകാരം ചാരായം വാറ്റി നൽകിയിരുന്നതെന്ന് ഇരുവരും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
ലൈബിനെ പ്രതി ചേർത്തിട്ടുണ്ട്. അതിവിദഗ്ധമായാണ് ഇരുവരും ചാരായം ആവശ്യക്കാർക്ക് നൽകിയിരുന്നത്. ഒരാളുടെ ഓഡർ ലഭിച്ച് കഴിഞ്ഞാൽ കിരൺ ഓട്ടോറിക്ഷയുമായി ആവശ്യക്കാരൻ പറഞ്ഞ സ്ഥലത്ത് എത്തും. തുടർന്ന് പരിസരം മുഴുവൻ കൃത്യമായി നിരീക്ഷിക്കും. തുടർന്ന് പണം വാങ്ങിയ ശേഷം മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ല എന്ന് കണ്ടാൽ കിരൺ സന്തോഷിന് സിഗ്നൽ നൽകും.
തൊട്ടപ്പുറത്തായി നിറുത്തിയിട്ടിരിക്കുന്ന "നാടൻ കുലിക്കി സർബത്ത്" എന്ന് ബോർഡ് വച്ച നാനോ കാറിൽ നിന്ന് സന്തോഷ് ഓഡർ പ്രകാരമുള്ള സാധനം കിരണിൻ്റെ ഓട്ടോയുടെ പിൻ ഭാഗത്ത് കൊണ്ട് വക്കുന്നു. സന്തോഷ് കുലിക്കി സർബത്ത് എന്ന ബോർഡ് വച്ച വാഹനം ഓടിച്ച് കൊണ്ട് പോകുന്നു. സാധനം നൽകിയ ശേഷം കിരണും അടുത്ത ഓർഡർ പ്രകാരമുള്ള സ്ഥലത്തേക്ക് പോകുന്നു.
ഇതായിരുന്നു വിൽപ്പനയുടെ രീതി. ഒരാഴ്ചക്ക് മുമ്പ് അങ്ങാടി മരുന്നിൻ്റെ മറവിൽ വ്യാജ മദ്യം വിറ്റിരുന്ന ഒരു വനിതയടക്കം മൂന്ന് പേരെ 77 കുപ്പി വ്യാജ മദ്യവുമായി എക്സൈസ് സംഘം കാക്കനാട് ഇടച്ചിറയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരുടെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിയതിനെ തുടർന്നാണ് കുലിക്കി സർബത്തിൻ്റെ മറവിൽ ചാരായം വിൽപ്പന നടത്തുന്ന വാറ്റാപ്പി, അങ്കിൾ എന്നിവരെക്കുറിച്ചുള്ള സൂചന സ്റ്റേറ്റ് എക്സൈസ് ടീമിന് ലഭിക്കുന്നത്.
തുടർന്ന് ഇരുവരും എക്സൈസ് പ്രത്യേക സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു. തൃക്കാക്കര ഭാരത് മാതാ കോളേജിന് എതിർവശം ആവശ്യക്കാരെ കാത്ത് കിടക്കുകയായിരുന്ന വാറ്റാപ്പി എന്ന കിരണിൻ്റെ ഓട്ടോ റിക്ഷ എക്സൈസ് സംഘം കണ്ടെത്തുകയും എക്സൈസ് സാന്നിധ്യം തിരിച്ചറിഞ്ഞ കിരൺ ഓട്ടോ ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം പിടി കൂടി.
അതിനിടെ തൊട്ടടുത്തായി പാർക്ക് ചെയ്തിരുന്ന നാനോ കാർ സന്തോഷ് അതിവേഗം ഓടിച്ച് പോകാൻ ശ്രമിച്ചെങ്കിലും വാഹനം ഗതാഗത കുരുക്കിൽ അകപ്പെട്ടു. ഇവരുടേയും വാഹനം പരിശോധിച്ചതിൽ സന്തോഷിൻ്റെ കാറിൽ നിന്ന് അഞ്ചും, കിരണിൻ്റെ ഓട്ടോയിൽ നിന്ന് എട്ടും കുപ്പികളിലായി വാറ്റുചാരായം എക്സൈസ് കണ്ടെടുത്തു.
തുടർന്ന് ഇരുവരേയും വിശദമായി ചോദ്യം ചെയ്തതോടെയാണ് തേവയ്ക്കൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഇവരുടെ വാറ്റു കേന്ദ്രം എക്സൈസ് കണ്ടെത്തുന്നത്. വീടനകത്തും പുറത്തുമായി മൂന്ന് വിദേശ ഇനം നായകളെ അഴിച്ച് വിട്ടിരുന്നതിനാൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്സൈസ് സംഘത്തിന് വീട് പരിശോധന നടത്തുവാൻ സാധിച്ചത്.
ബാരലുകളിലും ബക്കറ്റിലും പാകമാക്കി വച്ച നിലയിലായിരുന്നു വാഷ് കാണപ്പെട്ടത്. കന്നാസുകളിലും പ്ലാസ്റ്റിക് കുപ്പികളിലുമാണ് ചാരായം നിറച്ചിരുന്നത്. നിരവധി ഗ്യാസ് കുറ്റികൾ, പ്രഷർ കുക്കറുകൾ, വാറ്റുപകരണങ്ങൾ തുടങ്ങിയവയും എക്സൈസ് കണ്ടെടുത്തു. ഓണത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ശക്തമായ എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങളാണ് എക്സൈസ് നടത്തി വരുന്നത്.
അനധികൃത മദ്യത്തിനും മയക്കുമരുന്നിനുമെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതാണെന്നും എൻഫോഴ്സ്മെൻ്റ് അസി. കമ്മീഷണർ ടി. എൻ. സുധീർ അറിയിച്ചു. എറണാകുളം റേഞ്ച് ഇൻസ്പെക്ടർ വി.സജി, ഇൻസ്പെക്ടർ അജയകുമാർ ടി. എൻ, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, ഇൻ്റലിജൻസ് പ്രിവൻ്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, എറണാകുളം റേഞ്ച് പ്രിവൻ്റീവ് ഓഫീസർ കെ ആർ സുനിൽ, വനിത സിഇഒ റസീന, സിവിൽ എക്സൈസ് ഓഫീസർമാരായ സാജൻ, ഉനൈസ്, കാർത്തിക് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻ്റ് ചെയ്തു.