ഇവിഎമ്മുകളിലെ പോള്‍ ചെയ്ത വോട്ടും ഫലപ്രഖ്യാപന വോട്ടും പൊരുത്തപ്പെടുന്നില്ല, 5,54,598 വോട്ടുകളുടെ വ്യത്യാസം

EVM Data Mismatch
EVM Data Mismatch

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ (ഇവിഎം) കുറിച്ച് പ്രതിപക്ഷം സംശയം ഉന്നയിച്ചിരുന്നു. കുറ്റമറ്റ രീതിയിലാണ് വോട്ടെടുപ്പ് നടക്കുകയെന്നും ഇവിഎമ്മിനെക്കുറിച്ചുള്ള സംശയം അസ്ഥാനത്താണെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നത്. എന്നാല്‍, വോട്ടെണ്ണലിന് പിന്നാലെ ഇവിഎമ്മുകളില്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും ഫല ദിനത്തില്‍ എണ്ണിയ ഇവിഎം വോട്ടുകളുടെ എണ്ണവും പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തി.

വിവിധ സംസ്ഥാനങ്ങളിലെ 362 ലോക്സഭാ സീറ്റുകളിലും വോട്ടുകളുടെ വ്യത്യാസം കാണാമെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) പോള്‍ ചെയ്ത 5,54,598 വോട്ടുകള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചവറ്റുകുട്ടയിലാക്കിയെന്ന് മാധ്യമത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

ഏപ്രില്‍ 19 ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്ന തമിഴ്നാട്ടിലെ തിരുവള്ളൂര്‍ മണ്ഡലത്തില്‍ മെയ് 25 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട പോളിംഗ് കണക്കുകള്‍ പ്രകാരം 14,30,738 ഇവിഎം വോട്ടുകള്‍ പോള്‍ ചെയ്തു. വോട്ടെണ്ണല്‍ ദിവസം 14,13,947 ഇവിഎം വോട്ടുകള്‍ മാത്രമാണ് എണ്ണിയത്. അതായത് 16,791 വോട്ടുകളുടെ കുറവ്.

ഏപ്രില്‍ 26 ന് രണ്ടാം ഘട്ട പോളിംഗ് നടന്ന അസമിലെ കരിംഗഞ്ച് മണ്ഡലത്തില്‍ 11,36,538 വോട്ടുകളാണ് ഇസിഐ ഡാറ്റ പ്രകാരം പോള്‍ ചെയ്തത്. ഫലം വന്ന ദിവസം 11,40,349 വോട്ടുകളാണ് എണ്ണിയത്. 3,811 വോട്ടുകളുടെ വ്യത്യാസം. കരിംഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി കൃപാനാഥ് മല്ല 18,360 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ആന്ധ്രാപ്രദേശിലെ ഓംഗോള്‍, ഒഡീഷയിലെ ബാലസോര്‍, മധ്യപ്രദേശിലെ മണ്ഡ്ല, ബിഹാറിലെ ബക്സര്‍ എന്നീ മണ്ഡലങ്ങളിലെല്ലാം വോട്ടുകളുടെ വ്യത്യാസം കാണാം. വിഷയത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല.

Tags